Headlines
Loading...
'കേരളത്തിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരം'; സംതൃപ്തി പ്രകടിപ്പിച്ച് പ്രശസ്ത ആരോഗ്യ വിദഗ്ധര്‍; 'അഭിനന്ദനങ്ങള്‍

'കേരളത്തിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരം'; സംതൃപ്തി പ്രകടിപ്പിച്ച് പ്രശസ്ത ആരോഗ്യ വിദഗ്ധര്‍; 'അഭിനന്ദനങ്ങള്‍

കേരളത്തിലെ കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്ന് പ്രമുഖ ആരോഗ്യവിദഗ്ധര്‍ അഭിപ്രായപ്പെട്ടു. കേരളത്തിലെ കോവിഡ് സാഹചര്യം വിലയിരുത്താനും മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നതിനുമായി മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഓണ്‍ലൈന്‍ യോഗത്തിലാണ് വിദേശത്ത് നിന്നുള്‍പ്പെടെയുള്ള വിദഗ്ധര്‍ കേരളത്തെ അഭിനന്ദിച്ചത്. 

ഡോ. ഭരത് പങ്കാനിയ (സീനിയര്‍ ക്ലിനിക്കല്‍ ലെക്ച്ചറര്‍ , യൂണിവേഴ്‌സിറ്റി ഓഫ് എക്‌സിറ്റര്‍ മെഡിക്കല്‍ സ്‌കൂള്‍ , യു കെ), ഡോ . ഡേവിഡ് പീറ്റേഴ്‌സ് (എഡ്ഗര്‍ ബര്‍മന്‍ ചെയര്‍ ഇന്‍ ഇന്റര്‍നാഷണല്‍ ഹെല്‍ത്ത് , ജോണ്‍സ് ഹോപ്കിന്‍സ് യൂണിവേഴ്‌സിറ്റി , യു എസ് എ), ഡോ. ദേവി ശ്രീധര്‍ (ചെയര്‍ ഓഫ് ഗ്ലോബല്‍ പബ്ലിക് ഹെല്‍ത്ത് അറ്റ് ദ യൂനിവേഴ്സ്സിറ്റി ഓഫ് എഡിന്‍ബര്‍ഗ്), ഡോ. അജയ് മഹല്‍ (പ്രൊഫസര്‍ ഓഫ് ഹെല്‍ത്ത് എകോണമിക്‌സ് ആന്റ് ഗ്‌ളോബല്‍ ഹെല്‍ത്ത് സിസ്റ്റംസ് റിസര്‍ച്ച്, യൂനിവേഴ്‌സിറ്റി ഓഫ് മെല്‍ബണ്‍), ഡോ .സാങ്‌സുപ് റ (ചെയര്‍ ഓഫ് ദി എഡ്യൂക്കേഷന്‍ സെക്ടര്‍ ഗ്രൂപ്പ് എഡിബി), ഡോ .ഡേവിഡ് വില്‍സണ്‍ (വേള്‍ഡ് ബാങ്ക് , ടീം ലീഡര്‍ ഫോര്‍ കോവിഡ് 19), ഡോ. ആര്‍. ആര്‍. ഗംഗാഖേദ്കര്‍ (ഹെഡ് എപ്പിഡമോളജി ഐ സി എം ആര്‍ റിട്ടയേര്‍ഡ്), ഡോ. അനുരാഗ് അഗര്‍വാള്‍, (ഡയറക്ടര്‍ ഐ ജി ഐ ബി, സി എസ് ഐ ആര്‍ ,ന്യൂഡല്‍ഹി), ഡോ.ജേക്കബ് ജോണ്‍, (റിട്ട. പ്രൊഫസര്‍ ഓഫ് ക്ലിനിക്കല്‍ വൈറോളജി സി എം സി വെല്ലൂര്‍), ഡോ. സഞ്ജയ് പൂജാരി, 

