Headlines
Loading...
രാജ്യത്തെ ഒമിക്രോണ്‍ കേസുകള്‍ ആയിരത്തോടടുക്കുന്നു; കൂടുതല്‍ ഡല്‍ഹിയിലും മഹാരാഷ്ട്രയിലും

രാജ്യത്തെ ഒമിക്രോണ്‍ കേസുകള്‍ ആയിരത്തോടടുക്കുന്നു; കൂടുതല്‍ ഡല്‍ഹിയിലും മഹാരാഷ്ട്രയിലും

രാജ്യത്തെ ഒമിക്രോണ്‍ കേസുകള്‍ ആയിരത്തോടടുക്കുന്നു. 961 പേര്‍ക്ക് ഒമിക്രോണ്‍ രോഗം ബാധിച്ചെന്ന് സ്ഥിരീകരിച്ചു. ഡല്‍ഹിയിലും മഹാരാഷ്ട്രയിലുമാണ് ഏറ്റവുമധികം ഒമിക്രോണ്‍ രോഗ ബാധ റിപ്പോര്‍ട്ട് ചെയ്തിട്ടുളളത്.

ഡല്‍ഹിയില്‍ 923 കൊവിഡ് കേസുകളും 263 ഒമിക്രോണ്‍ കേസുകളും റിപ്പോര്‍ട്ട് ചെയ്തു. മഹാരാഷ്ട്രയില്‍ 3,900 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്, ഇതില്‍ 252 പേര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചു. രാജ്യത്തെ 961 ഒമിക്രോണ്‍ ബാധിതരില്‍ 320 പേര്‍ക്ക് രോഗം ഭേദമായിട്ടുണ്ട്.

രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകളിലും വര്‍ധനവുണ്ടായിട്ടുണ്ട്. 24 മണിക്കൂറിനിടെ 13,154 കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. കൊവിഡ് രോഗികളുടെ എണ്ണത്തില്‍ 45 ശതമാനം വര്‍ധനവുണ്ടായി.
മുംബൈ, കൊല്‍ക്കത്ത, ബംഗളൂരു, ഡല്‍ഹിയിലുമാണ് കൊവിഡ് കേസുകള്‍ വര്‍ധിച്ചത്. കഴിഞ്ഞ ദിവസം 9155 ആയിരുന്നു രാജ്യത്തെ പ്രതിദിന കൊവിഡ് നിരക്ക്.

ആറ് മാസത്തെ ഇടവേളക്ക് ശേഷം രാജസ്ഥാനിലെ പ്രതിദിന കൊവിഡ് കേസ് നൂറ് കടന്നു. മുംബൈയില്‍ 2510 കേസും ബംഗളൂരുവില്‍ 400, കൊല്‍ക്കത്തയില്‍ 540 പ്രതിദിന കൊവിഡ് കേസുകളും റിപ്പോര്‍ട്ട് ചെയ്തു. ഒമിക്രോണ്‍ ബാധിതര്‍ കൂടിയ സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളം അഞ്ചാമതാണ്.

അതേസമയം, ഒമിക്രോണ്‍ വ്യാപന സാഹചര്യത്തില്‍ ലോകം നേരിടാനിരിക്കുന്നത് കൊവിഡ് സുനാമിയെന്ന് ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അഡാനം മുന്നറിയിപ്പ് നല്‍കി. ഒമിക്രോണ്‍, ഡെല്‍റ്റ വകഭേദങ്ങള്‍ ഒന്നിച്ച് ഉയര്‍ത്തുന്ന ഇരട്ട ഭിഷണിയില്‍ ഇതിനകം തളര്‍ന്നിരിക്കുന്ന ആരോഗ്യ സംവിധാനങ്ങള്‍ക്ക് വലിയ പ്രതിസന്ധി കാലമാണ് മുന്നോട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.