Headlines
Loading...
'ഹൈവേ വിവാദം തന്നെ ബാധിക്കില്ല'; കുഴപ്പം ഉണ്ടായിട്ടുണ്ടെങ്കില്‍ ചോദിക്കേണ്ടത് ഉദ്യോഗസ്ഥരോടെന്ന് ജി സുധാകരന്‍

'ഹൈവേ വിവാദം തന്നെ ബാധിക്കില്ല'; കുഴപ്പം ഉണ്ടായിട്ടുണ്ടെങ്കില്‍ ചോദിക്കേണ്ടത് ഉദ്യോഗസ്ഥരോടെന്ന് ജി സുധാകരന്‍

ദേശീയപാത നവീകരണത്തില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് ആലപ്പുഴ എംപി എഎം ആരിഫ് രംഗത്തെത്തിയതിന് പിന്നാലെ ആരംഭിച്ച വിവാദം തന്നെ ബാധിക്കില്ലെന്ന് മുന്‍ മന്ത്രി ജി സുധാകരന്‍. 2019 ല്‍ നടന്ന റോഡ് നവീകരണത്തില്‍ അപാകത ഉണ്ടായെന്ന എംപിയുടെ വാദം അന്നത്തെ മന്ത്രി ജി സുധാകരനെ ലക്ഷ്യമിട്ടാണെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് വിഷയത്തില്‍ അദ്ദേഹം നിലപാട് വ്യക്തമാക്കുന്നത്. ഇപ്പോള്‍ ഉയര്‍ന്ന വിവാദം തന്നെ ബാധിക്കില്ലെന്നാണ് ജി സുധാകരന്റെ നിലപാട്. റോഡ് നവീകരണത്തിന് മേല്‍നോട്ടം വഹിച്ചത് മികച്ച ഉദ്യോഗസ്ഥരാണ്. കുഴപ്പം ഉണ്ടായിട്ടുണ്ടെങ്കില്‍ ചോദിക്കേണ്ടത് ഉദ്യോഗസ്ഥരോടാണെന്നും സുധാകരന്‍ ചൂണ്ടിക്കാട്ടുന്നു.  

അതിനിടെ, എഎം ആരിഫിന്റെ കത്ത് കിട്ടിയിട്ടുണ്ടെന്ന് സ്ഥിരീകരിച്ചു മന്ത്രി മുഹമ്മദ് റിയാസ് പ്രതികരിച്ചു. ദേശീയ പാതയിലെ കുഴികള്‍ നേരത്തെ ശ്രദ്ധയില്‍ പെട്ടതാണെന്നും മന്ത്രി വ്യക്തമാക്കി. വിഷയത്തില്‍ സുധാകരന്‍ മന്ത്രിയായ കാലത്തേ പരിശോധനയും അന്വേഷണവും തുടങ്ങിയതാണ്. ഇക്കാര്യം കാണിച്ച് ചില നിര്‍ദേശങ്ങള്‍ വച്ച് കേന്ദ്രത്തിന് കത്ത് നല്‍കിയിട്ടുണ്ട്. ജി സുധാകരന്‍ നല്ല രീതിയിലാണ് കാര്യങ്ങള്‍ നടത്തിയത്. അതിന്റെ തുടര്‍ച്ചയാണ് പുരോഗമിക്കുന്നത്. നിലവില്‍ ദേശീയ പാതാ അറ്റകുറ്റപ്പണികളില്‍ വകുപ്പിന് പരിമിതികളുണ്ടെന്നും പൊതുമരാമത്ത് മന്ത്രി ചൂണ്ടിക്കാട്ടുന്നു. 

 എന്നാല്‍, ദേശീയപാത നവീകരണത്തില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസിന് നല്‍കിയ കത്ത് ദുര്‍വ്യാഖ്യാനം ചെയ്‌തെന്ന് എഎം ആരിഫ് എംപി പ്രതികരിച്ചു. റോഡ് തകര്‍ന്ന വിഷയം അന്വേഷിക്കണം എന്ന് മാത്രം ആണ് പറഞ്ഞിട്ടുള്ളത്. അത് മുന്‍ മന്ത്രി ജി സുധാകരന് എതിരെ ആണെന്ന് തെറ്റായി വ്യാഖ്യാനിക്കുന്ന സ്ഥിതി ഉണ്ടായെന്നും ആലപ്പുഴ എംപി മാധ്യമങ്ങളോട് പ്രതികരിച്ചു. കത്തിന് പിന്നില്‍ നല്ല ഉദ്ദേശ്യമാത്രമാണ് ഉണ്ടായിരുന്നത്. അഴിമതി നടന്നു എന്ന് താന്‍ പറഞ്ഞിട്ടില്ല. നൂറ് ശതമാനം സത്യസന്ധനായ മന്ത്രിയായിരുന്നു ജി സുധാകരന്‍. പുതിയ സാങ്കേതിക വിദ്യ ആണ് ഉപയോഗിച്ചാണ് റോഡ് നിര്‍മ്മിച്ചത്. എന്നാല്‍ ഇപ്പോള് റോഡില്‍ നിറയെ കുഴികള്‍ ആണ്. നേരത്തെ ഉദ്യോഗസ്ഥരോട് ഇക്കാര്യം പറഞ്ഞിരുന്നു. ഉദ്യോഗസ്ഥ തലത്തില്‍ പരിഹരിക്കപ്പെടാതിരുന്നത് കൊണ്ട് അന്വേഷണം ആവശ്യപ്പെട്ട് മന്ത്രിയെ സമീപിച്ചത്. അന്വേഷിക്കണം എന്ന് മാത്രം ആണ് പറഞ്ഞിട്ടുള്ളത് എന്നും ആരിഫ് എംപി വ്യക്തമാക്കുന്നു. പൊതുമരാമത്ത് മന്ത്രി തന്നെ പരാതി ലഭിച്ച കാര്യം മാധ്യമങ്ങളോട് സ്ഥിരീകരിച്ചിട്ടുണ്ട്. താന്‍ മാധ്യമങ്ങളോട് ഒന്നും വെളിപ്പെടുത്തിയിരുന്നില്ലെന്നും എഎം ആരിഫ് മാധ്യമങ്ങളോട് പ്രതികരിച്ചു.