
kerala
യൂത്ത് കോണ്‍ഗ്രസ് നിരാഹാരം അവസാനിപ്പിക്കുകയാണെന്ന് ഷാഫി പറമ്പില്‍; ‘എ വിജയരാഘവനില്‍നിന്ന് കേരളം മറ്റൊരു തേങ്ങയും പ്രതീക്ഷിക്കുന്നില്ല’
തിരുവനന്തപുരം: സെക്രട്ടറിയേറ്റ് പടിക്കല്‍ നടത്തിവരുന്ന നിരാഹാര സമരം യൂത്ത് കോണ്‍ഗ്രസ് അവസാനിപ്പിക്കുകയാണെന്ന് സംസ്ഥാനാധ്യക്ഷന്‍ ഷാഫി പറമ്പില്‍ എംഎല്‍എ. ഉദ്യോഗാര്‍ത്ഥികളുമായി സര്‍ക്കാരിന് നേരത്തെ ചര്‍ച്ച നടത്താമായിരുന്നു. സമ്മര്‍ദ്ദ ശക്തിയായി തുടരുമെന്നും ഷാഫി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
സമരം അവസാനിപ്പിക്കുകയാണെന്ന് അറിയിച്ച് പിഎസ്സി എല്‍ജിഎസ് ഉദ്യോഗാര്‍ത്ഥികള്‍ അറിയിച്ചതിന് പിന്നാലെയാണ് യൂത്ത് കോണ്‍ഗ്രസ് നിരാഹാരത്തില്‍നിന്നും പിന്മാറുന്നത്. മന്ത്രി എകെ ബാലനുമായി ചേര്‍ന്ന ചര്‍ച്ചയ്ക്കൊടുവിലാണ് എല്‍ജിഎസ് ഉദ്യോഗാര്‍ത്ഥികള്‍ തീരുമാനം അറിയിച്ചത്.
യൂത്ത് കോണ്‍ഗ്രസ് ഐക്യദാര്‍ഢ്യ സമരം തിങ്കളാഴ്ച അവസാനിപ്പിക്കുകയാണ്. ബാക്കിയുള്ള റാങ്ക് ഹോള്‍ഡേഴ്‌സില്‍ യുഡിഎഫുമായി ചര്‍ച്ച നടത്താന്‍ ആഗ്രഹമുള്ള മുഴുവന്‍ ആളുകളുമായും നേതൃത്വം നാളെ ചര്‍ച്ച നടത്തും. അവര്‍ക്ക് നല്‍കുന്ന ഉറപ്പ് ഞങ്ങള്‍ അധികാരത്തിലെത്തിയാല്‍ നടപ്പിലാക്കാന്‍ ശ്രദ്ധിക്കുമെന്നും ഷാഫി പറമ്പില്‍ ഉറപ്പുനല്‍കി.
‘അധികാരത്തിന്റെ ഒരു തീരുമാനവും എടുക്കാന്‍ കഴിയാത്ത സമയത്ത് പിഎസ് സി ഉദ്യോഗാര്‍ത്ഥികളുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തിയിരിക്കുകയാണ്. ആ ചര്‍ച്ചയുടെ ഒടുവില്‍ സര്‍ക്കാരിന് എന്നോ എടുക്കാന്‍ കഴിയുമായിരുന്ന തീരുമാനം, 15 മിനുട്ടുകൊണ്ട് അവസാനിപ്പിക്കാന്‍ കഴിയുമായിരുന്ന ഒരു പ്രശ്‌നത്തെ ഒരുമാസത്തിലധികം വലിച്ചുനീട്ടി, ഉദ്യോഗാര്‍ത്ഥികളെ കണ്ണീരുകുടിപ്പിച്ച്, മുട്ടിലിഴഞ്ഞും പിച്ച തെണ്ടിയും മീന്‍വിറ്റും ശയനപ്രദക്ഷിണം ചെയ്തും പ്രതീകാത്മകമായി കഴുത്തില്‍ കയറുതൂക്കിയും തെരുവില്‍ കിടന്നും വെയ്‌ലുകൊണ്ടും പട്ടിണി കിടന്നും നടത്തിയ സമരത്തെ ഇത്രയും കാലം പുച്ഛിച്ചിരുന്നവര്‍ക്ക് അവസാനം ഒരു ചര്‍ച്ച നടത്തേണ്ടി വന്നിരിക്കുകയാണ്. കേരളത്തില്‍ 20 മന്ത്രിമാരും ഒരു മുഖ്യമന്ത്രിയുമുണ്ടായിരുന്നിട്ടും തെരഞ്ഞെടുക്കപ്പെട്ട ഒരു ജനാധിപത്യ സംവിധാനത്തില്‍ ജനാധിപത്യ സമരങ്ങളോടുകാണിക്കേണ്ട മിനിമം മര്യാദപോലും വെച്ചുപുലര്‍ത്താതെ അവയെ ക്രൂരമായി അവഗണിച്ചും അവഹേളിച്ചും മുഖ്യമന്ത്രിയും സംഘവും ചെയ്തുവെച്ചിരിക്കുന്നത് ഒരു ജനാധിപത്യ സമരത്തെ നേരിടേണ്ട ഏറ്റവും മോശപ്പെട്ട കീഴ് വഴക്കമാണ് സൃഷ്ടിച്ചുവെച്ചിരിക്കുന്നത്. ഉദ്യോഗാര്‍ത്ഥികള്‍ ഈ തീരുമാനത്തിനെങ്കിലും വേണ്ടി എത്രയോ കാലമായി കരഞ്ഞ് കാലുപിടിച്ചുകൊണ്ടിരിക്കുകയായിരുന്നു’, ഷാഫി പറഞ്ഞു.