(ഡയറക്ടര്‍ ആന്‍ഡ് ചീഫ് കണ്‍സല്‍ട്ടന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫെക്ഷ്യസ് ഡിസീസസ് , പൂനെ), ഡോ. ഗിരിധര്‍ ബാബു, ഡോ. ഷാഹിദ് ജമീല്‍, ഡോ. സ്വരൂപ് സര്‍ക്കാര്‍, മുരളി തുമ്മാരുകുടി, ഡോ. ചാന്ദ്‌നി, ഡോ. അനൂപ് വാര്യര്‍, ഡോ. അശ്വതി എസ്, ഡോ. ബിജു സോമന്‍, ഡോ. രാജലക്ഷ്മി, ഡോ. ഫാസില്‍ അബൂബക്കര്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ഡോ. ബി ഇക്ബാല്‍ ചര്‍ച്ച നിയന്ത്രിച്ചു. ആരോഗ്യമന്ത്രി വീണ ജോര്‍ജ്, ചീഫ് സെക്രട്ടറി ഡോ. വി.പി,ജോയ്, ആരോഗ്യ സെക്രട്ടറി ഡോ. രാജന്‍ ഖോബ്രഗഡെ എന്നിവരും യോഗത്തില്‍ സംസാരിച്ചു. 

കോവിഡ് മഹാമാരിയുടെ ആദ്യ നാള്‍ മുതല്‍ കേരളം സ്വീകരിച്ചു വരുന്ന പ്രതിരോധ മാര്‍ഗങ്ങള്‍ ഫലപ്രദമാണെന്ന് ചര്‍ച്ചയില്‍ പൊതുവേ എല്ലാവരും അഭിപ്രായപ്പെട്ടു. ഐ.സി.എം.ആര്‍ നടത്തിയ സെറോ പ്രിവലന്‍സ് സര്‍വേ ഫലത്തില്‍ ഏറ്റവും കുറച്ചു പേര്‍ക്ക് രോഗം പകര്‍ന്ന സംസ്ഥാനമാണ് കേരളമെന്ന് കണ്ടെത്തിയത് പലരും ചൂണ്ടിക്കാട്ടി. അതോടോപ്പം ആരോഗ്യമേഖലയെ ശക്തിപ്പെടുത്തി മരണ നിരക്ക് കുറച്ചു നിര്‍ത്തിയതിന് സംസ്ഥാനത്തെ അഭിനന്ദിച്ചു. രോഗികളുടെ എണ്ണത്തിലുണ്ടാകുന്ന വര്‍ദ്ധനവില്‍ ആശങ്കപ്പെടേണ്ടതില്ലെന്നുംവാക്‌സിനേഷന്‍ മികച്ച രീതിയില്‍ മുന്നോട്ടു പോകുന്നതിനാല്‍ അധികം വൈകാതെ രോഗവ്യാപനത്തോത് നിയന്ത്രിതമാകുമെന്നും വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. 

ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണം കുറഞ്ഞത് രോഗബാധ അപകടകരമാകാത്ത സാഹചര്യമാണ് നിലവിലുള്ളത് എന്നതിന്റെ സൂചനയാണ്. അതിനാല്‍ കേരളത്തിന്റെ സാമ്പത്തികസാമൂഹിക മേഖലകളെ കൂടുതല്‍ സജീവമാക്കാനുള്ള ആലോചനകള്‍ അത്യാവശ്യമാണെന്ന് യോഗം വിലയിരുത്തി. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് ഗൗരവതരമായ ചര്‍ച്ചയുണ്ടായി. കോവിഡ് വ്യാപനം തടയുന്നതിന് പരിശോധനയിലും പ്രതിരോധ കുത്തിവയ്പ്പിലും സ്വീകരിക്കാവുന്ന പുതിയ ആശയങ്ങളും യോഗം ചര്‍ച്ച ചെയ്തു. ഇന്ത്യയില്‍ ഏറ്റവും നന്നായി കോവിഡ് ഡാറ്റാ കൈകാര്യം ചെയ്യുന്ന സംസ്ഥാനം കേരളമാണെന്നും അവര്‍ അഭിപ്രായപ്പെട്ടു. ക്രിയാത്മക നിര്‍ദ്ദേശങ്ങളാലും വ്യത്യസ്ത നിരീക്ഷണങ്ങളാലും സമ്പന്നമായ ചര്‍ച്ച സംസ്ഥാനത്തിന്റെ കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ ദിശാബോധം നല്‍കുമെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. കോവിഡ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട് വിവിധ മേഖലകളില്‍ ഊന്നല്‍ നല്‍കി ഈ ചര്‍ച്ചകള്‍ മുന്നോട്ടു കൊണ്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി.