സ്വര്‍ണവില ഇനിയും കുറയുമോ; തകര്‍ച്ചയ്ക്കുപിന്നിലെ കാരണങ്ങളറിയാം

സംസ്ഥാനത്ത് രണ്ടുദിവസംകൊണ്ട് സ്വർണവില 2,400 രൂപയാണ് കുറഞ്ഞത്. ഇതോടെ കേരളത്തിൽ പവന്റെ വില 42,000 രൂപയിൽനിന്ന് 39,200 രൂപയിലേയ്ക്കാണ് താഴ്ന്നത്.
ദേശീയ വിപണിയിലാകട്ടെ 10 ഗ്രാം തനിത്തങ്കത്തിന്റെ വിലയിൽ 5000 രൂപയും ഇടിവുണ്ടായി. എംസിഎക്സിൽ 10 ഗ്രാം സ്വർണവില 50,502 രൂപ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. അതിനിടെ ദിവസത്തിലെ താഴ്ന്ന നിലവാരമായ 49,995 രൂപയിലേയ്ക്കെത്തുകയും ചെയ്തു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഏറ്റവും ഉയർന്ന നിലവാരമായ 56,000 രൂപയ്ക്കുമുകളിൽ വിലയെത്തിയത്.
ലോകത്ത് ആദ്യമായി റഷ്യ കോവിഡിനെതിരായി വാക്സിൻ വികസിപ്പിച്ചെന്ന വാർത്ത പുറത്തുവന്നതോടെയുണ്ടായ കനത്ത വില്പന സമ്മർദമാണ് സ്വർണത്തിന്റെ കരുത്തുചോർത്തിയത്.
കോവിഡ് വാക്സിൻ തയ്യാറായതും അതിനെതുടർന്നുള്ള ലാഭമെടുപ്പും സ്വർണത്തെ സമ്മർദത്തിലാക്കിയതായി ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ കമ്മോഡിറ്റി വിഭാഗം തലവൻ ഹരീഷ് വി പറയുന്നു.
ഓഹരി വിപണി തുടർച്ചയായി നേട്ടമുണ്ടാക്കിയതും യുഎസ് ബോണ്ടിൽനിന്നുള്ള ആദായംവർധിച്ചതും ഡോളർ കരുത്താർജിച്ചതും സ്വർണത്തിന്റെ മുന്നേറ്റത്തിന് തരിച്ചടിയായതായി.
കഴിഞ്ഞ ദിവസം ആറുശതമാനം ഇടിഞ്ഞശേഷം ആഗോള വിപണിയിൽ സ്പോട്ട് ഗോൾഡ് വിലയിൽ ബുധനാഴ്ചയും രണ്ടുശതമാനം താഴ്ന്നു. മൂന്നാഴ്ചയിലെ താഴ്ന്ന നിലവാരമായ ഒരു ഔൺസിന് 1,872.19 ഡോളറിലാണ് ഇപ്പോൾ വ്യാപാരം നടക്കുന്നത്.
വെള്ളിയുടെ വിലയിലും സമാനമായ ഇടിവുണ്ടായി. കഴിഞ്ഞദിവസം 15ശതമാനം താഴ്ന്നതിനുപിന്നാലെ ബുധനാഴ്ചയും 2.8ശതമാനം ഇടിവുരേഖപ്പെടുത്തി.
സ്വർണവിലയിൽ രണ്ടുശതമാനം തിരുത്തലാണ് ഇപ്പോഴുണ്ടായിരിക്കുന്നത്. എന്നാൽ ഈവർഷം ഇതുവരെ 25ശതമാനത്തിലേറെ വില ഉയർന്നിട്ടാണ് ഈ തിരിച്ചിറക്കം.
കോവിഡ് വ്യാപനത്തിന്റെ പിടിയിൽ രാജ്യങ്ങളുടെ സമ്പദ്ഘടന മാന്ദ്യത്തിലകപ്പെടുമ്പോൾ അതിനെ പ്രതിരോധിക്കുന്നതിനായി സുരക്ഷിത നിക്ഷേപമെന്ന നിലയിൽ നിക്ഷേപകർ വൻതോതിൽ സ്വർണം വാങ്ങിക്കൂട്ടിയതാണ് വിലവർധനയ്ക്കിടയാക്കിയത്