Headlines
Loading...
കലോത്സവത്തിൽ വിശിഷ്ടാതിഥി മമ്മൂട്ടി; ആശാ ശരത്തിന്റെ നൃത്താവിഷ്കാരം; കലോത്സവം ജനുവരി നാലിന് ആരംഭിക്കും

കലോത്സവത്തിൽ വിശിഷ്ടാതിഥി മമ്മൂട്ടി; ആശാ ശരത്തിന്റെ നൃത്താവിഷ്കാരം; കലോത്സവം ജനുവരി നാലിന് ആരംഭിക്കും

കൊല്ലം: കലകലക്കും കൊല്ലത്ത് ഇത് നാലാം തവണയാണ് സ്കൂൾ കലോത്സവം നടക്കുന്നത്. ഇത്തവണ നടൻ മമ്മൂട്ടിയാണ് വിശിഷ്ടാതിഥി. അദ്ദേഹം കലോത്സവത്തിന്റെ സമാപന ചടങ്ങിൽ പങ്കെടുക്കുമെന്ന് മന്ത്രി വി ശിവൻ കുട്ടി അറിയിച്ചു. കാസർകോട് നിന്നുള്ള ഗോത്രവിഭാഗക്കാരുടെ കലാവിരുന്നും ചടങ്ങിൽ ഉണ്ടായിരിക്കും.

62ാമത് സംസ്ഥാന സ്കൂൾ കലോത്സവം ജനുവരി നാലിന് രാവിലെ 10 മണിക്ക് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. ആശ്രാമം മൈതാനത്ത് പതാക ഉയർത്തും. കാസർഗോഡ് നിന്നുള്ള ഗോത്രവിഭാഗക്കാരുടെ ദൃശ്യവിസ്മയം അവതരിപ്പിക്കും. നടി ആശാ ശരത്തിന്റെ നൃത്താവിഷ്കാരവും ചടങ്ങിനെ സമ്പുഷ്ടമാക്കും.

24 വേദികളിൽ രണ്ട് ഷിഫ്റ്റായി ഉദ്യോഗസ്ഥരുണ്ടാകും. കുട്ടികൾ, ഉദ്യോഗസ്ഥർ, രക്ഷകർത്താക്കൾ എന്നിവർക്ക് ഇൻഷുറൻസ് പരിരക്ഷയുണ്ടാകും. ആദ്യമായാണ് ഇങ്ങനെ ഇൻഷുറൻസ് പരിരക്ഷയൊരുക്കുന്നത്. കോഴിക്കോട് നിന്ന് കൊണ്ടുവരുന്ന സ്വർണ കപ്പ് ജനുവരി മൂന്നിന് വൈകിട്ട് ആശ്രാമം മൈതാനത്തു സ്വീകരിക്കും. 24 മണിക്കൂറും വൈദ്യ സഹായം ഉണ്ടാകുമെന്നും മന്ത്രി ശിവൻ കുട്ടി അറിയിച്ചു. ജനുവരി എട്ടിന് വൈകിട്ട് സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഉദ്ഘാടനം ചെയ്യും.

കലോത്സവ ഭക്ഷണം ഇത്തവണയും വെജിറ്റേറിയനായിരിക്കും. കലവറയിൽ പഴയിടം തന്നെയായിരിക്കുമെന്നും മന്ത്രി അറിയിച്ചു. ഡ്രോൺ ക്യാമറകൾക്ക് നിയന്ത്രണമുണ്ട്. ഇതിന് പുറമെ കലോത്സവം റിപ്പോർട്ട് ചെയ്യുന്നതിനും ദൃശ്യങ്ങൾ പകർത്തുന്നതിനും ഓൺലൈൻ മാധ്യമങ്ങൾക്ക് കർശന നിയന്ത്രണമുണ്ട്. 800 ൽ അധികം ഓൺലൈൻ മാധ്യമങ്ങളുടെ അപേക്ഷകളാണ് ഇത്തവണ ലഭിച്ചത്. ഇത്രയും പേർക്ക് അനുമതി നൽകാൻ ആവില്ല എന്നതിനാൽ പിആർഡി ലിസ്റ്റിലുള്ള 46 ഓൺലൈൻ മാധ്യമങ്ങൾക്കായിരിക്കും അനുമതി ഉണ്ടാകുകയെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു