kerala
പൊളിക്കൽ കേന്ദ്രം തുടങ്ങാൻ ഒരുങ്ങി കെഎസ്ആർടിസി; 35 ലക്ഷം വാഹനങ്ങള്‍ പൊളിക്കും
തിരുവനന്തപുരം: പഴയവാഹനങ്ങളുടെ പൊളിക്കൽ കേന്ദ്രം തുടങ്ങാൻ തയ്യാറെടുത്ത് കെഎസ്ആർടിസി. ചീഫ് സെക്രട്ടറി വിപി ജോയിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നത തല യോഗം ഇതുസംബന്ധിച്ച റിപ്പോർട്ട് സമപ്പിക്കാൻ കെഎസ്ആർടിസിയോട് നിർദേശിച്ചു. പൊതുമേഖലയില്‍ അംഗീകൃത പൊളിക്കൽ കേന്ദ്രങ്ങള്‍ വന്നാൽ വാഹന ഉടമകളെ സ്വകാര്യ ഏജന്‍സികള്‍ ചൂഷണം ചെയ്യുന്ന രീതി ഒഴിവാക്കാനാകും.കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശപ്രകാരം വാണിജ്യവാഹനങ്ങള്‍ക്ക് 2023 ഏപ്രില്‍ മുതലും സ്വകാര്യവാഹനങ്ങള്‍ക്ക് 2024 ജൂണ്‍ മുതലും യന്ത്രവൽകൃത ഫിറ്റ്നസ് പരിശോധന നിർബന്ധമാക്കി. പരിശോധനയിൽ പരാജയപ്പെടുന്ന വാഹനങ്ങള്‍ പൊളിക്കേണ്ടതായി വരും. കെഎസ്ആടിസിയുടെ കൈവശം 172.86 ഹെക്ട ഭൂമിയാണുള്ളത്. ബസ് നടത്തിപ്പിന് ഇതിന്റെ നാലിലൊന്നുപോലും ആവശ്യം വരുന്നില്ല. ആവശ്യത്തിലധികം സ്ഥലങ്ങൾ ഉപയോഗ ശൂന്യമായി കിടക്കുന്നുണ്ട്. കുറഞ്ഞത് രണ്ടേക്കര്‍ സ്ഥലമാണ് ഒരു പൊളിക്കല്‍ കേന്ദ്രം നിർമ്മിക്കുന്നതിന് ആവശ്യം. വാഹനങ്ങള്‍ നിര്‍ത്തിയിടാനും പ്ലാന്റ് സ്ഥാപിക്കാനും സൗകര്യവും വേണം.
1.40 കോടിയോളം വാഹനങ്ങളാണ് സംസ്ഥാനത്ത് ഉള്ളത്. ഇതിൽ ഏകദേശം 35 ലക്ഷം വാഹനങ്ങള്‍ 20 വര്‍ഷം പഴക്കമുള്ളവയാണ്. പഴയവാഹനങ്ങളുടെ പൊളിക്കല്‍നയം പ്രഖ്യാപിച്ചശേഷം ടെസ്റ്റിങ്, സ്‌ക്രാപ്പിങിനുമായി കേന്ദ്രങ്ങള്‍ പൊതുമേഖലയിലോ സ്വകാര്യമേഖലയിലോ ഒരുക്കാന്‍ കേന്ദ്രം നിര്‍ദേശിച്ചിരുന്നു.
രാജ്യത്ത് 2022 ൽ ഹരിയാനയിലാണ് ആദ്യവാഹനം പൊളിക്കൽ പ്ലാൻ്റ് തുടങ്ങിയത്. ജില്ലകൾതോറും മൂന്ന് പൊളിക്കൽ കേന്ദ്രങ്ങൾ വീതം നിർമ്മിക്കാൻ കേന്ദ്രം നിർദേശം നൽകി. 15 വർഷം പഴക്കമുള്ള വാണിജ്യ വാഹനങ്ങളും 20 വർഷം പഴക്കമുള്ളസ്വകാര്യവാഹനങ്ങളും പൊളിക്കാനാണ് തീരുമാനം. ഇത് പരിശോധിക്കുന്നതിനായി ഓട്ടോമേറ്റഡ് ടെസ്റ്റിങ് സെൻ്ററുകളും ആവശ്യമാണ്.
ഇതിനായി മോട്ടോർ വാഹനവകുപ്പ് സർക്കാർ ഏജൻസികളിൽ സഹായം തേടിയിട്ടുണ്ട്. കെ എസ് ആർ ടിസിക്ക് ഇത്തരം സംവിധാനം തുടങ്ങാനാകും. ടിക്കറ്റിതരവരുമാനം വര്‍ധിപ്പിക്കാന്‍ ശ്രമിക്കുന്ന കെഎസ്ആര്‍ടിസിക്ക് പൊളിക്കല്‍കേന്ദ്രങ്ങള്‍ അവസരമാകുമെന്നാണ് നിഗമനം. ഈ സാഹചര്യത്തിലാണ് യോഗത്തിൽ റിപ്പോർട്ട് സമർപ്പിക്കാൻ ചീഫ് സെക്രട്ടറി ആവശ്യപ്പെട്ടത്.