Headlines
Loading...
'കൊച്ചിയിൽ മാസ്ക് നിർബന്ധം'; വിഷപ്പുക: 799 പേര്‍ ചികിത്സ തേടി, ആശങ്ക ജനിപ്പിക്കുന്ന വാർത്തകളിൽ ഭയപ്പെടരുതെന്നും മന്ത്രി

'കൊച്ചിയിൽ മാസ്ക് നിർബന്ധം'; വിഷപ്പുക: 799 പേര്‍ ചികിത്സ തേടി, ആശങ്ക ജനിപ്പിക്കുന്ന വാർത്തകളിൽ ഭയപ്പെടരുതെന്നും മന്ത്രി

തിരുവനന്തപുരം: കൊച്ചിയിൽ ആളുകൾ നിർബന്ധമായും മാസ്ക് ധരിക്കണമെന്ന് ആരോ​ഗ്യമന്ത്രി വീണ ജോർജ്. ബ്രഹ്മപുരം തീപിടിത്തത്തെ തുടർന്നാണ് നിർദേശം. ​ഗർഭിണികളും, കുട്ടികളും, പ്രായമായവരും, രോ​ഗികളും ശ്രദ്ധിക്കണമെന്ന് മന്ത്രി നിർദേശിച്ചു. ആശങ്ക ജനിപ്പിക്കുന്ന വാർത്തകൾ കണ്ട് ഭയപ്പെടരുതെന്നും മന്ത്രി പറഞ്ഞു. ആരോഗ്യ പ്രവര്‍ത്തകര്‍ വീടുകളിലെത്തി സര്‍വേ നടത്തും. പുക ശ്വസിച്ചതുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തിലുള്ള അസ്വസ്ഥതകള്‍ ഉള്ളവരുണ്ടെങ്കില്‍ അവരെ കണ്ടെത്തി വിദഗ്ധ ചികിത്സ ഉറപ്പാക്കും. പ്രചരണങ്ങളില്‍ ആശങ്കയോ ഭയമോ വേണ്ട. കാരണം ഇങ്ങനെ പ്രചരിപ്പിക്കുന്ന പലതിനും ശാസ്ത്രീയ അടിത്തറയില്ലെന്നും മന്ത്രി വ്യക്തമാക്കി. കൊച്ചിയില്‍ ആരോഗ്യ വകുപ്പിന്റെ സമഗ്ര അവലോകന യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.

കളമശേരി മെഡിക്കല്‍ കോളേജിലെ സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരുടെ സേവനം കാക്കനാട് ഹെല്‍ത്ത് സെന്ററില്‍ ലഭ്യമാക്കും. മെഡിസിന്‍, പള്‍മണോളജി, ഒഫ്ത്താല്‍മോളജി, പീഡിയാട്രിക്, സൈക്യാട്രി, ഡെര്‍മറ്റോളജി എന്നീ വിഭാഗം ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കും. എല്ലാ അര്‍ബൺ ഹെല്‍ത്ത് സെന്ററുകളിലും ശ്വാസ് ക്ലിനിക്കുകള്‍ ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.
ഇവിടെ പള്‍മണറി ഫങ്ഷൻ ടെസ്റ്റ് നടത്താനാകും. മൊബൈല്‍ ലാബുകളില്‍ നെബുലൈസേഷനും പള്‍മണറി ഫങ്ഷൻ ടെസ്റ്റിനുമുള്ള സൗകര്യങ്ങളുണ്ടാകും. എന്തെങ്കിലും ബുദ്ധിമുട്ടുകള്‍ ഉണ്ടെങ്കില്‍ കണ്ടെത്തി ചികിത്സിയ്ക്കുന്നതിനും ആശങ്കയകറ്റുന്നതിനുമാണ് നടപടി. ആരോഗ്യ വകുപ്പിലേയും മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിലേയും ഡോക്ടര്‍മാരുടെ നേതൃത്വത്തിലായിരിക്കും ഈ പ്രവര്‍ത്തനങ്ങളെല്ലാം നടക്കുകയെന്നും മന്ത്രി വ്യക്തമാക്കി.

ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെയും ആശുപത്രികളുടേയും സഹകരണത്തോടെ ക്യാംപുകൾ സംഘടിപ്പിക്കും. ചൊവ്വാഴ്ച മുതൽ ആരോ​ഗ്യ സർവേ നടത്തും. മൊബൈൽ യൂണിറ്റുകളും തയ്യാറാക്കുമെന്നും മന്ത്രി അറിയിച്ചു.
അതേസമയം ബ്രഹ്മപുരത്ത് പുകയണയ്ക്കാന്‍ മാലിന്യം ഇളക്കി മറിച്ച് വെള്ളം പമ്പ് ചെയ്യുന്ന നിലവിലെ രീതി തന്നെയാണ് ഏറ്റവും ഫലപ്രദമെന്നാണ് വിദഗ്ധ സമിതിയുടെ വിലയിരുത്തൽ. പുക ഉയരുമ്പോള്‍ അന്തരീക്ഷത്തിലുണ്ടാകുന്ന മലിനീകരണത്തെക്കുറിച്ച് വിദഗ്ധ സമിതി വിവിധ നിര്‍ദേശങ്ങള്‍ മുന്നോട്ടു വച്ചു. തീയും പുകയും പൂര്‍ണ്ണമായി അണയ്ക്കുന്നതിനാണ് പ്രാഥമിക പരിഗണന.

തീപിടിത്ത സാധ്യതയുള്ള പ്രദേശങ്ങള്‍ മുന്‍കൂട്ടി കണ്ടെത്താന്‍ ഇന്‍ഫ്രാറെഡ് തെര്‍മല്‍ ക്യാമറകളും എച്ച് എച്ച് ഗ്യാസ് മോണിറ്ററുകളും വാങ്ങാന്‍ തീരുമാനിച്ചു. പുക ഉയരുന്ന സാഹചര്യത്തില്‍ റിസ്‌ക് അനാലിസിസ് നടത്താന്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. തീപിടിത്തത്തെ തുടര്‍ന്ന് പ്ലാന്റില്‍ അവശേഷിക്കുന്ന ചാരം ഉടന്‍ നീക്കാനും യോഗം നിര്‍ദേശിച്ചു. അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിന്റെ അധ്യക്ഷതയിലാണ് വിദഗ്ധ സമിതി യോഗം ചേര്‍ന്നത്.
പുക അണയ്ക്കുന്നതിന് മറ്റു മാര്‍ഗങ്ങള്‍ യോഗം ചര്‍ച്ച ചെയ്‌തെങ്കിലും ബ്രഹ്മപുരത്തെ സാഹചര്യത്തില്‍ ഇവയൊന്നും ഫലപ്രദമല്ല. തീപിടിത്തത്തെ തുടര്‍ന്ന് നിലവില്‍ അവശേഷിക്കുന്ന പുക പൂര്‍ണമായും അണയ്ക്കുന്നതിനും ഇത്തരം സംഭവങ്ങള്‍ ഭാവിയില്‍ ആവര്‍ത്തിക്കാതിരിക്കുന്നതിനുമുള്ള നിര്‍ദേശങ്ങളും യോഗം ചര്‍ച്ച ചെയ്തു. എം.ജി സര്‍വകലാശാലയിലെയും കുസാറ്റിലെയും പരിസ്ഥിതി ശാസ്ത്രജ്ഞര്‍, കുസാറ്റിലെ അഗ്‌നി സുരക്ഷാ വിഭാഗം, എന്‍ ഐ ഐ എസ് ടി, പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന ഡയറക്ടറേറ്റ് എന്നിവിടങ്ങളിലെ വിദഗ്ധരും ദുരന്ത നിവാരണ അതോറിറ്റി, ഫയര്‍ ആന്റ് റെസ്‌ക്യൂ, കേന്ദ്ര സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തിരുന്നു.