Headlines
Loading...
അയൽവാസിയുടെ മാനസിക പീഡനം; മുംബൈയിൽ പന്ത്രണ്ടാം നിലയിലെ ഫ്ലാറ്റിൽ നിന്ന് 7 വയസ്സുള്ള മകനുമായി മലയാളി യുവതി ആത്മഹത്യ ചെയ്തു

അയൽവാസിയുടെ മാനസിക പീഡനം; മുംബൈയിൽ പന്ത്രണ്ടാം നിലയിലെ ഫ്ലാറ്റിൽ നിന്ന് 7 വയസ്സുള്ള മകനുമായി മലയാളി യുവതി ആത്മഹത്യ ചെയ്തു

മുംബൈ: സാക്കിനാക്ക ചാന്ദിവിലിയിലെ നഹർ അമൃത് ശക്തി കോംപ്ലക്സിൽ മലയാളി യുവതിയെയും ആറുവയസ്സുള്ള മകനെയും താമസിച്ചിരുന്ന കെട്ടിടത്തിന് മുകളിൽനിന്ന് വീണ് മരിച്ചനിലയിൽ കണ്ടെത്തി. കോട്ടയം പാലാ രാമപുരം സ്വദേശിനി രേഷ്മയും മകനുമാണ് മരിച്ചത്. തിങ്കളാഴ്ച വെളുപ്പിനായിരുന്നു സംഭവം

കെട്ടിടത്തിന്റെ 12-ാം നിലയിലാണ് രേഷ്മയും കുടുംബവും താമസിച്ചിരുന്നത്. കുട്ടിയോടൊപ്പം രേഷ്മ അവിടെനിന്ന് ചാടി ആത്മഹത്യ ചെയ്തതായാണ് സംശയം. ഭർത്താവും അദ്ദേഹത്തിന്റെ അച്ഛനമ്മമാരും കഴിഞ്ഞമാസം വാരണാസിയിൽ കോവിഡ് ബാധിച്ചു മരിച്ചിരുന്നു. അതിന്റെ വിഷാദമായിക്കാം ഈ കടുംകൈ ചെയ്യാൻ പ്രേരിപ്പിച്ചതെന്നാണ് കെട്ടിടത്തിലെ താമസക്കാർ നൽകുന്ന സൂചന. അമേരിക്കയിലുള്ള സഹോദരൻ വന്ന ശേഷമായിരിക്കും ശവസംസ്കാര ചടങ്ങുകൾ നടക്കുക.

രേഷ്മയുടെ സഹോദരൻ വെള്ളിയാഴ്ച മുംബൈയിലെത്തും

മുംബൈ: തിങ്കളാഴ്ച സാക്കിനാക്ക ചാന്ദിവിലിയിലെ നഹർ അമൃത് ശക്തി കോംപ്ലക്സിൽ മരിച്ചനിലയിൽ കണ്ടെത്തിയ രേഷ്മയെയും മകനെയും അവസാനമായി കാണാൻ അമേരിക്കയിൽനിന്ന് സഹോദരൻ വെള്ളിയാഴ്ച മുംബൈയിലെത്തും. അതിനുശേഷമാവും ശവസംസ്കാര ചടങ്ങുകൾ നടക്കുക.

രേഷ്മയുടെയും മകന്റെയും മൃതദേഹങ്ങൾ രാജവാഡി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കോട്ടയം രാമപുരം സ്വദേശിയാണ് രേഷ്മ. വാരണാസിയിൽപോയ അച്ഛനും അമ്മയ്ക്കും കോവിഡ് പിടിപെട്ടതിനെത്തുടർന്ന് അവരെ കാണാനായി ആശുപത്രിയിലെത്തിയ രേഷ്മയുടെ ഭർത്താവിനും കോവിഡ് പിടിപെടുകയായിരുന്നു. അച്ഛനും അമ്മയും മരിച്ചതിനുപിന്നാലെ അവിടെവെച്ച് അദ്ദേഹവും മരിച്ചു. ഇതുമായി ബന്ധപ്പെട്ട കടുത്ത മനോവിഷമത്തിലായിരുന്നു രേഷ്മ. ആത്മഹത്യക്കുറിപ്പ് പോലീസ് കണ്ടെടുത്തിട്ടുണ്ട്. അതിലെ വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല.

മേയ് 27-ന് കോവിഡ് ബാധിച്ച് ഭർത്താവ് ശരത് മരിച്ചതുമായി ബന്ധപ്പെട്ട് രേഷ്മ ഫെയ്സ്ബുക്ക് പേജിൽ വികാരനിർഭരമായി കുറിപ്പ് എഴുതിയിട്ടുണ്ട്. ശരത്തുമായുള്ള ജീവിതം ആരംഭിക്കുന്നത് 33-ാമത്തെ വയസ്സിലാണെന്നും ഹൈദരാബാദിലെ ബരിസ്ത കഫെയിൽ കണ്ടുമുട്ടിയതുൾപ്പെടെയുള്ള കാര്യങ്ങൾ അതിൽ വികാരനിർഭരമായി കുറിച്ചിട്ടുണ്ട്. സ്ഥിരോത്സാഹി, നല്ലഅച്ചടക്കം, സിനിമ, വായന, കായിക വിനോദങ്ങളിൽ താത്പര്യമുള്ളയാൾ... ഭർത്താവിനെക്കുറിച്ച് രേഷ്മ എഴുതുന്നു. നമുക്ക് അദ്ദേഹത്തോടൊപ്പം വീണ്ടും ജീവിക്കാൻ കഴിയുന്ന ഒരു മരണാനന്തരജീവിതം ഉണ്ടെന്ന് വിശ്വസിക്കാൻ ഞാൻ ആഗ്രഹിക്കുന്നു എന്നാണ് ആ കുറിപ്പ് അവസാനിക്കുന്നത്.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. Toll free helpline number: 1056)