‘ഒന്നേ പറയാനുള്ളൂ, ദോ..അത് തന്നെയാണ് കണ്ടം…’; ലീഗിനോട് പിവി അന്‍വര്‍
നിലമ്പൂര്‍ എംഎല്‍എ ഓഫീസില്‍ നിവേദനം സ്വീകരിക്കാന്‍ ആളില്ലെന്ന വിമര്‍ശനങ്ങള്‍ക്കും വാക്ക്‌പോരുകള്‍ക്കും പിന്നാലെ മുസ്ലീംലീഗിന് മറുപടിയുമായി പിവി അന്‍വര്‍ എംഎല്‍എ.
നിയമസഭാ തെരഞ്ഞെടുപ്പില്‍ നിലമ്പൂര്‍ മണ്ഡലത്തില്‍ സകലമാന വര്‍ഗീയവാദികളും ഒന്നിച്ചിട്ടാണ് തന്നെ പരാജയപ്പെടുത്താന്‍ ശ്രമിച്ചതെന്നും എന്നിട്ടും ഒരു ചുക്കും സംഭവിച്ചില്ലെന്ന് അന്‍വര്‍ പ്രതികരിച്ചു. പാണക്കാട്ടേയും പാണ്ടിക്കടവത്തെയും ‘പയര്‍മണി സേന’ സൈബര്‍ ബുള്ളിംഗ് നടത്തിയാലൊന്നും ഇവിടെ ആരും പിന്മാറാന്‍ പോകുന്നില്ല. സംപൂജ്യരാക്കാന്‍ കഴിയുമെങ്കില്‍ നാമാവശേഷമാക്കാനും കഴിയുമെന്നും സിപിഐഎം എന്ന മഹാപ്രസ്ഥാനം തനിക്കൊപ്പമുണ്ടെന്നും അന്‍വര്‍ പറഞ്ഞു.
പിവി അന്‍വര്‍ പറഞ്ഞത്: പി.വി.അന്‍വറിനെ നമ്പര്‍ വണ്‍ ശത്രുവായി പ്രഖ്യാപിച്ചിരിക്കുന്ന സൈബര്‍ ലീഗുകാരും സൈബര്‍ കോണ്‍ഗ്രസുകാരും അറിയുന്നതിന്.. ഇത്തവണ നിലമ്പൂരില്‍ മഴവില്‍ സഖ്യത്തിനെതിരെ മത്സരിച്ചാണ് ഞാന്‍ വിജയിച്ചത്. സകലമാന വര്‍ഗ്ഗീയവാദികളും ഒരു കുടക്കീഴില്‍ ഒന്നിച്ചിട്ടാണ് നിലമ്പൂരില്‍ എന്നെ പരാജയപ്പെടുത്താന്‍ ശ്രമിച്ചത്. ഈ നാട്ടിലെ മിക്ക മാധ്യമങ്ങളും നിങ്ങള്‍ക്കൊപ്പമുണ്ടായിരുന്നു. എല്ലാവരും കൂടി പരമാവധി ശ്രമിച്ചിട്ടും ഒരു ചുക്കും സംഭവിച്ചില്ല.
കോണ്‍ഗ്രസിന്റേയും ലീഗിന്റെയും അഖിലേന്ത്യാ നേതാക്കന്മാര്‍ മുതല്‍ ജില്ലാ നേതാക്കന്മാര്‍ വരെ നിലമ്പൂരില്‍ പ്രചരണത്തിനെത്തി.രാഹുല്‍ ഗാന്ധി,ഉമ്മന്‍ ചാണ്ടി,ചെന്നിത്തല,തങ്ങള്‍മാരും കുഞ്ഞാലികുട്ടിയും ഉള്‍പ്പെടെയുള്ള ലീഗ് നേതൃത്വം..ഒന്നടങ്കം ഇവരെല്ലാം കൂടി നിലമ്പൂരില്‍ പ്രചരണത്തിനെത്തിയിട്ടും നിലമ്പൂരിലെ ജനങ്ങള്‍ എനിക്കൊപ്പം നിന്നു.രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോയ്ക്കും ഒരു ചലനവുമുണ്ടാക്കാന്‍ കഴിഞ്ഞില്ല. കോണ്‍ഗ്രസ് മുഖപത്രം ഘാനയിലെ ജയിലിലടച്ച അന്‍വറിനെ തന്നെ അവര്‍ വീണ്ടും തിരഞ്ഞെടുത്തു. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ അറുപതിനായിരത്തില്‍ പരം വോട്ടുകളുടെ ലീഡ് യു.ഡി.എഫ് പിടിച്ച മണ്ഡലമായിരുന്നു നിലമ്പൂര്‍. എക്കാലവും ജനങ്ങളെ ഗാന്ധി കുടുംബത്തിന്റെ തഴമ്പിന്റെ കഥ പറഞ്ഞും ‘ഡിറ്റോ’മൂക്കിന്റെ വലുപ്പം പറഞ്ഞും പറ്റിക്കാനാവില്ല.അതിനൊന്നും കേരളത്തില്‍ ഒരു പ്രസക്തിയും നിലവിലില്ലെന്ന് ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പ് കാണിച്ച് തന്നിട്ടുണ്ട്.ഉണ്ണിയപ്പവും അരിമുറുക്കും കഴിക്കാന്‍ കൊള്ളാം. അത് മാര്‍ക്കറ്റ് ചെയ്താലൊന്നും വോട്ടാകില്ല. ഇത് കേരളമാണ്.