സമരം തുടങ്ങിയവര്‍തന്നെ അത് അവസാനിപ്പിക്കട്ടെ എന്നാണ് പാര്‍ട്ടി സെക്രട്ടറി പത്രസമ്മേളനം നടത്തി പറഞ്ഞത്. അങ്ങനെയാണെങ്കില്‍ ഞങ്ങളുടെ ചോദ്യം, സമരം തുടങ്ങിയത് ശ്രീ എകെ ബാലനായിരുന്നോ എന്നാണ്. അതാണോ അദ്ദേഹത്തെ വെച്ച് സമരം അവസാനിപ്പിക്കാന്‍ സിപിഐഎമ്മും സര്‍ക്കാരും ശ്രമിക്കാനുണ്ടായ കാരണം? ഈ തീരുമാനം എന്തുകൊണ്ടാണ് പെരുമാറ്റച്ചട്ടം വരുന്നതിന് മുമ്പ്, സര്‍ക്കാരിന് പരിപൂര്‍ണ അധികാരം ഉള്ള സമയത്തെടുക്കാന്‍ മന്ത്രിമാരും മുഖ്യമന്ത്രിയും മടിച്ചു? തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുമ്പ് ചര്‍ച്ച നടത്താന്‍ എന്തുകൊണ്ടാണ് സര്‍ക്കാര്‍ തയ്യാറാകാതിരുന്നത്? എന്തിനാണ് ഈ സമരങ്ങളെല്ലാം രാഷ്ട്രീയപ്രേരിതമെന്ന് പറഞ്ഞ് അവരെ സര്‍ക്കാര്‍ രാഷ്ട്രീയക്കാരെന്ന് ചാപ്പകുത്തി? സമരത്തെക്കുറിച്ച് ഒന്നും പറയാനില്ലെന്നും സമരക്കാര്‍ക്കുവേണ്ടി ഒന്നും ചെയ്യാനുമില്ലെന്നുമുള്ള മുഖ്യമന്ത്രിയുടെയും ധനമന്ത്രിയുടെയും അടക്കമുള്ളവരുടെ വാദത്തെക്കുറിച്ച് ഇപ്പോള്‍ എന്താണ് പറയാനുള്ളത്? ഇത് പരിപൂര്‍ണവും തൃപ്തികരവുമായ തീരുമാനമാണെന്ന് പറയാന്‍ കഴിയില്ല. പക്ഷേ, ഒരു കാര്യത്തില്‍ യൂത്ത് കോണ്‍ഗ്രസിന് അഭിമാനമുണ്ട്. ഒരു ചര്‍ച്ചയ്ക്കുപോലും മുഖം കൊടുക്കില്ലെന്ന ചിലരുടെ പിടിവാശി അത് ജനാധിപത്യ കേരളത്തിന്റെ ഐക്യത്തിനും യുവകേരളത്തിന്റെ ഇച്ഛാ ശക്തിക്കും അവര്‍ക്ക് അടിയറവ് പറയേണ്ടി വന്നു എന്നതില്‍. മുഖ്യമന്ത്രിയുടെ പിടിവാശിയും ധിക്കാരവും ധാര്‍ഷ്ട്യവുമാണ് കേരളത്തിലെ ഉദ്യോഗാര്‍ത്ഥികളുടെ ഭാവിക്ക് ഇത്രയും വലിയ പ്രയാസം സൃഷ്ടിച്ചത്. ഒരു സമവായത്തിനും ധാരണയ്ക്കും പകരം തന്റെ ധിക്കാരവും പിടിവാശിയും അടിച്ചേല്‍പിക്കാന്‍ ശ്രമിച്ച മുഖ്യമന്ത്രിയാണ് ഈ സമരം ഇത്രയും വൈകിയതിനും മറ്റും കാരണമായതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
‘മണ്ടപോയ തെങ്ങില്‍നിന്ന് തേങ്ങ പ്രതീക്ഷിക്കരുതെന്നാണ് എ വിജയരാഘവന്‍ പറഞ്ഞത്. എന്തുകൊണ്ടാണ് ഇന്നത്തെ ചര്‍ച്ചയില്‍നിന്ന് സര്‍ക്കാരിന് പിന്നോട്ടുപോകേണ്ടി വന്നത്? എ വിജയരാഘവനില്‍നിന്ന് കേരള സമൂഹം മറ്റൊരു തേങ്ങയും പ്രതീക്ഷിക്കുന്നില്ലെന്നാണ് വസ്തുത. സമരക്കാരെ ഒന്നാകെ അടിച്ചാടക്ഷേപിക്കുകയായിരുന്നു. ഇന്ന് ശംഖുമുഖത്ത് ഡിവൈഎഫ്‌ഐക്കാരുടെ സംഗമത്തിന് പോകുമ്പോള്‍ യുവരോക്ഷമുണ്ടാകുമെന്ന് പേടിച്ച്, അവിടെ മുഖ്യമന്ത്രിക്ക് കയ്യടി കിട്ടാന്‍ വേണ്ടിയെങ്കിലും സമരക്കാരെ വിളിച്ചുവരുത്താന്‍ സര്‍ക്കാരിന് തയ്യാറാവേണ്ടി വന്നു. സമരം അനാവാശ്യമാണെന്ന് പറഞ്ഞ മുഖ്യമന്ത്രി സംഗമത്തില്‍ വെച്ച് പരസ്യമായി മാപ്പുപറയണമെന്ന് യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെടുകയാണ്. അവരുടെ സമരക്കാരുടെ വാദങ്ങളിലെ ശരിയാണ് സര്‍ക്കാരിന് അംഗീകരിക്കേണ്ടി വന്നത്’.