Headlines
Loading...
അനധികൃത പണപ്പിരിവ്; രണ്ട് വനംവകുപ്പ് ഉദ്യോഗസ്ഥരെ സര്‍വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു

അനധികൃത പണപ്പിരിവ്; രണ്ട് വനംവകുപ്പ് ഉദ്യോഗസ്ഥരെ സര്‍വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു

ഇടുക്കിയില്‍ വനം വകുപ്പ് ജീവനക്കാര്‍ ഏലം കര്‍ഷകരില്‍ നിന്നു പണപ്പിരിവ് നടത്തിയ രണ്ട് ഉദ്യോഗസ്ഥരെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു. സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ ചെറിയാന്‍ വി ചെറിയാന്‍, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ എ. രാജൂ എന്നിവരെയാണ് വനംവകുപ്പ് സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. നേരത്തെ സംഭവത്തില്‍ അടിയന്തിര അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. പ്രാഥമിക അന്വേഷണത്തില്‍ കുറ്റക്കാരാണെന്ന് ഹൈറേഞ്ച് മേഖല സി സി എഫ് കണ്ടെത്തിയതോടെയാണ് ഇരുവരെയും സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. 

വനംവകുപ്പ് മന്തി ഏ.കെ ശശീന്ദ്രനാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. കോട്ടയം റേഞ്ചിലെ കുമിളി പുളിയന്‍മല സെക്ഷനിലെ ഉദ്യോഗസ്ഥരാണ് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട ജീവനക്കാര്‍. പണപ്പിരിവുമായി ബന്ധപ്പെട്ട് മറ്റാരുടെയെങ്കിലും പങ്ക് ഉണ്ടോയെന്നും അന്വേഷിക്കുന്നതാണെന്ന് മന്ത്രി അറിയിച്ചു. ഇടുക്കി ജില്ലയില്‍ ഉള്‍പ്പെട്ട അയ്യപ്പന്‍കോവില്‍, കാഞ്ചിയാര്‍, നെടുങ്കണ്ടംകല്ലാര്‍, കുമിളി, പുളിയന്മല,വണ്ടന്മേട്, കമ്പംമെട്ട് പരിധിയില്‍പെട്ട പ്രദേശങ്ങളിലെ ഫോസ്റ്റ് ഉദ്യോഗസ്ഥരാണ് വ്യാപകമായ പണം പിരിവ് നടത്തുന്നത് എന്നാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. 

ഓണച്ചെലവിനെന്ന പേരില്‍ ആയിരം മുതല്‍ പതിനായിരും രൂപ വരെയാണ് ഉദ്യോഗസ്ഥര്‍ ഇടപെട്ട് പിരിച്ചെടുക്കുന്നത് എന്നാണ് ആക്ഷേപം.ഇത് സാധൂകരിക്കുന്ന ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പുറത്ത് വന്നു. ഏലം തോട്ടത്തിന്റെ വലിപ്പത്തിനനുസരിച്ചാണ് ഉദ്യോഗസ്ഥര്‍ കര്‍ഷകരില്‍ നിന്നും തുക പിരിക്കുന്നത്. കട്ടപ്പനക്കടുത്ത് പുളിയന്മലയിലുള്ള ഒരു ഏലത്തോട്ടമുടമയുടെ വീട്ടില്‍ വനപാലകരെത്തി പണം വാങ്ങുന്നതാണ് പുറത്ത് വന്ന ദൃശ്യങ്ങള്‍. മഫ്തിയില്‍ ടാക്സി വാഹനങ്ങളിലെത്തിയാണ് പണപ്പിരിവ്. തിരിച്ചറിയാതിരിക്കാനാണ് ഇത്തരം നീക്കങ്ങള്‍ എന്നാണ് ആരോപണം. 

 ഏലക്കായ്ക്ക് വിലയില്ലാതിരിക്കുന്ന ഈ സമയത്ത് പോലും ഇത്തരത്തില്‍ കര്‍ഷകരെ ചൂഷണം ചെയ്യുന്ന വനം വകുപ്പ് ഉദ്യോഗസ്ഥന്മാര്‍ക്കെതിരെ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കണമെന്നും കാര്‍ഡമം ഗ്രോവെഴ്സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു. ഇക്കാര്യം ചൂണ്ടിക്കാട്ടി ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റിന് പരാതി ഉള്‍പ്പെടെ നല്‍കിയിരിക്കുകയാണ് സംഘടന.