Headlines
Loading...
കെഎസ്ആര്‍ടിസി പണിമുടക്ക് രണ്ടാം ദിനം; സമരത്തിലില്ലാത്ത ജീവനക്കാരെ ഉപയോഗിച്ച് പരമാവധി സര്‍വീസ് നീക്കം #ksrtc

കെഎസ്ആര്‍ടിസി പണിമുടക്ക് രണ്ടാം ദിനം; സമരത്തിലില്ലാത്ത ജീവനക്കാരെ ഉപയോഗിച്ച് പരമാവധി സര്‍വീസ് നീക്കം #ksrtc

ശമ്പളപരിഷ്‌കരണം ആവശ്യപ്പെട്ട് കെഎസ്ആര്‍ടിസി തൊഴിലാളി സംഘടനകള്‍ പ്രഖ്യാപിച്ച പണിമുടക്ക് രണ്ടാം ദിനത്തിലേക്ക്. കെഎസ്ആര്‍ടിഇഎയും, ബിഎംഎസും പണിമുടക്ക് അവസാനിപ്പിച്ചെങ്കിലും കോണ്‍ഗ്രസ് അനുകൂല സംഘടനയായ ടിഡിഎഫിന്റെ പണിമുടക്ക് തുടരുകയാണ്. 48 മണിക്കൂര്‍ പണിമുടക്കായിരുന്നു ടിഡിഎഫ് പ്രഖ്യാപിച്ചത്. സമരം നേരിടാന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ഡയസ്‌നോണ്‍ പൂര്‍ണമായും തള്ളിക്കൊണ്ടാണ് ടിഡിഎഫ് ഇന്നും പണിമുടക്കുന്നത്.
സമരത്തെ തുടര്‍ന്ന് ഇന്നലെ പുര്‍ണമായി സര്‍വീസ് തടസപ്പെട്ടെങ്കിലും ഇന്ന് പരമാവധി സര്‍വീസ് പുനഃരാരംഭിക്കാനാണ് കെഎസ്ആര്‍ടിസി ലക്ഷ്യമിടുന്നത്. പണിമുടക്കില്‍ പങ്കെടുക്കാത്ത ജീവനക്കാരെ ഉപയോഗിച്ച് പരമാവധി സര്‍വ്വീസുകള്‍ നടത്താനാണ് കെഎസ്ആര്‍ടിസിയുടെ നീക്കം. സമരം ഇന്ന് അര്‍ദ്ധരാത്രിയോടെ അവസാനിക്കും.

എണ്ണത്തില്‍ കുറവെങ്കിലും ഇന്ന് നിരത്തുകളില്‍ കെഎസ്ആര്‍ടിസി ബസുകളുണ്ട്. ഇന്നലെ എല്ലാ തൊഴിലാളി സംഘടനകളും പണിമുടക്കിയതോടെ, വരുമാനത്തില്‍ വന്‍ നഷ്ടമാണ് കെഎസ്ആര്‍ടിസിക്ക് ഉണ്ടായത്. ഇത് മറികടക്കാനാണ് ഉള്ള ജീവനക്കാര്‍ക്ക് ഡബിള്‍ ഡ്യൂട്ടി ഉള്‍പ്പടെ നല്‍കി പരമാവധി ട്രിപ്പുകള്‍ ഇന്ന് ഓടിക്കുന്നത്. ആവശ്യ റൂട്ടുകള്‍ക്ക് പ്രാധാന്യം നല്‍കി ദീര്‍ഘദൂര സര്‍വീസുകള്‍, ഒറ്റപ്പെട്ട സര്‍വ്വീസുകള്‍, പ്രധാന റൂട്ടുകളിലെ സര്‍വ്വിസുകള്‍ എന്നിവയാണ് ഇന്ന് നടത്തുക. യാത്രക്ക് കെഎസ്ആര്‍ടിസിയെ മാത്രം ആശ്രയിക്കുന്ന മേഖലകളാണ് ഇന്നലെ സമരത്തെ തുടര്‍ന്ന് ഏറെ വലഞ്ഞത്.

അതേസമയം, സമരത്തെ രൂക്ഷമായ ഭാഷയിലായിരുന്നു ഗതാഗത മന്ത്രി ഇന്നലെ വിമര്‍ശിച്ചത്. ജനത്തെ വലച്ചുള്ള യൂണിയന്‍ സമരത്തെ അംഗീകരിക്കാനാകില്ലെന്ന് ഗതാഗതമന്ത്രി ആന്റണി രാജു നിലപാട് അറിയിച്ചിരുന്നു. മാത്രമല്ല, സമരം നേരിടാന്‍ കെഎസ്ആര്‍ടിസിയെ അവശ്യ സര്‍വ്വീസായി പ്രഖ്യാപിക്കുന്നത് പരിഗണിക്കുമെന്നും മന്ത്രി മുന്നറിയിപ്പ്് നല്‍കി. കെഎസ്ആര്‍ടിസിയിലെ ശമ്പള പരിഷ്‌കരണ കരാറിന്റെ കാലാവധി 2016 ഫെബ്രുവരിയില്‍ അവസാനിച്ചതാണ്. 5 വര്‍ഷം പിന്നിടുമ്പോഴും നല്‍കിയ ഉറപ്പുകള്‍ വാക്കില്‍ മാത്രമെന്നാണ് അംഗീകൃത ട്രേഡ് യൂണിയനുകളുടെ പരാതി.