Headlines
Loading...
കെ.റെയില്‍ സര്‍വ്വേക്കല്ലുകള്‍ സ്ഥാപിക്കാനുള്ള ശ്രമം; ഉദുമ പഞ്ചായത്തില്‍ വീണ്ടും തടഞ്ഞു

കെ.റെയില്‍ സര്‍വ്വേക്കല്ലുകള്‍ സ്ഥാപിക്കാനുള്ള ശ്രമം; ഉദുമ പഞ്ചായത്തില്‍ വീണ്ടും തടഞ്ഞു

ഉദുമ: കെ.റെയില്‍ പദ്ധതിയുടെ ഭാഗമായി സര്‍വ്വേക്കല്ലുകള്‍ സ്ഥാപിക്കാനുള്ള ശ്രമം ഉദുമ പഞ്ചായത്തില്‍ വീണ്ടും തടഞ്ഞു. റവന്യു ഉദ്യോഗസ്ഥരുടെ സംഘത്തെയാണ് ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ നാട്ടുകാരും കെ റെയിൽ വിരുദ്ധ സമിതി പ്രവർത്തകരും ഭൂമി നഷ്ടപെടുന്നവരുടെയും നേതൃത്വത്തിൽ തടഞ്ഞത്. 

ഉദുമ പഞ്ചായത്തില്‍ 19,21 വാര്‍ഡുകളിലെ കണ്ണികുളങ്ങര, കുന്നില്‍ എന്നീ പ്രദേശങ്ങളില്‍ കല്ലിടാനാണ് കെ-റെയില്‍ സ്‌പെഷ്യല്‍ തഹസില്‍ദാര്‍ പ്രമോദ്, കെ-റെയില്‍ ഉദ്യോഗസ്ഥര്‍, എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം എത്തിയത്. എന്നാല്‍ കല്ലിടാന്‍ അനുവദിക്കില്ലെന്ന് പ്രതിഷേധക്കാര്‍ അറിയിച്ചതോടെ ഉദ്യോഗസ്ഥ സംഘം പൊലീസിന്റെ സഹായം തേടുകയായിരുന്നു. ബേക്കല്‍ ഐ.പി യു.പി വിപിന്‍െ നേതൃത്വത്തിലെത്തിയ സംഘത്തെ കെ-റെയില്‍ വിരുദ്ധ സമരമതി പ്രവര്‍ത്തകര്‍ സ്ഥലമുടമകള്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഗീതാ കൃഷ്ണന്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ പുഷ്പ ശ്രീധരന്‍, ഡി.സി.സി പ്രസിഡന്റ് പി.കെ ഫൈസല്‍, ഉദുമ ഗ്രാമ പഞ്ചായത്തിലെ ബി.ജെ.പി, യു.ഡി.എഫ് പ്രവര്‍ത്തകര്‍
ചേര്‍ന്നാണ് തടഞ്ഞുവെച്ചത്.

സര്‍വ്വേക്കല്ലുകള്‍ സ്ഥാപിക്കാനുള്ള ശ്രമം നടക്കില്ലെന്ന് മനസ്സിലായതോടെ പത്തു മണിയോടെയെത്തിയ സംഘം ഒരു മണിയോട് കൂടി തിരിച്ചുപോവുകയായിരുന്നു.

പ്രദേശവാസികളുമായി യോഗം ചേര്‍ന്നതിന് ശേഷം പിന്നീട് മറ്റ് നടപടികള്‍ സ്വീകരിക്കാമെന്ന് ഉദ്യോഗസ്ഥ സംഘം പ്രദേശവാസികളേയും ജനപ്രതിനിധികളേയും അറിയിച്ചു. ഉദുമ പഞ്ചായത്തിലെ ഏഴോളം വാര്‍ഡുകളില്‍ കൂടി കടന്നുപോകുന്ന സില്‍വര്‍ ലെയിന്‍ പദ്ധതി കേരളത്തിന് അനുയോജ്യമായ പദ്ധതിയല്ലെല്ലെന്ന് ചൂണ്ടിക്കാട്ടി സിപിഎം ഭരിക്കുന്ന ഉദുമ ഗ്രാമ പഞ്ചായത്ത് ഭരണസമിതിയില്‍ കഴിഞ്ഞ ദിവസം യു.ഡി.എഫ് ബി.ജെ.പി പിന്തുണയോടെ പ്രമേയം പാസാക്കിയിരുന്നു.