
kerala
ഹണി ട്രാപ്പ് കേസ്; മൊഴി നൽകാതെ പരാതിക്കാരനായ എസ്ഐ; യുവതിയുടെ ആരോപണത്തിനു പിന്നാലെ ഒളിച്ചുകളി
ഹണി ട്രാപ്പ് കേസിൽ പരാതിക്കാരനായ എസ്ഐ ഒളിച്ചു കളി തുടരുന്നു. കേസിൽ ഇതുവരെയും അന്വേഷണ സംഘത്തിന് എസ്ഐ മൊഴി നൽകിയിട്ടില്ല. എസ്ഐ ആണ് തന്നെ ഹണി ട്രാപ്പ് നടത്താൻ നിർബന്ധിച്ചതെന്ന് നേരത്തെ ആരോപണ വിധേയയായ യുവതി പറഞ്ഞിരുന്നു. രണ്ട് തവണ നോട്ടീസ് നൽകിയിട്ടും പരാതിക്കാരൻ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായില്ല.
ഇക്കാര്യം വ്യക്തമാക്കി അന്വേഷണ സംഘം എസ്പിക്ക് റിപ്പോർട്ട് നൽകും. കൊല്ലം അഞ്ചൽ സ്വദേശിയായ യുവതി ഹണി ട്രാപ്പിലൂടെ ഭീഷണിപ്പെടുത്തി പണംതട്ടിയെന്നാണ് കൊല്ലം റൂറൽ എസ്ഐ നൽകിയ പരാതി. കൂടുതൽ പൊലീസ് ഉദ്യോഗസ്ഥർ ഹണി ട്രാപ്പിൽ കുടുങ്ങി എന്ന സംശയത്തെത്തുടർന്നാണ് കേസ് പ്രത്യേക അന്വേഷണ സഘത്തിന് കൈമാറിയത്. എന്നാൽ ആരോപണ വിധേയയായ യുവതി പരാതിക്കാരനായ എസ്ഐക്കെതിര ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചത്.
എസ്ഐയാണ് ഹണി ട്രാപ്പിന് നിർദ്ദേശിച്ചതെന്നും ഐപിഎസ് ഉദ്യോഗസ്ഥരെയടക്കം കെണിയിൽ വീഴ്ത്താൻ തന്നോട് ആവശ്യപ്പെട്ടെന്നും യുവതി മാധ്യമങ്ങളോട് പറഞ്ഞു. "2019 ൽ സുമേഷ് ലാൽ എന്ന എസ്ഐക്കെതിരെ ഞാൻ പീഡന പരാതി നൽകിയിരുന്നു. ഇതേതുടർന്ന് ഇയാൾ സസ്പെൻഷനിലായി. പിന്നീട് തുടർന്നിങ്ങോട്ട് പല രീതിയിലും പലതും അയാൾ ആവശ്യപ്പെട്ടിട്ടുണ്ട്. ഞാനല്ല ശരിക്കും ഹണി ട്രാപ്പ് നടത്തിയത്. അയാൾ എന്നെ വെച്ച് ഹണി ട്രാപ്പ് നടത്താൻ നോക്കിയയാളാണ്.
പല ഐപിഎസ് ഉദ്യോഗസ്ഥൻമാരെയും ചാറ്റ് ചെയ്ത് കെണിയിൽപെടുത്തിയിട്ട് അതിന്റെ സ്ക്രീൻ ഷോട്ട് ഇയാൾക്കയച്ചു കൊടുക്കണമെന്ന് പറഞ്ഞു," യുവതി പറഞ്ഞു. തന്നെ വെച്ച് നടത്താനുദ്ദേശിച്ച കാര്യങ്ങൾ ഞാൻ പുറം ലോകത്തോട് വിളിച്ച് പറഞ്ഞപ്പോഴാണ് തനിക്കെതിരെ വേട്ടയാടൽ തുടങ്ങിയതെന്നും 2019 മുതൽ ഈ പ്രശ്നങ്ങൾ ഞാൻ അനുഭവിക്കുകയാണെന്നും യുവതി പറഞ്ഞു.
ഫോണിലൂടെ സൗഹൃദം സ്ഥാപിച്ച് ലക്ഷങ്ങള്‍ തട്ടിയെന്നാണ് യുവതിക്കെതിരായ പരാതിയില്‍ പറയുന്നത്. നിരവധി പൊലീസുകാര്‍ ഇത്തരത്തില്‍ തട്ടിപ്പിനിരയായിട്ടു ണ്ടെന്നാണ് വിവരം. എന്നാല്‍, ഇതുമായി ബന്ധപ്പെട്ട് നിലവില്‍ കാര്യമായ പരാതികള്‍ പൊലീസിന് ലഭിച്ചിട്ടില്ല. രണ്ട് വര്‍ഷം മുമ്പും സമാനമായ രീതിയില്‍ തട്ടിപ്പ് നടന്നുവെന്നാണ് സൂചന.
പിന്നീട് കഴിഞ്ഞ രണ്ടു മാസമായാണ് ഇത്തരത്തിലുള്ള തട്ടിപ്പ് വീണ്ടും സജീവമായത്. ഹണിട്രാപ്പുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ കുറേക്കാലമായി പൊലീസുകാര്‍ക്കിടയിലുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍, തട്ടിപ്പിനിരയായ ആരും പരാതി നല്‍കാന്‍ തയാറാവാതിരുന്നതോടെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നില്ല. തുടര്‍ന്ന് കഴിഞ്ഞ ദിവസം ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് ഇപ്പോള്‍ കേസെടുത്തിരിക്കുന്നത്.