Headlines
Loading...
യെമന്‍ തീരത്ത് ഹൂതി വിമതര്‍ തട്ടിക്കൊണ്ട് പോയ യുഎഇ കപ്പലില്‍ രണ്ട് മലയാളികളും

യെമന്‍ തീരത്ത് ഹൂതി വിമതര്‍ തട്ടിക്കൊണ്ട് പോയ യുഎഇ കപ്പലില്‍ രണ്ട് മലയാളികളും

രണ്ട് മലയാളികള്‍ ഉള്‍പ്പെട്ട യുഎഇ കപ്പല്‍ ഹൂതി വിമതര്‍ തട്ടിക്കൊണ്ട് പോയതായി റിപ്പോര്‍ട്ട്. രണ്ട് മലയാളികള്‍ ഉള്‍പ്പെടെ 4 ഇന്ത്യക്കാര്‍ കപ്പലിലുണ്ടെന്നാണ് വിവരം. ചേപ്പാട് സ്വദേശി അഖില്‍ രഘുവാണ് കപ്പലിലുള്ള ഒരു മലയാളി. രണ്ടാമത്തെ മലയാളിയെയും മറ്റ് ഇന്ത്യക്കാരെയും കുറിച്ച് വിവരം ലഭിച്ചിട്ടില്ല. കഴിഞ്ഞ ഞായറാഴ്ചയാണ് അഖില്‍ രഘു അവസാനമായി വീട്ടുകാരെ വിളിച്ചത്. ഇതിനു ശേഷം വിരമൊന്നുമില്ല.

ചെങ്കടലില്‍ പടിഞ്ഞാറന്‍ തീരമായ അല്‍ ഹുദൈദായ്ക്ക് സമീപം ബുധനാഴ്ച രാത്രി 11.57 നാണ് സംഭവം. അബുദാബി ലിവാ മറൈന്‍ സര്‍വീസസിന്റെ കപ്പലാണിതെന്ന് കരുതുന്നു. ചെങ്കടലിന്റെ പടിഞ്ഞാറന്‍ തീരത്ത് വെച്ച് ഹൂതി വിമതര്‍ കപ്പല്‍ തട്ടിയെടുത്തെന്നാണ് വിവരം. അഖിലിന്റെ സഹോദരന്‍ രാഹുല്‍ രഘു ഇതേ ഷിപ്പിംഗ് കമ്പനിയില്‍ മറ്റൊരു ചരക്കു കപല്ലിലാണ് ജോലി ചെയ്യുന്നത്. സൗദിയിലെ ജിസാന്‍ തുറമുഖത്ത് നിന്ന് യെമനിലെ സൊകോത്ര ദ്വീപിലേക്ക് ആശുപത്രി ഉപകരണങ്ങളുമായി എത്തിയതായിരുന്നു കപ്പല്‍. 

16 പേരാണ് കപ്പലിലുള്ളതെന്നാണ് വിവരം. ഷിപ്പിംഗ് കമ്പനി ജീവനക്കാരുടെ വിശദ വിവരങ്ങള്‍ പുറത്തു വിടുന്നതിനായി കാത്തു നില്‍ക്കുകയാണ് അഖിലിന്റെ കുടുംബം. സംഭവത്തില്‍ ഇടപെടാനാവശ്യപ്പെട്ട് എഎം ആരിഫ് എംപി കേന്ദ്ര വിദേശകാര്യ മന്ത്രി ജയശങ്കറിനും സഹമന്ത്രി വി മുരളീധരനും കത്തയച്ചിട്ടുണ്ട്. 

അടിയന്തര നടപടി ആവശ്യപ്പെട്ട് അഖിലിന്റെ ബന്ധുക്കള്‍ മുഖ്യമന്ത്രിക്കും കേന്ദ്ര മന്ത്രിമാര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്. അതേസമയം കപ്പല്‍ തട്ടിയെടുത്തതുമായി ബന്ധപ്പെട്ട് യുഎഇ ഭരണകൂടം ഇതുവരെ ഔദ്യോഗിക പ്രതികരണമൊന്നും നടത്തിയിട്ടില്ല.