
kerala
ലഹരി മരുന്ന് കേസ് അട്ടിമറി: ഉദ്യോഗസ്ഥര്‍ക്ക് വലിയ വീഴ്ചയെന്ന് റിപ്പോർട്ട്, നടപടി
തിരുവനന്തപുരം∙ കൊച്ചി ലഹരിക്കേസ് അട്ടിമറിച്ച സംഭവത്തിൽ എക്സൈസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി. എറണാകുളം എക്സൈസ് സ്പെഷൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ വിനോജിനെ കാസർകോട്ടേക്കു സ്ഥലം മാറ്റി. മഹസർ എഴുതിയതിലും കേസ് റജിസ്റ്റർ ചെയ്തതിലും വീഴ്ച വരുത്തിയ സ്പെഷൽ സ്ക്വാഡ് ഇൻസ്പെക്ടർ ശങ്കറിനെ സസ്പെൻഡ് ചെയ്തു. ഇദ്ദേഹത്തിനു കീഴിലുള്ള മൂന്ന് പ്രിവന്റിവ് ഉദ്യോഗസ്ഥരെ എറണാകുളം ജില്ലയ്ക്കു പുറത്തേക്കു സ്ഥലം മാറ്റി. അഡീഷനൽ എക്സൈസ് കമ്മിഷണർ എ. അബ്ദുൽ റാഷി നൽകിയ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എക്സൈസ് കമ്മിഷണർ എസ്.ആനന്ദകൃഷ്ണനാണു നടപടിയെടുത്തത്.
കാക്കനാട്ടെ ഫ്ലാറ്റിൽനിന്നും കോടികളുടെ ലഹരിമരുന്നു പിടികൂടിയ കേസ് അട്ടിമറിക്കാൻ ശ്രമിച്ചെന്ന ആരോപണത്തിലാണ് അഡീഷനൽ കമ്മീഷണർ അബ്ദുൽ റാഷി അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചത്. ഉദ്യോഗസ്ഥരുടെ ഭാഗത്തു വലിയ വീഴ്ച സംഭവിച്ചെന്നാണ് എക്സൈസ് കമ്മിഷണർക്കു നൽകിയ റിപ്പോർട്ടിലുള്ളത്. നടപടി ക്രമങ്ങൾ പാലിച്ചില്ല. കേസ് സംബന്ധിച്ച് ഉന്നത ഉദ്യോഗസ്ഥരുമായി കൃത്യമായ ആശയവിനിമയം നടത്തുകയോ നിർദേശങ്ങൾ സ്വീകരിക്കുകയോ ചെയ്തില്ല.
എന്നാൽ, ഉദ്യോഗസ്ഥർ ക്രിമിനൽ ഗൂഢാലോചന നടത്തിയതായി റിപ്പോർട്ടിലില്ലെന്നാണു സൂചന. കേസിലെ 2 പ്രതികളെ ഒഴിവാക്കിയും ഒരു കിലോഗ്രാം ലഹരി മരുന്ന് ഒഴിവാക്കിയുമാണ് കേസ് അട്ടിമറിച്ചത്. ഫ്ലാറ്റിലുണ്ടായിരുന്ന മാൻ കൊമ്പ്, മൊബൈൽ ഫോണുകൾ, 2 റോട്ട്‍വീലർ നായകൾ, കണ്ടെത്തിയ പണം എന്നിവയും മഹസറിൽ രേഖപ്പെടുത്തിയില്ല. 11 കോടി രൂപയുടെ മയക്കുമരുന്നാണ് 24ന് എക്സൈസ് പിടികൂടിയത്. നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയാണ് സംഘത്തിന്റെ വിവരം എക്സൈസിനു കൈമാറിയത്.