അഫ്ഗാനിസ്ഥാനിൽ നിന്നെത്തിയ രണ്ട് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു
അഫ്ഗാനിസ്ഥാനിൽ നിന്ന് രക്ഷപ്പെടുത്തി ഇന്ത്യയിലെത്തിച്ചവരിൽ രണ്ട് പേർക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. തിങ്കളാഴ്ച ഡൽഹിയിലെത്തിച്ച 146 യാത്രക്കാരിൽ 2 പേർക്കാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചത്. ഇരുവരെയും എൽഎൻജിപി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് സബ് ഡിവിഷണം മജിസ്ട്രേറ്റ് രാജേന്ദ്ര കുമാർ അറിയിച്ചു. (Passengers Afghanistan Covid Positive)
അതേസമയം, അഫ്‍ഗാനിസ്ഥാനിൽ കുടുങ്ങിയ കാസർകോട് സ്വദേശിയായ കന്യാസ്ത്രീ തെരേസ ക്രസ്റ്റയെ താജിക്കിസ്ഥാനിൽ എത്തിച്ചു. അമേരിക്കൻ സൈനിക വിമാനത്തിലാണ് ഇവരെ കാബൂളിൽ നിന്ന് താജിക്കിസ്ഥാനിൽ എത്തിച്ചത്.
രാവിലെ കാബൂൾ വിമാനത്താവളത്തിൽ എത്തിയ തെരേസ ക്രസ്റ്റ അടങ്ങുന്ന എട്ടംഗ സംഘം അമേരിക്കൻ വിമാനത്തിൽ താജിക്കിസ്ഥാനിലേക്ക് പോവുകയായിരുന്നു. ഇവർ താജിക്കിസ്ഥാനിൽ സുരക്ഷിതരായി എത്തിയതായി കന്യാസ്ത്രീയുടെ കുടുംബാംഗങ്ങൾക്കും വിവരം ലഭിച്ചിട്ടുണ്ട്. താജിക്കിസ്ഥാനിൽ നിന്നും പ്രത്യേക വിമാനത്തിൽ ഇന്ത്യയിലേക്ക് എത്തിക്കും. ഇറ്റാലിയൻ സ്കൂളിലെ അധ്യാപിക ആയിരുന്നു സിസ്റ്റർ തെരേസ ക്രസ്റ്റ.
ഇതിനിടെ കാബൂള്‍ വിമാനത്താവളത്തിലുണ്ടായ വെടിവയ്പില്‍ ഒരു സുരക്ഷാ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു. മൂന്നുപേര്‍ക്ക് പരുക്കേറ്റു. അജ്ഞാത സംഘമാണ് വെടിയുതിര്‍ത്തത്. അഫ്ഗാന്‍ സൈനിക ഉദ്യോഗസ്ഥനാണ് വെടിവയ്പില്‍ കൊല്ലപ്പെട്ടത്.
ഒരാഴ്ച മുന്‍പാണ് കാബൂള്‍ വിമാനത്താവളത്തില്‍ രാജ്യം വിടാന്‍ ആളുകള്‍ കൂട്ടമായെത്തിയതോടെ അമേരിക്കന്‍ സൈന്യം വെടിയുതിര്‍ത്തത്. തിക്കിലും തിരക്കിലും വെടിവയ്പ്പിലും പെട്ട പത്തോളം പേര്‍ മരിച്ചിരുന്നു. അതേസമയം ഇന്ന് നടന്ന വെടിവയ്പിനെ കുറിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ല. ജര്‍മന്‍ മിലിട്ടറിയാണ് വാര്‍ത്ത് പുറത്തുവിട്ടത്.
അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ അധികാരത്തിലെത്തിയതോടെയാണ് രാജ്യത്തിന് പുറത്തുകടക്കാന്‍ ജനംശ്രമിച്ചത്. അഫ്ഗാന്‍ തലസ്ഥാനമായ കാബുളും പ്രസിഡന്റിന്റെ കൊട്ടാരവുമടക്കം താലിബാന്‍ പിടിച്ചടക്കിയിരുന്നു. അഫ്ഗാനില്‍ നിന്ന് കൂടുതല്‍ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നതിനിടയിലാണ് വിമാനത്താവളത്തില്‍ വീണ്ടും ആക്രമണമുണ്ടായത്.
താലിബാനെതിരെ ജി-7 രാജ്യങ്ങൾ ഉപരോധ നീക്കം ആരംഭിച്ചിരുന്നു. ഉപരോധ നീക്കം എന്ന ബ്രിട്ടന്റെ നിർദേശത്തിന് പരസ്യപിന്തുണയുമായി അമേരിക്ക രംഗത്തെത്തി. അഫ്ഗാൻ പ്രശ്നം ചർച്ച ചെയ്യാൻ ജി-7 രാജ്യങ്ങളുടെ അടിയന്തര യോഗം ഉടൻ നടക്കും. അമേരിക്ക, കാനഡ, ഫ്രാൻസ്, ജർമനി, ഇറ്റലി, ജപ്പാൻ, ബ്രിട്ടൻ എന്നിവരാണ് ജി-7 രാജ്യങ്ങളിൽ ഉൾപ്പെടുന്നത്.