
എന്‍സിപിയില്‍ കൂട്ടപ്പുറത്താക്കല്‍. കുണ്ടറ പീഡന പരാതിയില്‍ ആരോപണ വിധേയനായ ജി പത്മാകരന്‍, സഹായി എസ് രാജീവ്, പരാതിക്കാരിയായ യുവതിയുടെ പിതാവും എന്‍സിപി കുണ്ടറ ബ്ലോക്ക് പ്രസിഡന്റുമായ ബെനഡിക്ട് വില്‍ജന്‍ എന്നിവരടക്കം എട്ടുപേരെയാണ് ആറുവർഷത്തേക്ക് പുറത്താക്കിയിരിക്കുന്നത്.
സംസ്ഥാന സമിതി അംഗം എസ് പ്രദീപ് കുമാര്‍, എൻവൈസി കൊല്ലം ജില്ലാ പ്രസിഡന്റ് ബിജു ബി, സംസ്ഥാന സമിതി അംഗങ്ങളായ ജയന്‍ പുത്തന്‍പുരയ്ക്കല്‍, എസ് വി അബ്ദുൾ സലീം, മഹിളാ വിഭാഗം സംസ്ഥാന വൈസ് പ്രസിഡന്റ് ഹണി വിക്ടോ എന്നിവരും നടപടിയില്‍ പുറത്തായി.
കുണ്ടറ പീഢന പരാതിയില്‍ മന്ത്രി എ കെ ശശീന്ദ്രന്റെ ശബ്ദ സന്ദേശം പുറത്തുവന്നതോടെയുണ്ടായ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ ജൂലെെയില്‍ ഇവരെ എന്‍സിപിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു.
മന്ത്രിയുടെ സംഭാഷണം റെക്കോര്‍ഡ് ചെയ്ത് ചാനലുകളിലേക്ക് എത്തിച്ചിനാണ് ബെനഡിക്ടിനെതിരായ അച്ചടക്ക ലംഘനത്തിന് നടപടി. പ്രദീപ് കുമാര്‍ മന്ത്രിയെ കൊണ്ട് ഫോണ്‍ ചെയ്യിപ്പിച്ചുവെന്നും ഹണി വിക്ടോ ഇത് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചുവെന്നുമായിരുന്നു ജൂലെെയില്‍ ഇവരെ സസ്പെന്‍ഡ് ചെയ്തുകൊണ്ട് എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ നല്‍കിയ വിശദീകരണം.