ചരിത്രത്തിലാദ്യമായി ലീഗ് നിലമ്പൂര്‍ നഗരസഭയില്‍ ഒന്നുമല്ലാതെ പോയത് ഒരു തുടക്കം മാത്രമാണ്. പാണക്കാട്ടേയും പാണ്ടിക്കടവത്തെയും ‘പയര്‍മണി സേന’ സൈബര്‍ ബുള്ളിംഗ് നടത്തിയാലൊന്നും ഇവിടെ ആരും പിന്മാറാന്‍ പോകുന്നില്ല.സംപൂജ്യരാക്കാന്‍ കഴിയുമെങ്കില്‍ നാമാവശേഷമാക്കാനും കഴിയും. ഇന്ന് സി.പി.ഐ.എം എന്ന മഹാപ്രസ്ഥാനം എനിക്കൊപ്പമുണ്ട്.ജീവിതത്തില്‍ പേമാരിയും കൊടുങ്കാറ്റും ഒന്നിച്ച് വന്നിട്ടുള്ള അവസരങ്ങളില്‍ പോലും ഒറ്റയ്ക്ക് നിന്ന് നേരിട്ടിട്ടുണ്ട്.അന്ന് കുലുങ്ങിയിട്ടില്ല. പിന്നല്ലേ ഈ ചാറ്റല്‍ മഴ.. നിങ്ങളോടൊക്കെ ഒന്നേ പറയാനുള്ളൂ..ദോ..അത് തന്നെയാണ് കണ്ടം..


കഴിഞ്ഞദിവസമാണ് പിവി അന്‍വറും ലീഗ് പ്രവര്‍ത്തകരും തമ്മില്‍ സോഷ്യല്‍മീഡിയയില്‍ വാക്ക്തര്‍ക്കം ആരംഭിച്ചത്. നിലമ്പൂര്‍ എംഎല്‍എ ഓഫീസില്‍ നിവേദനം സ്വീകരിക്കാന്‍ എംഎല്‍എ ഇല്ലെന്നായിരുന്ന ലീഗുകാരുടെ ആരോപണം. എന്നാല്‍ എംഎല്‍എ ഓഫീസുമായി ബന്ധപ്പെട്ട് ആറു സ്റ്റാഫുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നായിരുന്നു പിവി അന്‍വറിന്റെ വിശദീകരണം. ഞായര്‍ ഒഴികെ എല്ലാ ദിവസവും ഓഫീസ് രാവിലെ തന്നെ പ്രവര്‍ത്തനം ആരംഭിക്കാറുണ്ടെന്നും അന്ധരായ ഒരുകൂട്ടം പേരാണ് അടിസ്ഥാനമില്ലാത്തെ ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും പിവി അന്‍വര്‍ വ്യക്തമാക്കിയിരുന്നു. ആരോപണം ഉന്നയിക്കുന്നവര്‍ വയനാട് എംപിയുടെ ഓഫീസില്‍ പോകണം. അവിടെ അദ്ദേഹം 24 മണിക്കൂര്‍ സേവനവുമായി കണ്ണില്‍ എണ്ണയൊഴിച്ച് ഇരുപ്പുണ്ടെന്നും അത് കണ്ട് പി.വി അന്‍വറൊക്കെ ചമ്മി പോകട്ടേയെന്നും അദ്ദേഹം പരിഹസിച്ചിരുന്നു. ഇതിന് മറുപടിയുമായി എംഎസ്എഫും രംഗത്തെത്തി