kerala
പെറ്റി കിട്ടിയ അയോധ്യയിലെ ദശരഥന്റെ മകൻ രാമനെതിരെ കേരള പോലീസ് കേസെടുത്തു; സംഭവം ഇങ്ങനെ
തിരുവനന്തപുരം: വാഹനപരിശോധനയ്ക്കിടെ തെറ്റായ പേരും വിലാസവും നൽകിയ ആൾക്കെതിരെ പോലീസ് കേസെടുത്തു. തിരുവനന്തപുരം കാട്ടാക്കട സ്വദേശി നന്ദകുമാറിന് എതിരെയാണ് പോലീസ് കേസെടുത്തത്. കഴിഞ്ഞ ദിവസം വാഹനപരിശോധനയ്ക്കിടെ പോലീസ് പെറ്റി നൽകിയപ്പോൾ ഇയാൾ രാമൻ, ദശരഥന്റെ മകൻ, സ്ഥലം അയോദ്ധ്യ എന്നാണ് പേരും അഡ്രസ്സും നൽകിയത്. ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ പോലീസ് കേസെടുത്തത്.
കഴിഞ്ഞ ദിവസം എംസി റോഡില്‍ കുരിയോട് നെട്ടേത്തറയില്‍ വാഹനപരിശോധനയ്ക്കിടെയാണ് സംഭവം നടന്നത്. കാറിന്റെ സീറ്റ് ബെൽറ്റ് ഇടത്തെ യാത്ര ചെയ്തതിനാണ് പോലീസ് തടഞ്ഞതും പെറ്റിയടപ്പിച്ചതും. എന്നാൽ ഈ സംഭവത്തിൽ പോലീസ് ഉദ്യോഗസ്ഥൻ പ്രതികരിക്കാൻ തയ്യാറായിരുന്നില്ല. തന്റെ വാക്കുകളെ മുഖവിലയ്‌ക്കെടുക്കാതെയാണ് പല മാധ്യമങ്ങളും വാർത്തയെ കൈകാര്യം ചെയ്തതെന്നാണ് പോലീസിന്റെ മറുപടി. തുടർന്ന് തനിക്ക് ഒന്നും പറയാനില്ല എന്ന പ്രതികരണമാണ് മുന്നോട്ടു വെച്ചത്. കൂടുതൽ വിവരങ്ങൾ അറിയണമെങ്കിൽ മേലുദ്യോഗസ്ഥരോട് ബന്ധപ്പെടാനും ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു.
പിഴത്തുക അടക്കാൻ തയ്യാറായ യാത്രക്കാരൻ എന്നാൽ തന്റെ പേര് പോലീസിനോട് പറയാൻ തയാറായില്ല. ‘പൈസ കിട്ടിയില്ലേ’ എന്ന് ചോദിച്ചുകൊണ്ടാണ് യാത്രക്കാരൻ ഇനി പേര് പറയേണ്ട ആവശ്യമുണ്ടോ എന്ന് പോലീസുകാരോട് ചോദിക്കുന്നത്. യാത്രക്കാരൻ പേര് പറയാൻ തയ്യാറാകാത്തതോടെ പോലീസുകാർ അയാളോട് റെസീപ്റ്റിൽ എഴുതാൻ വേണ്ടി എന്തെങ്കിലും പേര് പറയാൻ പറയുന്നു. പേര് മാത്രമല്ല അച്ഛന്റെ പേരും വിലാസവും പോലീസ് ചോദിക്കുന്നുണ്ട്. അവയ്ക്കെല്ലാം യാത്രക്കാരൻ തനിക്ക് തോന്നിയ മറുപടികളും നൽകിയത് വീഡിയോയിൽ കാണാൻ സാധിക്കും. പേര് എന്താണെന്ന് ചോദിച്ചപ്പോൾ രാമൻ എന്നാണ് യാത്രക്കാരൻ മറുപടി നൽകിയത്. പിതാവിന്റെ പേരിന് ദശരഥൻ എന്നും സ്ഥലം എവിടെയെന്ന ചോദ്യത്തിന് അയോധ്യയെന്നും യാത്രക്കാരൻ മറുപടി നൽകി.