കാർഷിക സമരങ്ങൾ ഒത്തുതീർപ്പാക്കുന്നതിന്റെ ഭാഗമായി പുതിയ നിയമങ്ങളെ കുറിച്ച് പഠിച്ചു റിപ്പോർട്ട് സമർപ്പിക്കാൻ വിദഗ്ധ സമിതിയെ നിയോഗിക്കണമെന്ന ആവശ്യത്തെ അംഗീകരിച്ചു കേന്ദ്ര സർക്കാർ. ഇന്നാണ് സുപ്രീം കോടതി വിവാദമായ കാർഷിക നിയമങ്ങളുടെ നേരെ സർക്കാർ കാണിക്കുന്ന അനാസ്ഥയിൽ അതൃപ്തി പ്രകടിപ്പിച്ചത്.
കേന്ദ്ര സർക്കാർ ഉടനെ ഇടപെട്ടില്ലെങ്കിൽ പുതിയ നിയമങ്ങൾ സ്റ്റേ ചെയ്യുമെന്ന നിലപാടില്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ ഉറച്ച് നില്‍ക്കുമെന്ന് വന്നതോടെയാണ് വിദഗ്ധ സമിതിയെന്ന നിര്‍ദേശം കേന്ദ്ര സര്‍ക്കാരും അംഗീകരിച്ചത്. ഒരു ദിവസത്തെ സമയമാണ് വിദഗ്ധ സമിതിയിലേക്കുള്ള അംഗങ്ങളെ നിർദേശിക്കാനായി കേന്ദ്രം ആവശ്യപ്പെട്ടിരിക്കുന്നത്.
അതേസമയം നിയമലംഘനം ഉണ്ടാകില്ലെന്നും ഇപ്പോള്‍ സമരം നടത്തുന്ന വേദി മാറ്റി രാംലീല മൈതാനിയില്‍ സമരം ഇരിക്കാമെന്നും , വിദഗ്ധ സമിതിയോട് സഹകരിക്കാം എന്നതടക്കമുള്ള സുപ്രീംകോടതി നിര്‍ദേശങ്ങള്‍ കര്‍ഷക സംഘടനകള്‍ അംഗീകരിച്ചിട്ടുണ്ട്. ഡിഎംകെ എംപി തിരുച്ചി ശിവ, ആര്‍ജെഡി എംപി മനോജ് കെ ഝാ എന്നിവര്‍ സമര്‍പ്പിച്ച ഹർജി പരിഗണിച്ചുകൊണ്ടായിരുന്നു സുപ്രീംകോടതി നിര്‍ദേശം.
ഹര്‍ജികളില്‍ ഉടൻതന്നെ ഉത്തരവ് ഉണ്ടാകുമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. ഭാഗികമായ ഒരു ഉത്തരവ് ഒരുപക്ഷെ ഇന്ന് ഉണ്ടായേക്കുമെന്നും അദ്ദേഹം അറിയിച്ചു. സമിതിയുടെ റിപ്പോര്‍ട്ട് കിട്ടിയ ശേഷം നിയമത്തില്‍ അടുത്ത തീരുമാനമെടുക്കാമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു. കര്‍ഷക രക്തം കൈയ്യില്‍ പുരളാന്‍ ആഗ്രഹിക്കുന്നില്ലെന്നായിരുന്നു സുപ്രീംകോടതി ഈ വിഷയത്തിൽ വ്യക്തമാക്കിയത്.
പല സംസ്ഥാനങ്ങളും ഈ നിയമങ്ങള്‍ക്കെതിരെ രംഗത്ത് വരുമ്പോള്‍ കര്‍ഷകരുമായി എന്ത് ആശയവിനിമയമാണ് ഉണ്ടാവുന്നതെന്നും എന്ത് തരത്തിലുള്ള ഒത്തുതീര്‍പ്പിനാണ് കേന്ദ്രം ശ്രമിക്കുന്നതെന്നും കോടതി ചോദിച്ചു. ഈ നിയമങ്ങളെല്ലാം പൊതുജന താത്പര്യ അടിസ്ഥാനത്തിലാണോ കൊണ്ട് വന്നതെന്ന് പിന്നീട് തീരുമാനിക്കാമെന്നും സുപ്രീംകോടതി പറഞ്ഞു.