Headlines
Loading...
കോഹ്ലിയുടെ ക്യാപ്റ്റന്‍സിയില്‍ കളിക്കാനാകില്ല; ഇന്ത്യന്‍ ടീമില്‍ കലാപക്കൊടി ഉയര്‍ത്തി രണ്ടു സീനിയര്‍ താരങ്ങള്‍

കോഹ്ലിയുടെ ക്യാപ്റ്റന്‍സിയില്‍ കളിക്കാനാകില്ല; ഇന്ത്യന്‍ ടീമില്‍ കലാപക്കൊടി ഉയര്‍ത്തി രണ്ടു സീനിയര്‍ താരങ്ങള്‍

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ പടലപ്പിണക്കങ്ങള്‍ സംബന്ധിച്ച കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ പുറത്ത്. വിരാട് കോഹ്ലിയുടെ നായകത്വത്തിനു കീഴില്‍ കളിക്കാനാകില്ലെന്നു ബി.സി.സി.ഐയെ രേഖാമൂലം അറിയിച്ചു രണ്ടു സീനിയര്‍ താരങ്ങള്‍. ഒക്ടോബറില്‍ യു.എ.ഇയിലും ഒമാനിലുമായി ആരംഭിക്കാനിരിക്കുന്ന ട്വന്റി 20 ലോകകപ്പിനു ശേഷം ഇന്ത്യന്‍ ട്വന്റി 20 ക്രിക്കറ്റ് ടീമിന്റെ നായകസ്ഥാനം ഒഴിയാനിരിക്കുകയാണ് കോഹ്ലി.

അതേസമയം ഇന്ത്യയുടെ ടെസ്റ്റ്-ഏകദിന ടീമുകളുടെ നായകനായി താന്‍ തുടരുമെന്നും കോഹ്ലി വ്യക്തമാക്കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. കോഹ്ലിയുടെ കീഴില്‍ കളിക്കാന്‍ കഴിയില്ലെന്ന രണ്ടു മുതിര്‍ന്ന താരങ്ങളടക്കമുള്ള ചില ടീമംഗങ്ങള്‍ ബി.സി.സി.ഐയെ അറിയിച്ചുവെന്നാണ് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. നേരത്തെ കോഹ്ലിയുടെയും രവിശാസ്ത്രിയുടെയും ഏകാധിപത്യ പ്രവണതകളും പക്ഷപാതപരമായ നിലപാടുകളും ചൂണ്ടിക്കാട്ടി സ്റ്റാര്‍ സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിന്‍ ബി.സി.സി.ഐയ്ക്ക് കത്തെഴുതിയിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ ചില ടീമംഗങ്ങള്‍ ഒന്നിച്ച് ബി.സി.സി.ഐയ്ക്ക് കത്തു നല്‍കിയിരിക്കുന്നത്.

ജൂണില്‍ ന്യൂസിലന്‍ഡിനെതിരെ നടന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ കലാശപ്പോരാട്ടത്തില്‍ പരാജയപ്പെട്ടതിന് ശേഷമാണ് ടീമിലെ പടലപ്പിണക്കം രൂക്ഷമായതെന്നാണ് സൂചനകള്‍. ന്യൂസിലന്‍ഡിനെതിരായ മത്സരത്തില്‍ ടീമംഗങ്ങളുടെ അഭിപ്രായങ്ങള്‍ തള്ളി കോഹ്ലിയും ശാസ്ത്രിയും ചേര്‍ന്നെടുത്ത ഏകപക്ഷീയമായ തീരുമാനങ്ങളാണ് ഇന്ത്യയെ തോല്‍വിയിലേക്കു നയിച്ചതെന്നാണ് ഈ താരങ്ങളുടെ ആരോപണം.

തങ്ങളുടെ അഭിപ്രായങ്ങള്‍ മുഖവിലയ്ക്ക് എടുക്കുന്നില്ലെന്നും കോഹ്ലിയുടെ അടൃത്ത വൃത്തങ്ങള്‍ക്കു മാത്രമാണ് പരിഗണന നല്‍കുന്നതെന്നും കാട്ടിയാണ് രണ്ട് ഇന്ത്യന്‍ സീനിയര്‍ താരങ്ങള്‍ ബി.സി.സി.ഐ സെക്രട്ടറി ജയ് ഷായ്ക്ക് കത്തു നല്‍കിയിരിക്കുന്നത്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ ഇന്ത്യയുടെ പരാജയത്തിന് ശേഷം ഡ്രെസിങ് റൂമില്‍ വെച്ച് ചേതേശ്വര്‍ പുജാര, അജിങ്ക്യ രഹാനെ എന്നിവര്‍ക്കെതിരേ കോഹ്ലി മോശമായി പെരുമാറിയിരുന്നെന്നു റിപ്പോര്‍ട്ടുകളുണ്ട്. തുടര്‍ന്ന് ഇവരാണ് കോഹ്ലിക്കു കീഴില്‍ കളിക്കാനാകില്ലെന്നു ചൂണ്ടിക്കാട്ടി ബി.സി.സി.ഐ. സെക്രട്ടറിക്ക് കത്തയച്ചതെന്നും സൂചനയുണ്ട്.

കത്തു ലഭിച്ചതിനു പിന്നാലെ ബി.സി.സി.ഐ. സംഭവത്തില്‍ ഇടപെട്ടെന്നും, മറ്റ് ചില താരങ്ങളില്‍ നിന്ന് ഈ സംഭവത്തില്‍ ഫീഡ് ബാക്ക് ആവശ്യപ്പെട്ടെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കോഹ്ലിയുടെ പെരുമാറ്റത്തില്‍ അസ്വസ്ഥരായ ഇവര്‍ക്കു പൂര്‍ണ പിന്തുണയുമായി ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ തീര്‍ത്തും അവഗണിക്കപ്പെട്ട സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിന്‍ ഓപ്പണര്‍ രോഹിത് ശര്‍മ തുടങ്ങിയ മറ്റു താരങ്ങള്‍ പിന്തുണ പ്രഖ്യാപിച്ചു കാര്യങ്ങള്‍ ജയ് ഷായോടു വിവരിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഇക്കാര്യത്തില്‍ കൂടുതല്‍ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ പുറത്ത് വരുമെന്നാണ് കരുതപ്പെടുന്നത്.