
national
മാസ്ക് ധരിക്കുന്നത് തുടരണം: കൊവിഡ് പ്രതിരോധം ശക്തമാക്കണമെന്ന് കേന്ദ്രം; ഏത് സാഹചര്യത്തേയും നേരിടാൻ രാജ്യം തയ്യാറാണെന്നും മന്ത്രി
ന്യൂഡൽഹി: ചൈനയുൾപ്പെടെയുളള വിദേശ രാജ്യങ്ങളിലെ കൊവിഡ് വ്യാപനം കണക്കിലെടുത്ത് മുന്നറിയിപ്പുമായി കേന്ദ്രം. പൊതുയിടങ്ങളിൽ മാസ്ക് ധരിക്കുന്നത് തുടരണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യ പറഞ്ഞു. രാജ്യത്ത് കൊവിഡ് പ്രതിരോധം ശക്തമാക്കണം. കൊവിഡ് ഇതുവരെ അവസാനിച്ചിട്ടില്ല. ജാഗ്രത പാലിക്കാനും നിരീക്ഷണം ശക്തമാക്കാനും നിർദേശിച്ചിട്ടുണ്ട്. ഏത് സാഹചര്യത്തേയും നേരിടാൻ രാജ്യം തയ്യാറാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഇന്ന് കേന്ദ്ര ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തിൽ വിളിച്ചുചേർത്ത യോഗത്തിലാണ് നിർദേശം.
ആൾകൂട്ടങ്ങളുളള ഇടങ്ങളിൽ വീടിന് അകത്തും പുറത്തും മാസ്ക് ധരിക്കുന്നത് തുടരണമെന്ന് യോഗത്തിന് ശേഷം നീതി ആയോഗ് അംഗം ഡോ വി കെ പോൾ നിർദേശിച്ചു. മുൻകരുതൽ ഡോസ് സ്വീകരിക്കാൻ വൈകരുത്. ഇതുവരെ രാജ്യത്ത് 27-28 ശതമാനം പേർ മാത്രമാണ് മുൻകരുതൽ ഡോസ് സ്വീകരിച്ചത്. മുതിർന്ന പൗരന്മാർ ഇക്കാര്യത്തിൽ വിട്ടുവീഴ്ച്ച ചെയ്യരുതെന്നും വി കെ പോൾ പറഞ്ഞു.
പുതിയ വകഭേദങ്ങൾ തിരിച്ചറിയുന്നത് സുഗമമാക്കുന്നതിനായി കൊവിഡ് പോസിറ്റീവ് കേസുകളുടെ സാമ്പിളുകൾ ഇൻസകോഗ് ലാബുകളിലേക്ക് അയക്കാൻ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും നിർദേശം നൽകിയിട്ടുണ്ട്. സീറോ കൊവിഡ് നയം ലഘൂകരിച്ചതിന് ശേഷം ചൈനയിലെ കൊവിഡ് ബാധിതരുടെ എണ്ണം വർധിച്ചതാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം അടിയന്തര യോഗം വിളിച്ചു ചേർക്കാൻ കാരണമായത്. ചൈനയെ കൂടാതെ ജപ്പാൻ, അമേരിക്ക എന്നിവിടങ്ങളിൽ കൊവിഡ് ബാധിതരുടെ എണ്ണം വർധിച്ചിട്ടുണ്ട്. ആരോഗ്യവിഭാഗം സെക്രട്ടറിമാർ, ഫാർമസ്യൂട്ടിക്കൽസ് ഡിപ്പാർട്മെന്റ്, ബയോടെക്നോളജി ഡിപ്പാർട്മെന്റ്, ആയുഷ്, ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച്, നീതി ആയോഗ് അംഗം ഡോ. വി കെ പോൾ തുടങ്ങിയവരാണ് യോഗത്തിൽ പങ്കെടുത്തത്.