Headlines
Loading...
'അത് ഇത്തിരി കൂടുതലല്ലേ?'; ഗുജറാത്തില്‍ മദ്യപാനിയുടെ തടവുശിക്ഷ ആറുമാസത്തില്‍ നിന്ന് 35 ദിവസമായി കുറച്ച് കോടതി

'അത് ഇത്തിരി കൂടുതലല്ലേ?'; ഗുജറാത്തില്‍ മദ്യപാനിയുടെ തടവുശിക്ഷ ആറുമാസത്തില്‍ നിന്ന് 35 ദിവസമായി കുറച്ച് കോടതി

ഗുജറാത്തിലെ മദ്യനിരോധന നിയമപ്രകാരം ആറ് മാസത്തെ കഠിനതടവിന് ശിക്ഷിക്കപ്പെട്ട ആള്‍ക്ക് ശിക്ഷാ ഇളവ് നല്‍കി ഗാന്ധിനഗർ സെഷന്‍സ് കോടതി. മദ്യപിക്കുന്നതിന് ആറുമാസത്തെ കഠിന തടവ് വിധിക്കുന്നത് കൂടുതലാണെന്ന് നിരീക്ഷിച്ച കോടതി ശിക്ഷ 10 ഉം 15 ഉം ദിവസങ്ങളായി കുറയ്ക്കാന്‍ ആവശ്യപ്പെട്ടു. ഗാന്ധിനഗർ ജില്ലയിലെ മാൻസ ടൗണിൽ നിന്നുള്ള അമിത് മഹേത (49) യുടെ കേസിലായിരുന്നു കോടതി ഇടപെടല്‍.ഗുജറാത്ത് നിരോധന നിയമത്തിലെ സെക്ഷൻ 66(1)(ബി), 85(1)(3) എന്നീ വകുപ്പുകൾ പ്രകാരവും പൊതുജനത്തിന് ശല്യം സൃഷ്ടിച്ചതിന് ഗുജറാത്ത് പൊലീസ് ആക്ടിലെ വ്യവസ്ഥകൾ പ്രകാരവും 2015 മാർച്ച് 14-ല്‍ ഹർജിക്കാരനായ വ്യക്തിക്കെതിരെ ആദ്യം കേസെടുത്തത്. മുന്ന് മാസത്തിന് ശേഷം ജൂൺ 12 ന് ഇയാളുടെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ മദ്യപിച്ചുകൊണ്ടിരുന്ന അമിതിനെ വീണ്ടും പൊലീസ് കസ്റ്റഡിയിലെടുത്ത് അതേ വകുപ്പുകള്‍ ചുമത്തി.

2018 ഏപ്രിൽ 7-ന് മാൻസയിലെ മജിസ്‌റ്റീരിയൽ കോടതി നടത്തിയ വിചാരണയില്‍ രണ്ട് കേസിലും സെക്ഷൻ 66(1)(ബി) പ്രകാരം മഹേത കുറ്റക്കാരനാണെന്ന് വിധിക്കുകയും മറ്റ് കുറ്റങ്ങളിൽ നിന്ന് മോചിപ്പിക്കുകയും ചെയ്തു. രണ്ടുകേസുകളിലുമായി ആറ് മാസം തടവും 1000 രൂപ പിഴയുമായിരുന്നു വിധിച്ചത്. ഈ വിധിയെ ചോദ്യം ചെയ്ത് ഹർജിക്കാരന്‍ സെഷന്‍സ് കോടതിയെ സമീപിക്കുകയായിരുന്നു. രണ്ട് കേസുകളിലും വിചാരണ കോടതി വിധി ശരിവെച്ച സെഷന്‍സ് കോടതി പക്ഷേ ആറുമാസത്തെ തടവു ശിക്ഷ അധികമാണെന്ന് നിരീക്ഷിക്കുകയായിരുന്നു.

ഹർജിക്കാരന് ക്രിമിനൽ പശ്ചാത്തലം ഇല്ലെന്നും ഈ സാഹചര്യത്തില്‍ ആദ്യ കേസില്‍ 15 ദിവസമായും രണ്ടാമത്തെ കേസില്‍ 10 ദിവസമായും ശിക്ഷ കുറച്ച് വിധി പുറപ്പെടുവിച്ചു. പ്രതിയുടെ പ്രായവും പരിശോധനയില്‍ ശരീരത്തില്‍ കണ്ടെത്തിയ മദ്യത്തിന്റെ അളവ് കുറവാണെന്നതും ഈ അവസരത്തില്‍ കോടതി ചൂണ്ടിക്കാട്ടി. മദ്യപാനത്തിന് ശിക്ഷിക്കാമെങ്കിലും ദീർഘകാലത്തേക്ക് ശിക്ഷ വിധിക്കരുതെന്നും, കുറ്റകൃത്യങ്ങളില്‍ യുക്തിപരമായി ശിക്ഷ നിശ്ചയിക്കണമെന്നും കോടതി പറഞ്ഞു.

ഗുജറാത്തിലെ മദ്യനിരോധന നിയമ പ്രകാരം മദ്യപിച്ച് പിടിക്കപ്പെടുകയാണെങ്കില്‍ ആദ്യ തവണ പരമാവധി ആറ് മാസം തടവും 1000 രൂപ പിഴയും, രണ്ടാമത് പിടിക്കപ്പെടുകയാണെങ്കില്‍ രണ്ട് വർഷം വരെ തടവും 2,000 രൂപ വരെ പിഴയും ലഭിക്കാവുന്ന കുറ്റമാണത്.