കൊല്ലം: വിസ്മയ കേസിൽ അറസ്റ്റിലായ കിരൺകുമാറിന് കോവിഡ് സ്ഥിരീകരിച്ചു. ബുധനാഴ്ച നിലമേലിലെ വിസ്മയയുടെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്താനിരിക്കെയാണ് പ്രതിക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ കിരൺകുമാറുമായുള്ള തെളിവെടുപ്പ് മാറ്റിവെച്ചു.
കിരൺകുമാറിന്റെ കസ്റ്റഡി കാലാവധി ബുധനാഴ്ച അവസാനിക്കാനിരിക്കെയാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇനി പ്രതിയെ രണ്ടാഴ്ചയ്ക്ക് ശേഷം മാത്രമേ പോലീസിന് കസ്റ്റഡിയിൽ ലഭിക്കാൻ സാധ്യതയുള്ളൂ. ഇതോടെ കേസിന്റെ തുടർനടപടികളും വൈകും. കഴിഞ്ഞദിവസം പ്രതിയുമായി തെളിവെടുപ്പ് നടത്തിയ പോലീസ് സംഘത്തിലുള്ളവർ നിരീക്ഷണത്തിൽ പോവുകയും വേണം.
കഴിഞ്ഞദിവസം കിരൺകുമാറുമായി പോലീസ് സംഘം വിവിധയിടങ്ങളിൽ തെളിവെടുപ്പ് നടത്തിയിരുന്നു. വിസ്മയയുടെ സ്വർണം സൂക്ഷിച്ചിരുന്ന ബാങ്കിലും കിരൺകുമാറിന്റെ വീട്ടിലും പന്തളത്തെ കോളേജിലും മറ്റിടങ്ങളിലുമാണ് തെളിവെടുപ്പ് നടത്തിയത്.
കിരണിന്റെ വീട്ടിൽ ഡമ്മി പരീക്ഷണവും നടത്തി. വിസ്മയ മരിച്ച ദിവസമുണ്ടായ രംഗങ്ങൾ ഇവിടെ പുനരാവിഷ്കരിച്ചു. ശൗചാലയത്തിന്റെ വാതിൽ തള്ളിത്തുറന്നതടക്കം അന്ന് നടന്ന കാര്യങ്ങളെല്ലാം കിരൺ പോലീസുകാർക്ക് മുന്നിൽ കാണിച്ചു. ഇതെല്ലാം പോലീസ് സംഘം ക്യാമറയിൽ ചിത്രീകരിക്കുകയും ചെയ്തു. പോലീസ് സർജനും ഫൊറൻസിക് ഉദ്യോഗസ്ഥരും കഴിഞ്ഞദിവസം സംഭവസ്ഥലത്ത് പരിശോധന നടത്തിയിരുന്നു