Headlines
Loading...
ദുല്‍ഖര്‍ സല്‍മാന് വിലക്ക്

ദുല്‍ഖര്‍ സല്‍മാന് വിലക്ക്

നടന്‍ ദുല്‍ഖര്‍ സല്‍മാന് തിയേറ്റര്‍ സംഘടനകളുടെ വിലക്ക്. സല്യൂട്ട് എന്ന ചിത്രം ഒടിടിയില്‍ നേരിട്ട് റിലീസ് ചെയ്യുന്നതില്‍ പ്രതിഷേധിച്ചാണ് ഫിയോക്ക് തീരുമാനം. ദുല്‍ഖര്‍ സല്‍മാനുമായി ഇനി സഹകരിക്കില്ലെന്ന് തിയേറ്റര്‍ ഉടമകള്‍ വ്യക്തമാക്കി. തിയേറ്റര്‍ റിലീസ് വാഗ്ദാനം ചെയ്ത ദുല്‍ഖര്‍ സല്‍മാന്‍ വഞ്ചിക്കുകയായിരുന്നെന്ന് ഫിയോക്ക് ആരോപിച്ചു. വെള്ളിയാഴ്ച്ചയാണ് സല്യൂട്ട് സോണിലിവില്‍ റിലീസ് ചെയ്യുന്നത്. ദുല്‍ഖര്‍ സല്‍മാന്റെ വെയ് ഫാറര്‍ ഫിലിംസാണ് സല്യൂട്ട് നിര്‍മ്മിച്ചിരിക്കുന്നത്.
 
ദുൽഖർ ചിത്രത്തിന്റെ ഒടിടി റിലീസ് എന്നത് തിയേറ്ററുകളോടുള്ള ചതിയാണെന്ന് ഫിയോക്ക് പ്രസിഡന്റ് റിപ്പോർട്ടർ ടിവിയെ അറിയിച്ചു. ജനുവരിയിൽ തിയേറ്റർ റിലീസ് ചെയ്യുവാൻ തീരുമാനിച്ച ചിത്രമായിരുന്നു സല്യൂട്ട്. എന്നാൽ ഒമിക്രോൺ ഭീഷണിയെ തുടർന്ന് റിലീസ് മാറ്റുകയായിരുന്നു. ഇപ്പോൾ ചിത്രം ഒടിടിയ്ക്ക് നൽകുന്നത് തിയേറ്റർ ഉടമകളോട് ചെയ്യുന്ന ചതിയാണ്. ദുൽഖർ സൽമാൻ അഭിനയിക്കുകയോ നിർമ്മിക്കുകയോ ചെയ്യുന്ന ഒരു ചിത്രവും ഇനി മുതൽ കേരളത്തിലെ തിയേറ്ററുകളിൽ പ്രദർശിപ്പിക്കുകയില്ല എന്ന് വിജയകുമാർ അറിയിച്ചു.

കഴിഞ്ഞ വാരമായിരുന്നു ദുൽഖർ സൽമാൻ ചിത്രം ഒടിടി റിലീസിന് ഒരുങ്ങുന്നു എന്ന വാർത്ത പുറത്തുവിട്ടത്. റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രം മാർച്ച് 18ന് സോണി ലിവിലൂടെയാണ് റിലീസ് ചെയ്യുന്നത്. ജനുവരി 14ന് തിയേറ്റർ റിലീസിന് ഒരുങ്ങിയ ചിത്രം കൊവിഡ് ഭീഷണിയെ തുടർന്ന് റിലീസ് മാറ്റുകയായിരുന്നു.

നേരത്തെ കൊവിഡ് പ്രതിസന്ധികൾക്ക് ശേഷം തിയേറ്ററുകൾ തുറന്നപ്പോൾ ആദ്യം തിയേറ്റർ റിലീസ് ചെയ്‌ത ബിഗ് ബജറ്റ് ചിത്രം ദുൽഖറിന്റെ 'കുറുപ്പ്' ആയിരുന്നു. മോഹൻലാലിന്റെ ബ്രഹ്മാണ്ഡ ചിത്രം മരക്കാർ അറബിക്കടലിന്റെ സിംഹം ഉൾപ്പടെ ഒടിടി റിലീസിന് ഒരുങ്ങിയ സമയത്തായിരുന്നു കുറുപ്പിന്റെ റിലീസ്. കേരളത്തിൽ നിന്ന് മാത്രം ചിത്രം 35 കോടിയിലധികം കളക്ഷനും നേടി കഴിഞ്ഞ വർഷത്തെ ഏറ്റവും വലിയ വിജയവുമായി മാറി.