Headlines
Loading...
ദൈവപ്രീതിക്കായി കുട്ടിയെ ബലി നല്‍കാന്‍ മന്ത്രവാദിയുടെ നിര്‍ദേശം; ഏഴുവയസുകാരിയെ തട്ടിക്കൊണ്ടുപോയി

ദൈവപ്രീതിക്കായി കുട്ടിയെ ബലി നല്‍കാന്‍ മന്ത്രവാദിയുടെ നിര്‍ദേശം; ഏഴുവയസുകാരിയെ തട്ടിക്കൊണ്ടുപോയി

ഉത്തര്‍പ്രദേശില്‍ ബലി നല്‍കുന്നതിനായി ഏഴു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ രണ്ടുപേര്‍ പിടിയില്‍. നോയിഡയിലാണ് സംഭവം. കുട്ടിയെ രക്ഷപ്പെടുത്തിയതായി പോലീസ് അറിയിച്ചു.

ഛിജാര്‍സി ഗ്രാമത്തില്‍പെട്ട പെണ്‍കുട്ടിയെ മാര്‍ച്ച് 13 മുതലാണ് കാണാതായത്. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണു പ്രതികളെ കുറിച്ചു വിവരം ലഭിച്ചതെന്നു സെന്‍ട്രല്‍ നോയിഡ ഡപ്യൂട്ടി പോലീസ് കമ്മിഷ്ണര്‍ ഹരിഷ് ചന്ദര്‍ പറഞ്ഞു.

കുട്ടിയുടെ അയല്‍വാസിയാണ് പിടിയിലായവരില്‍ ഒരാള്‍. വിവാഹം നടക്കാത്തതിനെ തുടര്‍ന്ന് സമീപിച്ച മന്ത്രവാദി നല്‍കിയ നിര്‍ദേശപ്രകാരമാണ് കുട്ടിയെ ബലി നല്‍കാന്‍ ഇവര്‍ പദ്ധതിയിട്ടതെന്ന് പോലീസ് പറയുന്നു.

ബാഗപത് ജില്ലയില്‍ പ്രതി സോനുവിന്റെ സഹോദരിയുടെ വീട്ടില്‍ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. ഹോളി ദിനത്തില്‍ ഇവിടെ വച്ച് കുട്ടിയെ കൊലപ്പെടുത്താനായിരുന്നു ഇവരുടെ പദ്ധതി. സോനു ബാല്‍മികി, കൂട്ടാളി നീതു എന്നിവരാണ് പിടിയിലായത്.

പെണ്‍കുട്ടിയുടെ തൊട്ടടുത്ത വീട്ടില്‍ താമസിച്ചിരുന്ന സോനു ബാല്‍മികി വിവാഹം നടക്കാത്തതിനാല്‍ അതീവ ദുഃഖിതനായിരുന്നുവെന്നും ഇതിനു പരിഹാരം കാണാനായി മന്ത്രവാദിയായ സതേന്ദ്രയെ സമീപിച്ചപ്പോള്‍ ഹോളി ദിനത്തില്‍ നരബലി (Human sacrifice) നടത്താന്‍ ആവശ്യപ്പെടുകയായിരുന്നുവെന്നു പോലീസ് പറയുന്നു. ഹോളി ദിനത്തില്‍ നരബലി നടത്താന്‍ സാധിച്ചാല്‍ വിവാഹിതനാകാന്‍ കഴിയുമെന്നാണു വിശ്വസിച്ചിരുന്നതെന്നും സോനു ബാല്‍മികി പോലീസിനോടു പറഞ്ഞു