Headlines
Loading...
ഷൂസ് എറിഞ്ഞ കേസ്; കെഎസ്‌യു പ്രവർത്തകർക്ക് ജാമ്യം, പൊലീസിന് രൂക്ഷ വിമർശനം

ഷൂസ് എറിഞ്ഞ കേസ്; കെഎസ്‌യു പ്രവർത്തകർക്ക് ജാമ്യം, പൊലീസിന് രൂക്ഷ വിമർശനം

കൊച്ചി: മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച ബസിനു നേരെ ഷൂസ് എറിഞ്ഞ കേസിൽ കെഎസ്‌യു പ്രവർത്തകർക്ക് ജാമ്യം. വധശ്രമത്തിന് രജിസ്റ്റർ ചെയ്ത കേസിലാണ് പെരുമ്പാവൂർ ഫസ്റ്റ് ക്ലാസ്സ്‌ ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയുടെ അസാധാരണ നടപടി. രൂക്ഷമായ ചോദ്യങ്ങളാണ് പൊലീസിനോട് കോടതി ചോദിച്ചത്.

ആഴ്ചയിൽ രണ്ടു ദിവസം പൊലീസ് സ്റ്റേഷനിൽ എത്തി ഒപ്പിടണമെന്ന വ്യവസ്ഥയോടെയാണ് കോടതി കെഎസ്‌യു പ്രവർത്തകർക്ക് ജാമ്യം നൽകിയത്. എന്നാൽ അതിനുമുമ്പ് അടിയന്തരമായി ലാത്തിചാർജിൽ പരുക്കേറ്റ പ്രവർത്തകർക്ക് ചികിത്സ ഉറപ്പാക്കണമെന്നും കോടതി നിർദേശിച്ചു. മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച ബസിനു നേരെ പെരുമ്പാവൂരിന് സമീപം ഓടക്കാലിയിൽ വെച്ച് കെഎസ്‌യു പ്രവർത്തകർ ഷൂസ് എറിഞ്ഞ കേസിൽ പ്രവർത്തകരെ കോടതിയിൽ ഹാജരാക്കിയപ്പോഴാണ് പൊലീസിനെതിരെ കോടതിയുടെ രൂക്ഷവിമർശനം ഉണ്ടായത്. നീതിയും സുരക്ഷയും എല്ലാവർക്കും അവകാശപ്പെട്ടതാണെന്നും കോടതി പറഞ്ഞു. ബസിന് നേരെ ഷൂസ് എറിഞ്ഞാൽ എങ്ങനെ വധശ്രമത്തിന് കേസ് എടുക്കാൻ കഴിയമെന്നും മജിസ്‌ട്രേറ്റ് സ്മിത സൂസൻ മാത്യു ചോദിച്ചു.

എസ്എഫ്‌ഐ കരിങ്കൊടി പ്രതിഷേധം; 'ക്രിമിനലുകള്‍, മുഖ്യമന്ത്രിയുടെ ഗൂഢാലോചന'; പൊട്ടിത്തെറിച്ച് ഗവര്‍ണര്‍
പൊതുസ്ഥലത്തു വെച്ച് പ്രതികളെ മർദ്ദിച്ചവർ എവിടെയെന്ന് കോടതി ആരാഞ്ഞു. പൊലീസ് ഉദ്യോഗസ്ഥർ തങ്ങളെ മർദ്ദിച്ചതായി കെഎസ്‌യു പ്രവർത്തകർ കോടതിയോട് പരാതിപ്പെട്ടു. തുടർന്ന് പരാതി വിശദമായി എഴുതി നൽകാനും കോടതി നിർദേശിച്ചു .കെഎസ്‌യു പ്രവർത്തകരെ കസ്റ്റഡിയിൽ വേണമെന്ന ആവശ്യത്തെയും കോടതി രൂക്ഷമായി വിമർശിച്ചു. പൊതുമധ്യത്തിൽ തല്ലിച്ചതച്ചവരുടെ കയ്യിലേക്ക് എങ്ങനെ പ്രവർത്തകരെ കസ്റ്റഡിയിൽ നൽകാനാകുമെന്നും കോടതി ആശങ്ക പ്രകടിപ്പിച്ചു.

കെഎസ്‌യു സംസ്ഥാന സെക്രട്ടറി ബേസിൽ വർഗീസ്, ലോ കോളേജ് വിദ്യാർത്ഥികളായ ജിബിൻ പൂത്തോട്ട, ദേവകുമാർ ചേർത്തല, ഭാരത് മാതാ കോളേജ് വിദ്യാർത്ഥി ജയിഡൻ എന്നിവരെയാണ് ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തത്. കെഎസ്‌യു പ്രവർത്തകരുടെ പരാതിയിൽ നിയമ നടപടികളുമായി മുന്നോട്ടുപോകുമെന്ന് ഡിസിസി പ്രസിഡന്റ്‌ മുഹമ്മദ്‌ ഷിയാസ് പറഞ്ഞു.