Headlines
Loading...
വ്യോമസേനയ്ക്കായി 56 യാത്രാ വിമാനങ്ങള്‍ വാങ്ങുന്നു; 40 എണ്ണം ഇന്ത്യയില്‍ നിര്‍മ്മിക്കും

വ്യോമസേനയ്ക്കായി 56 യാത്രാ വിമാനങ്ങള്‍ വാങ്ങുന്നു; 40 എണ്ണം ഇന്ത്യയില്‍ നിര്‍മ്മിക്കും

വ്യോമസേനയുടെ പക്കലുള്ള ആവ്രോ വിമാനങ്ങള്‍ക്കു പകരം ഇന്ത്യ സി 295 എംവി യാത്രാ വിമാനങ്ങള്‍ വാങ്ങുന്നു. സ്‌പെയിന്‍ ആസ്ഥാനമാക്കിയുള്ള എയര്‍ബസ് ഡിഫന്‍സ് ആന്‍ഡ് സ്‌പെയ്‌സ് ഓഫ് സ്‌പെയിന്‍ എന്ന സ്വകാര്യ കമ്പനിയില്‍ നിന്നും സി 295 എംവി യാത്രാ വിമാനങ്ങള്‍ വാങ്ങുന്നതിന് കേന്ദ്ര മന്ത്രിസഭ അനുമതി നല്‍കി. 

56 വിമാനങ്ങള്‍ വാങ്ങാനാണ് അനുമതി. ഇടപാടിന് 20,000 കോടി മുതല്‍ 21,000 കോടി രൂപ വരെ ചെലവ് വരുമെന്നാണ് കണക്കുകൂട്ടല്‍. ഇതാദ്യമായാണ് വ്യോമസേന വിമാനങ്ങളുടെ നിര്‍മാണം ഒരു സ്വകാര്യ കമ്പനിക്ക് നല്‍കുന്നത് എന്ന പ്രത്യേകതയും തീരുമാനത്തിനുണ്ട്. 

56 വിമാനങ്ങളില്‍ 16 എണ്ണം 48 മാസങ്ങള്‍ക്കകം സെപെയിന് ആസ്താനമായ കമ്പനി നേരിട്ട് പൂര്‍ണമായും തയ്യാറാക്കി നല്‍കും. ബാക്കിയുള്ള 40 എണ്ണം ഇന്ത്യയില്‍ നിര്‍മിക്കും. ടാറ്റാ കണ്‍സോര്‍ഷ്യമാണ് ഇതിന് ഇന്ത്യയില്‍ സഹകരിക്കുന്നത്. ഇന്ത്യയില്‍ ഒരു സ്വകാര്യ കമ്പനി വ്യോമസേന വിമാനങ്ങള്‍ നിര്‍മിക്കുന്നു എന്ന പ്രത്യേകതയും പുതിയ കരാറിനുണ്ട്. പ്രതിരോധ മേഖലയില്‍ സ്വയം പര്യാപ്തത കൈവരിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ക്ക് ഊര്‍ജം പകരുന്നതാണ് പുതിയ തീരുമാനം എന്നും കേന്ദ്ര സര്‍ക്കാര്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. രാജ്യത്തു വ്യോമയാന സംബന്ധമായ ഒട്ടേറെ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാന്‍ ഉതകുന്നതാണു പദ്ധതി എന്നാണു കരുതുന്നത്. 

ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ പ്രവര്‍ത്തിക്കുന്നതാണ് സി 295 എംവി വിമാനങ്ങള്‍. 5 മുതല്‍ 10 ടണ്‍ വരെ സംഭരണശേഷിയും ഇതിനുണ്ട്. സ്‌പെയിനു പുറമേ ഈജിപ്ത്, പോളണ്ട്, കാനഡ, ബ്രസീല്‍, മെക്‌സിക്കോ, പോര്‍ച്ചുഗല്‍ എന്നിവ നിലവില്‍ സി 295 വിമാനം ഉപയോഗിക്കുന്നുണ്ട്.