Headlines
Loading...
‘സാമാന്യ ബോധം ഇല്ലെങ്കിൽ എംഎൽഎ ആക്കിയ പാർട്ടി ഒരു ഓറിയെന്റേഷൻ ക്ലാസ്സ് നൽകുന്നത് നന്നായിരിക്കും’; മുകേഷിനെതിരെ ഡോ ബിജു

‘സാമാന്യ ബോധം ഇല്ലെങ്കിൽ എംഎൽഎ ആക്കിയ പാർട്ടി ഒരു ഓറിയെന്റേഷൻ ക്ലാസ്സ് നൽകുന്നത് നന്നായിരിക്കും’; മുകേഷിനെതിരെ ഡോ ബിജു

സഹായം തേടി വിളിച്ച കുട്ടിയോട് ഫോണ്‍ സംഭാഷണത്തില്‍ കയര്‍ത്ത് സംസാരിച്ച വിഷയത്തിൽ കൊല്ലം എംഎല്‍എ എം മുകേഷിനെതിരെ പ്രതികരണവുമായി സംവിധായകൻ ഡോ ബിജു. ഓരോ ജനപ്രതിനിധിയുടെയും പെരുമാറ്റം എങ്ങനെ ആയിരിക്കണം എന്നതും എംഎൽഎമാരെ പഠിപ്പിക്കുന്ന ഒരു സെഷൻ നിയമസഭയിൽ ഏർപ്പെടുത്തേണ്ടതാണ് എന്ന് അദ്ദേഹം പറഞ്ഞു. എംഎൽഎമാർക്ക് ശമ്പളവും യാത്ര ബത്തയും അലവൻസും ഒക്കെ വാങ്ങുന്നത് പൊതുജനങ്ങളുടെ നികുതി പണത്തിൽ നിന്നാണ്. അതിനാൽ ഏത് ജില്ലയിൽ നിന്നും ആര് വിളിച്ചാലും അവരോട് മര്യാദയ്ക്കും മാന്യമായും പെരുമാറണം. അതിന് സാധ്യമല്ലെങ്കിൽ ജനപ്രതിനിധി എന്ന പണിക്കിറങ്ങരുത് എന്നദ്ദേഹം പറഞ്ഞു.

ഡോ ബിജുവിന്റെ വാക്കുകൾ:

ജനാധിപത്യ ബോധം എന്താണ് എന്നതും, ഓരോ ജനപ്രതിനിധിയുടെയും പെരുമാറ്റം എങ്ങനെ ആയിരിക്കണം എന്നതും എം എൽ എ മാരെ പഠിപ്പിക്കുന്ന ഒരു സെഷൻ നിയമസഭയിൽ ഏർപ്പെടുത്തേണ്ടതാണ്. ഇത്തരം ജനാധിപത്യ ബോധമില്ലാത്ത വിഴുപ്പുകളെ ജനപ്രതിനിധി എന്ന പേരിൽ ചുമക്കാൻ ജനങ്ങളെ നിർബന്ധിതരാക്കരുത്. പൊതുജനങ്ങളോട് ഇടപെടേണ്ടത് എങ്ങനെയാണ് എന്ന കാര്യത്തിൽ സാമാന്യ ബോധം ഇല്ലെങ്കിൽ നിയമസഭയോ അല്ലെങ്കിൽ അവരെ എം എൽ എ ആക്കിയ പാർട്ടിയോ അവർക്ക് ഒരു ഓറിയെന്റേഷൻ ക്ലാസ്സ് നൽകുന്നത് നന്നായിരിക്കും. ശമ്പളവും യാത്ര ബത്തയും അലവൻസും ഒക്കെ വാങ്ങുന്നത് പൊതുജനങ്ങളുടെ നികുതി പണത്തിൽ നിന്നാണ്. അപ്പോൾ ഏത് ജില്ലയിൽ നിന്നും ആര് വിളിച്ചാലും അവരോട് മര്യാദയ്ക്കും മാന്യമായും പെരുമാറണം. അതിന് സാധ്യമല്ലെങ്കിൽ ജനപ്രതിനിധി എന്ന പണിക്കിറങ്ങരുത്.

വിദ്യാര്‍ഥിയോട് മോശമായി പെരുമാറിയെന്ന ആരോപണത്തില്‍ വിശദീകരണവുമായി മുകേഷ് ഫേസ്ബുക്ക് ലൈവിലൂടെ എത്തിയിരുന്നു. ഫോണ്‍ കോളിന് പിന്നില്‍ വ്യക്തമായ രാഷ്ട്രീയമുണ്ടെന്നും ആരൊക്കെയാണ് ഇതിന് പിന്നിലെന്ന് പൊതുജനങ്ങള്‍ക്ക് ഊഹിക്കാന്‍ സാധിക്കുമെന്നും മുകേഷ് പറഞ്ഞു. ഇത് പ്ലാന്‍ ചെയ്ത് നടത്തിയ അക്രമണത്തിന്റെ ഭാഗമാണ്. നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം നിരന്തരമായ അക്രമണമാണ് താന്‍ നേരിടുന്നത്. ഫോണില്‍ വിളിച്ച് പ്രകോപിപ്പിക്കാനാണ് അവര്‍ ശ്രമിച്ചത്. ഇത്രയും നാളായി അവര്‍ക്കതില്‍ വിജയിക്കാന്‍ കഴിഞ്ഞിരുന്നില്ലെന്നും മുകേഷ് പറഞ്ഞു. ചൂരല്‍ വച്ച് അടിക്കുമെന്ന് പറഞ്ഞത് ആലങ്കാരികമായിട്ടാണെന്നും മുകേഷ് കൂട്ടിച്ചേര്‍ത്തു.