Headlines
Loading...
ക്രിമിനലുകളായ അധ്യാപകര്‍ നിരവധി; പോലിസ് വെരിഫിക്കേഷന്‍ നിര്‍ബന്ധമാക്കുന്നു

ക്രിമിനലുകളായ അധ്യാപകര്‍ നിരവധി; പോലിസ് വെരിഫിക്കേഷന്‍ നിര്‍ബന്ധമാക്കുന്നു

തിരുവനന്തപുരം: സര്‍ക്കാര്‍ ശമ്പളം നല്‍കുന്ന എല്ലാ മേഖലകളിലും പോലിസ് വെരിഫിക്കേഷന്‍ നിര്‍ബന്ധമാക്കുന്നു. അധ്യാപക അനധ്യാപക തസ്തികകളില്‍ ജോലിയില്‍ കയറുന്നവരില്‍ ക്രിമിനല്‍ കേസുകളില്‍ പ്രതിയായവരുടെയും ശിക്ഷിക്കപ്പെട്ടവരുടെയും എണ്ണം വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് തീരുമാനം.

എയ്ഡഡ് സ്ഥാപനങ്ങള്‍, പൊതുമേഖല സ്ഥാപനങ്ങള്‍, ക്ഷേമനിധി ബോര്‍ഡുകള്‍, വികസന അതോറിറ്റികള്‍, സഹകരണ സ്ഥാപനങ്ങള്‍, ദേവസ്വം ബോര്‍ഡുകള്‍ എന്നിവിടങ്ങളിലെ നിയമനത്തിനാണ് പോലിസ് പരിശോധന നിര്‍ബന്ധമാക്കിയത്.

ക്രിമിനല്‍ പശ്ചാത്തലം മറച്ചുവച്ച് സ്വാധീനമുപയോഗിച്ചാണ് അധ്യാപക അനധ്യാപക ജോലികളില്‍ പലരും പ്രവേശിക്കുന്നതെന്ന് കാബിനറ്റ് നോട്ടില്‍ പറയുന്നത്. ഇങ്ങനെ ജോലിയില്‍ പ്രവേശിക്കുന്നവര്‍ പിന്നീട് വിദ്യാര്‍ഥികളോട് മോശമായി പെരുമാറുന്നത് അടക്കം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത് ഒഴിവാക്കാനാണ് പരിശോധന കൊണ്ടുവരുന്നത്.

സര്‍ക്കാര്‍ വകുപ്പുകളില്‍ ഇപ്പോള്‍ തന്നെ പൊലീസ് പരിശോധന നിര്‍ബന്ധമാണ്. പിഎസ്എസി ജോലികളില്‍ നിയമന അധികാരി ശുപാര്‍ശ അയച്ചു കഴിഞ്ഞാല്‍ ആ വ്യക്തി ജോലിക്ക് ആദ്യമായി ഹാജരാകുമ്പോള്‍ പോലിസ് വെരിഫിക്കേഷന്റെ അപേക്ഷ പൂരിപ്പിച്ചു നല്‍കണം. നിയമന അധികാരി അത് ബന്ധപ്പെട്ട ജില്ലയിലെ എസ്പിക്ക് അയക്കുകയും ബന്ധപ്പെട്ട സ്റ്റേഷനില്‍ നിന്ന് അന്വേഷിച്ച് സര്‍ക്കാരിലേക്ക് റിപോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്യും. കേസുണ്ടെങ്കില്‍ ജോലിയില്‍നിന്ന് മാറ്റി നിര്‍ത്തുകയെന്നതാണ് പൊതുവേ സ്വീകരിക്കുന്ന നടപടി. ചെറിയ കേസുകളില്‍ വിചാരണഘട്ടമാണെങ്കില്‍ പലരും രാഷ്ട്രീയ സ്വാധീനമുപയോഗിച്ച് ജോലിയില്‍ പ്രവേശിക്കുന്ന രീതിയുണ്ട്.

എന്നാല്‍ എയ്ഡഡ്, സഹകരണ മേഖല പോലുള്ളയിടങ്ങളില്‍ ഇത്തരം നിബന്ധനകളൊന്നും ഇല്ലാത്തത് പ്രശ്‌നങ്ങള്‍ക്കിടയാക്കുന്നതായി പൊലീസ് റിപ്പോര്‍ട്ടു ചെയ്തിരുന്നു. വിദ്യാര്‍ഥിനികളോട് അപമര്യാദയായി പെരുമാറിയ ചില അധ്യാപകര്‍ മുന്‍പും കേസുകളില്‍ പ്രതിയായിരുന്നതായി അന്വേഷണത്തില്‍ വ്യക്തമായിരുന്നു.