
kerala
ശബ്ദസാമ്പിൾ പരിശോധിക്കണം;ദ ിലീപിനോട് ഹാജരാവാനാവശ്യപ്പെട്ട് ക്രൈം ബ്രാഞ്ച് നോട്ടീസ്
നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ശ്രമിച്ച കേസിൽ പ്രതികളായ ദിലീപിന്റെയും ബന്ധുക്കളുടെയും ശബ്ദസാമ്പിൾ പരിശോധനയ്ക്ക് ഹാജരാവാൻ ആവശ്യപ്പെട്ട് ക്രൈം ബ്രാഞ്ച്. ഹാജരാവാനവശ്യപ്പെട്ട നോട്ടീസ് ദിലീപിന്റെ വീടിനു പുറത്തെ ഗേറ്റിൽ ഒട്ടിച്ച് ഉദ്യോഗസ്ഥർ മടങ്ങി.
നോട്ടീസുമായി വീട്ടിൽ എത്തിയപ്പോൾ വീടു തുറക്കാതെ വന്നതോടെയാണ് നോട്ടീസ് പതിച്ച് ഉദ്യോഗസ്ഥർ മടങ്ങിയത്. ദിലീപ്, സഹോദരൻ അനൂപ്, സഹോദരി ഭർത്താവ് സൂരജ് എന്നിവരോടാണ് ഹാജരാവാനാവശ്യപ്പെട്ടിരിക്കുന്നത്. എട്ടാം തീയതി രാവിലെ 11 മണിക്ക് ഹാജരാകാനാണ് നോട്ടീസിൽ പറയുന്നത്. ആലുവ മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ് പ്രകാരമാണ് നോട്ടീസ്.
ഇതിനിടെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കുന്നത് സംബന്ധിച്ച് പ്രതി ദിലീപ് സഹോദരന്‍ അനൂപിന് നിര്‍ദേശം നല്‍കുന്നതിന്റെ ശബ്ദ സംഭാഷണം മലയാളത്തിലെ സ്വകാര്യ വാർത്താ ചാനലിന് ലഭിച്ചു. 'ഒരാളെ തട്ടാന്‍ തീരുമാനിക്കുമ്പോള്‍ അത് എപ്പോഴും ഗ്രൂപ്പിലിട്ട് തട്ടിയേക്കണ'മെന്ന് ദിലീപ് അനൂപിനോട് പറയുന്നതിന്റെ ശബ്ദ രേഖയാണ് ചാനൽ പുറത്തുവിട്ടിരിക്കുന്നത്.
'ഒരു വര്‍ഷം ഒരു രേഖയും ഉണ്ടാക്കരുതെ'ന്നും ദിലീപ് ഓഡിയോയില്‍ പറയുന്നു. ഇതിന് മറുപടിയായി 'ഒരു റെക്കോര്‍ഡും ഉണ്ടാക്കരുത്, ഫോണ്‍ ഉപയോഗിക്കരുതെ'ന്ന് അനൂപ് ദിലീപിന് മറുപടിയായി പറയുന്നതും ഓഡിയോയില്‍ വ്യക്തമാണ്. 2017 നവംബര്‍ 15ന് ആലുവയിലെ വസതിയില്‍ ദിലീപും അനൂപും തമ്മിലുള്ള സംഭാഷണത്തിലെ ഒരു ഭാഗമാണിത്. ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഗൂഢാലോചനയുടെ സുപ്രധാന തെളിവായി പ്രോസിക്യൂഷന്‍ ഹാജരാക്കിയ തെളിവുകളില്‍ ഒന്നാണിത്.