Headlines
Loading...
‘ദേഷ്യമല്ല സഹതാപം’; ജോസഫൈന്‍ തകര്‍ത്തു കളഞ്ഞത് വനിതാ കമ്മീഷന്റെ വിശ്വാസ്യതയെന്ന് പ്രതിപക്ഷ നേതാവ്

‘ദേഷ്യമല്ല സഹതാപം’; ജോസഫൈന്‍ തകര്‍ത്തു കളഞ്ഞത് വനിതാ കമ്മീഷന്റെ വിശ്വാസ്യതയെന്ന് പ്രതിപക്ഷ നേതാവ്

ആശ്രയമാകേണ്ടതായ വനിതാ കമ്മീഷനില്‍ സ്ത്രീ സമൂഹത്തിനുള്ള വിശ്വാസമാണ് ചെയര്‍ പേഴ്‌സണ്‍ എംസി ജോസഫൈന്‍ തകര്‍ത്തതെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശന്‍. മുതിര്‍ന്ന പൊതുപ്രവര്‍ത്തകയായ ജോസഫൈന് എന്ത് പറ്റിയതെന്നറിയില്ല , അവരോട് ദേഷ്യമല്ല സഹതാപമാണ് തോന്നുന്നതെന്നും വി.ഡി. സതീശന്‍ പറഞ്ഞു. കൊല്ലത്ത് മരിച്ച വിസ്മയയുടെ വീട് സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.

‘എനിക്കറിയില്ല അവര്‍ക്കെന്ത് പറ്റിയെന്ന്. ഞാനവരെ വ്യക്തിപരമായി ആക്ഷേപിക്കാനൊന്നും തയ്യാറാവുന്നില്ല. വളരെ സീനിയറായ ഒരു പൊതുപ്രവര്‍ത്തകയാണ്. ഒരു രാഷ്ട്രീയ പ്രവര്‍ത്തകയാണ്. എങ്ങനെ അവര്‍ക്കിങ്ങനെ സംസാരിക്കാന്‍ പറ്റിയെന്ന് മനസ്സിലാക്കാന്‍ പറ്റുന്നില്ല എനിക്ക് വളരെ വിചിത്രമായി തോന്നുന്നു. എന്നെ അത്ഭുതപ്പെടുത്തുന്നു. ദേഷ്യമല്ല സഹതാപമാണ് എനിക്കവരോട് തോന്നുന്നത്.
വീട്ടുകാരെ ആശ്രയിക്കാതെ ഒരു ആശ്രയം സംവിധാനം നമ്മുടെ നാട്ടിലുണ്ടെന്ന വിശ്വാസമാണ് അവര്‍ തകര്‍ത്തു കളഞ്ഞത്,’ വിഡി സതീശന്‍ പറഞ്ഞു. സിപിഐഎമ്മും സര്‍ക്കാരും ഇക്കാര്യം ഗൗരവമായി കാണണമെന്നും വിഡി സതീശന്‍ പറഞ്ഞു.

ജോസഫൈന്‍ സ്ഥാനമൊഴിഞ്ഞില്ലെങ്കില്‍ സമര പരിപാടികളിലേക്ക് കടക്കാനും സര്‍ക്കാരിനെതിരെ പ്രചരാണയുധമാക്കാനുമാണ് യുഡിഎഫിന്റേയും ബിജെപിയുടേയും നീക്കം.

ജോസഫൈനെതിരെ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ വഴിതടയല്‍ സമരം പ്രഖ്യാപിച്ചിട്ടുണ്ട്. അങ്ങേയറ്റം പിന്തിരിപ്പന്‍ മാനസികാവസ്ഥയില്‍ നിന്നുകൊണ്ട് ഇരകളാക്കപ്പെട്ട സ്ത്രീകളെ വിചാരണ ചെയ്യുകയും അപമാനിക്കുകയും ചെയ്ത എം സി ജോസഫൈനെ ഇനിയും തല്‍സ്ഥാനത്ത് തുടരാന്‍ അനുവദിക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളി ആണെന്ന് കെ സുധാകരന്‍ പറഞ്ഞു.