national
മലിനജലം കുടിച്ചാൽ 2000 രൂപ നൽകാമെന്ന് യുവാക്കൾ, അനുസരിച്ച് വയോധികൻ
മധ്യപ്രദേശ്: 2000 രൂപ നൽകുമെന്ന യുവാക്കളുടെ വാഗ്ദാനം കേട്ട് വയോധികൻ അഴുക്ക് ചാലിലെ മലിനജലം കുടിച്ചു. വിദിഷയിലെ ജവതി ഗ്രാമത്തിലാണ് സഭവം. പന്നലാൽ എന്ന 60കാരൻ ഓടയിൽനിന്ന് കൈക്കുമ്പിളിൽ അഴുക്കുവെള്ളം കോരിക്കുടിക്കുന്ന ദൃശ്യം യുവാക്കൾ ചിത്രീകരിക്കുകയും ചെയ്തു.
ജനുവരി 13 ന് നടന്ന സംഭവത്തിന്റെ വീഡിയോ ഇന്നാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. പന്നലാൽ കുശ്‌വാഹ എന്ന സ്ഥലത്ത് കൂടെ പോകുമ്പോൾ വെറ്റിലക്കഷ്ണം അഴുക്കുചാലിൽ വീണിരുന്നു. അത് എടുത്ത് ശുദ്ധമായ വെള്ളത്തിൽ കഴുകി പന്ന ലാൽ ഉപയോഗിച്ചു. ഈസമയത്ത് സർപഞ്ച് പ്രതിനിധി ഉത്തം സിങ്ങും ഏതാനും യുവാക്കളും അവിടെ ഉണ്ടായിരുന്നു. 1000 രൂപ കിട്ടിയാൽ മലിനജലം കുടിക്കാമെന്ന് പറഞ്ഞിരുന്നോയെന്ന് യുവാക്കൾ പന്നലാലിനോട് ചോദിച്ചു. തുടർന്ന്, ഓടയിലെ വെള്ളം കുടിച്ചാൽ 2000 രൂപ നൽകാമെന്ന് സർപഞ്ച് പ്രതിനിധിയും യുവാക്കളും വാതുവെച്ചു. ഇതുകേട്ടയുടൻ പന്നലാൽ ഓടയ്ക്ക് സമീപമിരുന്ന് വെള്ളം കോരിക്കുടിക്കുകയായിരുന്നു.
പന്തയം വെച്ചപ്പോഴുള്ള ആവേശം കൊണ്ടാണ് അഴുക്കുവെള്ളം കുടിച്ചതെന്ന് പന്നലാൽ പറഞ്ഞു. 2000 രൂപ ലഭിച്ചതായും ഇയാൾ വ്യക്തമാക്കി. സംഭവം വിവാദമായതോടെ പന്നലാൽ അഴുക്കുവെള്ളമല്ല കുടിച്ചതെന്ന് സർപഞ്ച് പ്രതിനിധി ഉത്തം സിങ് പറഞ്ഞു. ഓടയോട് ചേർന്നുള്ള കുഴൽക്കിണറിൽ നിന്നാണ് വെള്ളമെടുത്ത് കുടിച്ചതെന്നാണ് ഇയാൾ പറയുന്നത്.