Headlines
Loading...
വാർത്തകൾ പ്രഭാതത്തിൽ NEWS click

വാർത്തകൾ പ്രഭാതത്തിൽ NEWS click

🔳തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഡിസംബര്‍ 8,10,14 തീയതികളില്‍ നടക്കുമെന്ന്  സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍. ഡിസംബര്‍ എട്ട് ചൊവ്വാഴ്ച തിരുവനന്തപുരം, കൊല്ലം,പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലും ഡിസംബര്‍ പത്ത് വ്യാഴാഴ്ച കോട്ടയം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, വയനാട് ജില്ലകളിലും ഡിസംബര്‍ പതിനാല് തിങ്കളാഴ്ച  മലപ്പുറം,കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും വോട്ടെടുപ്പ് നടക്കും. എല്ലാം സ്ഥലത്തും രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറ് വരെയാവും വോട്ടെടുപ്പ്. ഡിസംബര്‍ 16 ബുധനാഴ്ചയാണ് ഫലപ്രഖ്യാപനം നടത്തുക. നവംബര്‍ 12-ന് തെരഞ്ഞെടുപ്പ് വിജ്ഞാപനം പ്രസിദ്ധീകരിക്കും

🔳കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ സിപിഎം പ്രക്ഷോഭത്തിലേക്ക്.  കേന്ദ്ര ഏജന്‍സികള്‍ മുഖ്യമന്ത്രിയെ ലക്ഷ്യം വയ്ക്കുന്നുവെന്നാണ് സിപിഎം സെക്രട്ടേറിയറ്റ് യോഗത്തിലെ നിരീക്ഷണം. അന്വേഷണ ഏജന്‍സികളുടെ രാഷ്ട്രീയ പ്രേരിതമായ നീക്കം തുറന്നുകാട്ടണമെന്ന് സെക്രട്ടേറിയറ്റ് യോഗത്തില്‍ തീരുമാനം. ഈ മാസം 16 ന് സംസ്ഥാന വ്യാപകമായി സിപിഎം സമരം നടത്തും. കേന്ദ്ര ഏജന്‍സികളുടെ നിയമവിരുദ്ധ ഇടപെടലിനെതിരെ സംസ്ഥാന വ്യാപകമായി പ്രചാരണം നടത്തും. മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി എം രവിന്ദ്രനെ ചോദ്യം ചെയ്യാന്‍ വിളിച്ചതും രാഷ്ട്രീയ പ്രേരിതമായ ഇടപെടലാണെന്നാണ് സിപിഎം വിലയിരുത്തല്‍.

🔳സി.പി.എം. സംസ്ഥാന സെക്രട്ടറി സ്ഥാനം കോടിയേരി ബാലകൃഷ്ണന്‍ ഒഴിയേണ്ടതില്ലെന്ന്  സി.പി.എം. സെക്രട്ടേറിയറ്റിന്റെ വിലയിരുത്തല്‍. മകനുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ താനോ പാര്‍ട്ടിയോ ഇടപെടേണ്ടതില്ലെന്ന് കോടിയേരി ബാലകൃഷ്ണനും സെക്രട്ടേറിയറ്റില്‍ പറഞ്ഞതായാണ് റിപ്പോര്‍ട്ട്.

🔳സ്വര്‍ണ്ണക്കള്ളക്കടത്ത് കേസിലെ ദേശീയ അന്വേഷണ ഏജന്‍സികളുടെ അന്വേഷണം അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നതായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. നിയമ സംവിധാനത്തെ അട്ടിമറിക്കാന്‍ സര്‍ക്കാര്‍ സംവിധാനം ഉപയോഗിക്കുന്നു. സത്യം തെളിയുമ്പോള്‍ മുഖ്യമന്ത്രിയുടെ സ്ഥിതി കൂടുതല്‍ പരിതാപകരമാകുമെന്നും സുരേന്ദ്രന്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രനാണ് പല ഇടപാടുകളുടേയും സൂത്രധാരനെന്നും സുരേന്ദ്രന്‍.


🔳ബിനീഷ് കോടിയേരിയെ തുടര്‍ച്ചയായ എട്ടാം ദിവസവും ഇഡി ചോദ്യം ചെയ്തു. ബിനീഷിന്റെ ബിനാമികളെന്നു കണ്ടെത്തിയവരോട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കിയിരുന്നെങ്കിലും ഇന്നലേയും ആരും ഹാജരായില്ല. ഇന്നത്തോടെ കസ്റ്റഡി കാലാവധി അവസാനിക്കും.

🔳ബിനീഷ് കോടിയേരിയുടെ വീട്ടിലെ ഇഡി റെയ്ഡിനെതിരായ ബാലവാകാശ കമ്മീഷന്‍ ഉത്തരവില്‍ പൊലീസ് ഇതുവരെ നടപടിയെടുത്തില്ല. അതേസമയം ബന്ധുക്കളുടെ പരാതിയും പൊലീസ് നടപടികളും ഗൗരവമാക്കാതെ തുടര്‍ പരിശോധനക്കായി ഇഡി സംഘം തലസ്ഥാനത്ത് തുടരുകയാണ്.

🔳എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ന് കൊച്ചിയില്‍ പുതിയ മേധാവി. ഇ.ഡി ജോയിന്റ് ഡയറക്ടറായി മനീഷ് ഗോഡ്റ ചുമതലയേറ്റു. മുതിര്‍ന്ന ഐ.ആര്‍.എസ് ഉദ്യോഗസ്ഥനാണ് അദ്ദേഹം. ലൈഫ് മിഷന്‍, സ്വര്‍ണക്കടത്ത്, കള്ളപ്പണ ഇടപാടുകള്‍ എന്നിവ അടക്കമുള്ള കേരളത്തിലെ ഇ.ഡിയുടെ എല്ലാ കേസുകളുടെയും അന്വേഷണത്തിന് ഇനി അദ്ദേഹം നേതൃത്വം നല്‍കും.

