
ഗാർഹിക പീഡനത്തെ തുടർന്ന് മരണമടഞ്ഞ വിസ്മയയുടെ ഓർമകളിലാണ് കേരളം. കൊല്ലം സ്വദേശിയായ ഈ പെൺകുട്ടിയെ ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. വിസ്മയയുടെ മരണം ആത്മഹത്യയല്ലെന്നും കൊലപാതകമാണെന്നും ബന്ധുക്കൾ ആരോപിച്ചു. തുടർന്ന് ഭർത്താവ് കിരണിനെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.
അകാലത്തിൽ പൊലിഞ്ഞുപോയ പ്രിയപ്പെട്ടവളെക്കുറിച്ചുള്ള ഓർമകൾ പങ്കുവയ്ക്കുകയാണ് സുഹൃത്തുക്കളും ബന്ധുക്കളും. അതിൽ വിസ്മയയുടെ സുഹൃത്തും സഹപാഠിയുമായിരുന്ന അരുണിമ മണ്ഡപത്തിൽ ഫെയ്സ്ബുക്കിൽ പങ്കുവയ്ച്ച കുറിപ്പ് ശ്രദ്ധ നേടുകയാണ്. കോളേജിലെ പ്രണയദിനത്തിൽ നടത്തിയ പ്രണയ ലേഖന മത്സരത്തിൽ പങ്കെടുത്തതും നടൻ കാളിദാസ് ജയറാമിനായി ഒരു കത്ത് എഴുതിയതുമെല്ലാമാണ് ഫെയ്സ്ബുക്കിൽ കുറിച്ചിരിക്കുന്നത്. അന്ന് ആ കത്ത് സുഹൃത്ത് പങ്കുവെച്ചെങ്കിലും ആരും ശ്രദ്ധിച്ചുമില്ല വൈറലായതുമില്ല.
വിസ്മയയുടെ പേര് കേരളം മുഴുവൻ ചർച്ച ചെയ്യുന്ന സാഹചര്യത്തിൽ ആ കത്ത് കാളിദാസ് ജയറാമിന്റെ അടുത്തെത്തി. ഏറെ ദുഖത്തോടെ അത് ഫെയ്സ്ബുക്കിൽ പങ്കുവയ്ക്കുകയും ചെയ്തു.
വിസ്മയയുടെ വിയോഗവും അതിലേക്ക് അവളെ നയിച്ച കാരണങ്ങളും വേദനയുളവാക്കുന്നു. ഇതൊരിക്കലും സ്വീകാര്യമല്ല. ഇത്രയും സാക്ഷരതയും ലോകത്തിലെ എല്ലാ കോണിലുള്ള വിവരങ്ങളും അറിയാൻ സാധിക്കുന്ന ഈ കാലഘട്ടത്തിലും ഇത്തരത്തിലുള്ള വിഷയത്തിൽ ഒരു ജീവൻ നഷ്ടപ്പെടുകയെന്നത് ഒരിക്കലും അംഗീകരിക്കാൻ സാധിക്കാത്തതാണ്. സോഷ്യൽ മീഡിയിൽ വെറുമൊരു ഹാഷ്ടാഗായി മാത്രം ഇത് ഒതുങ്ങാതെ നമ്മുക്ക് നമ്മുടെ പെൺകുട്ടികളെ മുന്നോട്ട് കൊണ്ടുവരണം'.