ഓർഡർ ചെയ്ത ഭക്ഷണം എത്താൻ വൈകി തുടർന്ന് സ്വിഗ്ഗി ഏജന്റ് റെസ്റ്റോറന്റ് ഉടമയെ വെടിവെച്ചു കൊന്നു
നോയിഡ: ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിൽ ഓൺലൈനായി ഭക്ഷണം ഡെലിവർ ചെയ്യുന്ന ഹോട്ടലിന്റെ ഉടമയെ സ്വിഗ്ഗി ഡെലിവറി ബോയ് വെടിവെച്ചു കൊലപ്പെടുത്തി. ബുധനാഴ്ചയാണ് സംഭവം. ഒരു ഓർഡർ വൈകുന്നതിനെച്ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്നായിരുന്നു കൊലപാതകം. ഗ്രേറ്റർ നോയിഡയിൽ സം സം ഫുഡ് ഡെലിവറി റെസ്റ്റോറന്റ് നടത്തിയിരുന്ന സുനിൽ ആണ് മരിച്ചത്. കൃത്യത്തിന് ശേഷം സംഭവസ്ഥലത്തുനിന്നും രക്ഷപ്പെട്ട പ്രതി ഇപ്പോൾ ഒളിവിലാണ്. ഇയാൾക്ക് വേണ്ടി പോലീസ് തിരച്ചിൽ ഊർജ്ജിതമാക്കിയിരിക്കുകയാണ്.
സംഭവത്തെപ്പറ്റി പോലീസ് പറയുന്നത് ഇങ്ങനെ: ചിക്കൻ ബിരിയാണിയുടെയും പുരി സബ്ജിയുടെയും ഓർഡർ ശേഖരിക്കാൻ ബുധനാഴ്ച പുലർച്ചെ 12.15 ന് ഒരു സ്വിഗ്ഗി ഡെലിവറി ബോയ് റെസ്റ്റോറന്റിൽ എത്തി. ചിക്കൻ ബിരിയാണിയുടെ ഓർഡർ ഉടൻ അയാൾക്ക് കൈമാറിയെങ്കിലും രണ്ടാമത്തെ ഓർഡറിന് കുറച്ച് സമയമെടുക്കുമെന്ന് റെസ്റ്റോറന്റിലെ ജോലിക്കാരനായ നാരായൺ ഡെലിവറി ബോയിയോട് പറഞ്ഞു. ഇതുകേട്ട ഡെലിവറി ബോയ് പ്രകോപിതനാകുകയും തൊഴിലാളിയെ കൈകാര്യം ചെയ്യാൻ ശ്രമിക്കുകയും ചെയ്തു. ഇരുവർക്കുമിടയിൽ തർക്കം പരിഹരിക്കാൻ സുനിൽ ഇടപെട്ടപ്പോൾ പ്രതി അദ്ദേഹത്തിന്റെ തലയ്ക്ക് വെടിയുതിർക്കുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. സുനിലിനെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
പ്രതി മദ്യലഹരിയിലായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞതായി പോലീസ് അറിയിച്ചു. ഇയാൾക്കൊപ്പം മറ്റൊരാളും ഉണ്ടായിരുന്നതായും പോലീസ് പറയുന്നു. സംഭവ സ്ഥലത്തിന് സമീപം സ്ഥാപിച്ചിട്ടുള്ള സിസിടിവിയിൽ നിന്നുള്ള ദൃശ്യങ്ങളുടെ സഹായത്തോടെ ഡെലിവറി ബോയ്ക്കായുള്ള തിരച്ചിൽ പോലീസ് ഊർജിതമാക്കിയിരിക്കുകയാണ്. പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യാനാകുമെന്ന് പോലീസ് പറഞ്ഞു.