national
തീരാനഷ്ടം; വിട പറഞ്ഞത് ദശലക്ഷണക്കിന് ജീവിതങ്ങളെ സ്പർശിച്ച നേതാവ്, അനുശോചനം അറിയിച്ച് ടാറ്റ ഗ്രൂപ്പ് tata
ന്യൂഡല്‍ഹി: രത്തന്‍ ടാറ്റയുടെ മരണം അഗാധമായ നഷ്ടമാണെന്ന് ടാറ്റാ ഗ്രൂപ്പ്. രത്തന്‍ ടാറ്റയുടെ സംഭാവനകള്‍ ടാറ്റ ഗ്രൂപ്പിന്റെ മാത്രമല്ല രാജ്യത്തിന്റെ ഘടനയെയും രൂപപ്പെടുത്തിയെന്ന് ടാറ്റാ ഗ്രൂപ്പ് ചെയര്‍മാന്‍ എന്‍ ചന്ദ്രശേഖരന്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. അസാധാരണ നേതാവായിരുന്നു രത്തന്‍ ടാറ്റയെന്നും ടാറ്റ ഗ്രൂപ്പിന് ചെയര്‍മാന്‍ എന്നതിലപ്പുറമായിരുന്നു അദ്ദേഹമെന്നും ചന്ദ്രശേഖരന്‍ പറഞ്ഞു. തന്റെ ഗുരുവും സുഹൃത്തും വഴികാട്ടിയുമായിരുന്നു രത്തന്‍ ടാറ്റയെന്ന് അദ്ദേഹം ഓര്‍മിച്ചു.
'ടാറ്റ ഗ്രൂപ്പിനെ മാത്രമല്ല, നമ്മുടെ രാജ്യത്തിന്റെ ഘടനയെയും രൂപപ്പെടുത്താന്‍ അളവറ്റ സംഭാവനകള്‍ നല്‍കിയിട്ടുള്ള അസാധാരണ നേതാവായിരുന്ന രത്തന്‍ നേവല്‍ ടാറ്റയോട് അഗാധമായ നഷ്ടബോധത്തോടെയാണ് ഞങ്ങള്‍ വിട പറയുന്നത്. ടാറ്റ ഗ്രൂപ്പിന് ചെയര്‍മാന്‍ എന്നതിനപ്പുറമായിരുന്നു രത്തന്‍ ടാറ്റ. എനിക്ക് അദ്ദേഹം ഒരു ഉപദേഷ്ടാവും വഴികാട്ടിയും സുഹൃത്തുമായിരുന്നു. മികവിലൂടെ അചഞ്ചലമായ പ്രതിബദ്ധതയോടെ, അദ്ദേഹത്തിന്റെ മേല്‍നോട്ടത്തില്‍, ധാര്‍മികതയില്‍ ഉറച്ചു നിന്നുകൊണ്ട് ടാറ്റാ ഗ്രൂപ്പ് ആഗോളതലത്തില്‍ വിപുലീകരിച്ചു. മനുഷ്യസ്നേഹത്തിനും സമൂഹത്തിന്റെ വികസനത്തിനുമുള്ള ടാറ്റയുടെ സമര്‍പ്പണം ദശലക്ഷക്കണക്കിന് ആളുകളുടെ ജീവിതത്തെ സ്പര്‍ശിച്ചു. വിദ്യാഭ്യാസം മുതല്‍ ആരോഗ്യപരിപാലനം വരെ, അദ്ദേഹത്തിന്റെ സംരംഭങ്ങള്‍ ആഴത്തില്‍ വേരൂന്നിയ അടയാളമാണ് അവശേഷിപ്പിക്കുന്നത്. ഇത് അടുത്ത തലമുറയ്ക്കും ഉപകാരപ്പെടും. അദ്ദേഹത്തിന്റെ പ്രിയപ്പെട്ടവര്‍ക്ക് ഞാന്‍ ഞങ്ങളുടെ അഗാധമായ അനുശോചനം അറിയിക്കുന്നു', ചന്ദ്രശേഖരന്‍ പറഞ്ഞു.
അസുഖ ബാധിതനായി മുംബൈയില്‍ ചികിത്സയിലിരിക്കെയാണ് രത്തന്‍ ടാറ്റ അന്തരിച്ചത്. 87 വയസായിരുന്നു. ടാറ്റ സണ്‍സ് മുന്‍ ചെയര്‍മാനായിരുന്നു. ലോക വ്യാവസായിക മേഖലയില്‍ ഇന്ത്യയെ അടയാളപ്പെടുത്തിയ വ്യാവസായിക പ്രമുഖന്‍ കൂടിയാണ് അദ്ദേഹം.