national
ജനാധിപത്യത്തിൻ്റെ മാതാവാണ് ഇന്ത്യയെന്ന് റിപബ്ലിക് ദിന സന്ദേശത്തിൽ രാഷ്ട്രപതി
ന്യൂഡൽഹി : ജനാധിപത്യത്തിൻ്റെ മാതാവായാണ് ഇന്ത്യ വിശേഷിപ്പിക്കപ്പെടുന്നതെന്ന് രാഷ്ട്രപതി ദ്രൌപതി മുർമു. രാഷ്ട്രപതിയായ ശേഷമുള്ള അവരുടെ ആദ്യ റിപബ്ലിക് ദിന സന്ദേശമാണിത്. ഇന്ത്യയുടെ സഞ്ചാരം പല രാജ്യങ്ങളെയും പ്രചോദിപ്പിച്ചിട്ടുണ്ട്. അതിനാൽ ഇന്ത്യൻ ചരിത്രത്തിൽ ഓരോ പൌരനും അഭിമാനിക്കാമെന്നും അവർ പറഞ്ഞു.
രാജ്യത്തിന്റെ ജനാധിപത്യത്തിനു വഴികാട്ടിയായത് ഭരണഘടനയാണ്. ഭരണഘടന അംഗീകരിച്ച് മുന്നോട്ടുപോകേണ്ടത് ഓരോ പൗരന്റെയും കടമയാണ്. രാഷ്ട്രനിർമാണത്തിൽ സ്ത്രീകൾക്കു കൂടുതൽ ഇടം നൽകണം. രാജ്യത്തിന് വേണ്ടി എല്ലാം ത്യജിക്കാൻ തയ്യാറായി അതിർത്തിയിൽ കാവൽ നിൽക്കുന്ന സൈനികരെ പ്രത്യേകം അഭിനന്ദിക്കുന്നു. രാജ്യത്തിന്റെ ഉന്നതിക്കായി സംഭാവന നൽകുന്ന എല്ലാവരേയും അഭിനന്ദിക്കുന്നു.
ജനാധിപത്യം, ബഹുസ്വരത എന്നിവയെ പരിപോഷിപ്പിക്കുന്നതിനും മികച്ച ലോകവും ഭാവിയും രൂപപ്പെടുത്തുന്നതിനുമുള്ള അവസരമാണ് ജി20 അധ്യക്ഷത പദവിയിലൂടെ ലഭിച്ചത്. ഇന്ത്യയുടെ നേതൃത്വത്തിലൂടെ കൂടുതൽ സുസ്ഥിരവും സമത്വവും നിറഞ്ഞ ലോകം പടുത്തുയർത്താൻ സാധിക്കും. ലോകത്തിലെ ജനസംഖ്യയുടെ മൂന്നിൽ രണ്ടും ജി ഡി പിയുടെ 85 ശതമാനവും ജി 20 രാജ്യങ്ങളിലാണ്. ആഗോള വെല്ലുവിളികൾ നേരിടുന്നതിനുള്ള മികച്ച വേദി കൂടിയാണ്. ആഗോള താപനത്തിനും കാലാവസ്ഥാ വ്യതിയാനത്തിനുമാണ് ജി 20യിൽ കൂടുതൽ ഊന്നൽ നൽകേണ്ടതെന്നും രാഷ്ട്രപതി പറഞ്ഞു.