Headlines
Loading...
കുതിരാന്‍ തുരങ്കം: സുരക്ഷിതമല്ലെന്ന് നിര്‍മ്മാണ കമ്പനി

കുതിരാന്‍ തുരങ്കം: സുരക്ഷിതമല്ലെന്ന് നിര്‍മ്മാണ കമ്പനി

കുതിരാന്‍ തുരങ്കത്തിന് ആവശ്യമായ സുരക്ഷാ സംവിധാനങ്ങള്‍ ഇല്ലെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി, തുരങ്കം 95 ശതമാനവും നിര്‍മ്മിച്ച കരാര്‍ കമ്പനിയായ പ്രഗതി കണ്‍സ്ട്രക്ഷന്‍സ്. വെള്ളം ഒഴുകി പോകാനും മണ്ണിടിച്ചില്‍ തടയാനും ആവശ്യമായ സംവിധാനം ഒരുക്കിയിട്ടില്ല. തുരങ്കത്തിന് മുകളില്‍ കൂടുതല്‍ കോണ്‍ക്രീറ്റ് ചെയ്ത് ബലപ്പെടുത്തിയില്ലെങ്കില്‍ ഉണ്ടാവുക വന്‍ ദുരന്തമായിരിക്കുമെന്നും കമ്പനി മുന്നറിയിപ്പ് നല്‍കുന്നു. നിലവില്‍ നിര്‍മാണ ചുമതലയുള്ള കെഎംസി കമ്പനിക്ക് സാങ്കേതിക വൈദഗ്ധ്യമില്ലെന്നും പ്രഗതി കമ്പനി വക്താവ് വി ശിവാനന്ദന്‍ ആരോപിച്ചു.

കുതിരാന്‍ തുരങ്കത്തിലൂടെയുള്ള യാത്ര എന്ന സ്വപ്നം യാഥാര്‍ഥ്യമാക്കാന്‍ ഇനി ആഴ്ചകള്‍ മാത്രം ബാക്കി നില്‍ക്കെയാണ് പ്രഗതി കമ്പനിയുടെ വിമര്‍ശനം. തുരങ്കത്തിലെ ആദ്യത്തെ സുരക്ഷാ ട്രയല്‍ റണ്‍  ഇന്നലെ വിജയകരമായി പൂര്‍ത്തിയാക്കിയിരുന്നു. അഗ്‌നിരക്ഷാ സേനയുടെ നേതൃത്വത്തില്‍ രണ്ട് ദിവസത്തിന് ശേഷം വീണ്ടും ട്രയല്‍ റണ്‍ നടത്തി ഫിറ്റ്നെസ് സര്‍ട്ടിഫിക്കറ്റ് നല്‍കും. ഓഗസ്റ്റ് ഒന്നിന് കുതിരാന്‍ തുരങ്കം ഗതാഗതത്തിന് തുറന്ന് കൊടുക്കുന്നതിന്റെ ഭാഗമായി നിര്‍മ്മാണ പ്രവര്‍ത്തങ്ങള്‍ വേഗത്തിലാക്കാന്‍ കരാര്‍ കമ്പനിക്ക് ജില്ലാ കളക്ടര്‍ ഹരിത വി കുമാര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു.

അതേസമയം, കുതിരാന്‍ തുരങ്കത്തിന്റെ സുരക്ഷയെ കുറിച്ച് യാതൊരു ആശങ്കയും വേണ്ടെന്ന് മന്ത്രി കെ രാജന്‍ വ്യക്തമാക്കി. തുരങ്കത്തിന്റെ സുരക്ഷയ്ക്കായി കൂടുതല്‍ നടപടി എടുക്കുമെന്നും മന്ത്രി അറിയിച്ചു. തുരങ്കം തുറക്കും മുമ്പേ ദേശീയ പാത അതോറിറ്റി പരിശോധിച്ച് സുരക്ഷ ഉറപ്പാക്കുമെന്നും തുരങ്കത്തിന് മുകളില്‍ നില്‍ക്കുന്ന വന്‍മരങ്ങള്‍ മുറിച്ചു മാറ്റുമെന്നും മന്ത്രി തൃശ്ശൂരില്‍  പറഞ്ഞു. ഒരു തുരങ്കം തുറന്നത് കൊണ്ട് മാത്രം ടോള്‍ പിരിവ് അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പാലക്കാട് ജില്ലയിലെ വടക്കഞ്ചേരി മുതല്‍ തൃശൂര്‍ ജില്ലയിലെ മണ്ണുത്തി വരെയുള്ള റോഡ് വികസന പദ്ധതിയിലെ പ്രധാന നിര്‍മ്മാണമാണ് കുതിരാനിലെ തുരങ്കം. കുതിരാനിലെ വീതി കുറഞ്ഞ കയറ്റത്തിനു പകരം, 945 മീറ്റര്‍ നീളത്തില്‍ മലതുരന്ന് ഇരട്ടത്തുരങ്കം നിര്‍മ്മിക്കുകയെന്നാണ് പദ്ധതി.

ഓരോ 300 മീറ്ററിന് ഇടയിലും ഇരു തുരങ്കങ്ങളെയും ബന്ധിപ്പിക്കുന്ന സ്ഥലങ്ങളുമുണ്ട്. തുരങ്കത്തിന് അകത്ത് അപകടങ്ങളോ മറ്റ് സാങ്കേതിക പ്രശ്‌നങ്ങളോ ഉണ്ടായലും ഗതാഗതം തടസപ്പെടാതിരിക്കാനായാണ് ഈ ക്രമീകരണം. അഴുക്കുചാലും കൈവരികള്‍ പിടിപ്പിച്ച നടപ്പാതയും സജ്ജമാക്കിയിട്ടുണ്ട്. അഗ്‌നിരക്ഷാ സംവിധാനവും വായു സമ്മര്‍ദ്ദം നിയന്ത്രിക്കാനുള്ള സൗകര്യങ്ങളുമുണ്ട്.