national
ഇ കൊമേഴ്സ് പ്ലാറ്റ്ഫോമായ ആമസോണിലൂടെ കഞ്ചാവ് വിൽപ്പന; നാല് പേർ കൂടി അറസ്റ്റിൽ
ഇ കൊമേഴ്സ് പ്ലാറ്റ്ഫോമായ ആമസോണിലൂടെ കഞ്ചാവ് വിൽപ്പന നടത്തിയ കേസിൽ ആന്ധ്രാപ്രദേശിൽ നാലു പേർ കൂടി അറസ്റ്റിൽ. മധ്യപ്രദേശിലും ആന്ധ്രയിലും ഓൺലൈനായി കഞ്ചാവ് കടത്തിയ നാലു പേരെയാണ് വിശാഖപട്ടണം പൊലീസ് അറസ്റ്റ് ചെയ്തത്. ഇതോടെ കേസിലിതുവരെ അറസ്റ്റിലായവരുടെ എണ്ണം എട്ടായി. മധ്യപ്രദേശിലെ ഭിന്ദ് ജില്ലയിലാണ് ആദ്യം കേസ് രജിസ്റ്റർ ചെയ്തത്.
മധ്യപ്രദേശ് പൊലീസ് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വിശാഖ പട്ടണത്ത് നിന്നും നാല് പേരെ കൂടി അറസ്റ്റ് ചെയ്തത്. ആകെ 68 കിലോ കഞ്ചാവാണ് കേസിൽ ഇതുവരെ പിടികൂടിയത്. ഇതിൽ 48 കിലോ കഞ്ചാവും പിടികൂടിയത് വിശാഖ പട്ടണത്തു നിന്നും അറസ്റ്റിലായ പ്രതികളിൽ മൂന്ന് പേരിൽ നിന്നാണ്. നവംബർ 13 ന് ഭിന്ദ് പൊലീസ് ആണ് ബാക്കി 20 കിലോ കഞ്ചാവും കണ്ടെടുത്തത്.
അതേസമയം പ്രതികൾ ഇതുവരെ 800 കിലോയിലധികം കഞ്ചാവ് ആമസോണിലൂടെ വിൽപ്പന നടത്തിയെന്നാണ് അന്വേഷണ സംഘം പറയുന്നത്. അന്വേഷണവുമായി ആമസോൺ സഹകരിക്കാത്തതിനാൽ എൻഡിപിഎസ് ആക്ടിനു കീഴിൽ സെക്ഷൻ 38 പ്രകാരം കേസ് ആമസോൺ സെല്ലർ സർവീസ് എക്സിക്യൂട്ടീവിനെതിരെയും കേസെടുത്തിട്ടുണ്ടെന്ന് ഭിന്ദ് പൊലീസ് അറിയിച്ചു. കറിവേപ്പിലയെന്ന വ്യാജേനയാണ് റാക്കറ്റ് കഞ്ചാവ് കടത്തിയതെന്നാണ് സൂചന