🔳സംസ്ഥാനത്ത് ഇന്നലെ 63,384 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 7002 പേര്‍ക്ക് കോവിഡ്-19 . 27 മരണങ്ങളാണ് ഇന്നലെ കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 1640 ആയി. 6192 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 646 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 66 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 7854 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.

🔳കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള വിവരങ്ങള്‍: തൃശൂര്‍ 951, കോഴിക്കോട് 763, മലപ്പുറം 761, എറണാകുളം 673, കൊല്ലം 671, ആലപ്പുഴ 643, തിരുവനന്തപുരം 617, പാലക്കാട് 464, കോട്ടയം 461, കണ്ണൂര്‍ 354, പത്തനംതിട്ട 183, വയനാട് 167, ഇടുക്കി 157, കാസര്‍ഗോഡ് 137.

🔳കോവിഡ് ബാധിച്ച് മരിച്ചവരുടെ വിവരങ്ങള്‍ : തിരുവനന്തപുരം പെരുന്നാന്നി സ്വദേശിനി ദേവകിയമ്മ (84), മലയിന്‍കീഴ് സ്വദേശിനി ചന്ദ്രിക (65), നെയ്യാറ്റിന്‍കര സ്വദേശി ദേവകരണ്‍ (76), വെണ്ണിയൂര്‍ സ്വദേശി ഓമന (55), കാട്ടാക്കട സ്വദേശി മുരുഗന്‍ (60), അമരവിള സ്വദേശി ബ്രൂസ് (79), കന്യാകുമാരി സ്വദേശി ഡെന്നിസ് (50), കൊല്ലം മൈനാഗപ്പള്ളി സ്വദേശി അബ്ദുള്‍ വഹാബ് (60), എറണാകുളം പള്ളുരുത്തി സ്വദേശി ഇവാന്‍ വര്‍ഗീസ് (60), വാഴക്കുളം സ്വദേശി അബുബേക്കര്‍ (65), പെരുമ്പാവൂര്‍ സ്വദേശി അബ്ദുള്‍ ഖാദിര്‍ (69), കീഴ്മാട് സ്വദേശി സുന്ദര്‍ (38), ഊരമന സ്വദേശിനി അജികുമാര്‍ (47), പെരുമ്പാവൂര്‍ സ്വദേശിനി ത്രേ്യസ്യ ആന്റണി (70), വാഴക്കുളം സ്വദേശി വിശ്വംഭരന്‍ നായര്‍ (58), തൃശൂര്‍ മുണ്ടൂര്‍ സ്വദേശിനി അചയി (85), ഓട്ടുപാറ സ്വദേശി രവി (57), മേലാടൂര്‍ സ്വദേശി കെ.കെ. ആന്റണി (63), പറളം സ്വദേശി രാഘവന്‍ (80), മലപ്പുറം പോത്തനാര്‍ സ്വദേശിനി അമ്മിണി (80), മേലേറ്റൂര്‍ സ്വദേശിനി കുഞ്ഞ് (60), അരീക്കോട് സ്വദേശി മുഹമ്മദലി (60), കോഴിക്കോട് കല്ലായി സ്വദേശിനി കുഞ്ഞുമോള്‍ (75), വയനാട് ബത്തേരി സ്വദേശി മോഹനന്‍ (60), കണ്ണൂര്‍ ചെറുകുന്ന് സ്വദേശിനി ശാന്ത (61), പരവൂര്‍ സ്വദേശി ഗോപി (80), പെരിങ്ങോം സ്വദേശി മാത്യു (82) എന്നിവരാണ് മരണമടഞ്ഞത്.  

🔳സംസ്ഥാനത്ത് ഇന്നലെ 8 പുതിയ ഹോട്ട് സ്പോട്ടുകള്‍. 10 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കി. ഇതോടെ സംസ്ഥാനത്ത് ആകെ 636 ഹോട്ട് സ്പോട്ടുകള്‍.

🔳സൈനികരുടെ പെന്‍ഷന്‍ വെട്ടി കുറയ്ക്കണമെന്ന ആവശ്യവുമായി സംയുക്ത സൈനിക മേധാവി ബിബിന്‍ റാവത്ത്. സാങ്കേതിക വിദഗ്ധരുടേതടക്കം സൈനികരുടെ വിരമിക്കല്‍ പ്രായം ഉയര്‍ത്തണമെന്ന നിര്‍ദേശവും അദ്ദേഹം മുന്നോട്ടുവെച്ചു. ചെലവ് കുറക്കുന്നതിന്റെ ഭാഗമായാണ് ബിബിന്‍ റാവത്തിന്റെ നിര്‍ദേശം. അതേസമയം, സംയുക്ത സേനാ മേധിവിയുടെ നിര്‍ദേശങ്ങള്‍ക്കെതിരെ മുന്‍ പ്രതിരോധമന്ത്രി എകെ ആന്റണി രംഗത്തെത്തി. അതിര്‍ത്തി കാക്കുന്ന സൈനികരുടെ മനോവീര്യം തകര്‍ക്കുന്ന നടപടിയാണിതെന്നും  ജനറല്‍ ബിപിന്‍ റാവത്തിന്റെ നിര്‍ദ്ദേശം രാജ്യതാല്‍പര്യത്തിന് വിരുദ്ധമെന്നും ആന്റണി കുറ്റപ്പെടുത്തി.  

🔳സംസ്ഥാനത്തെ സ്വാശ്രയ എംബിബിഎസ് സീറ്റുകളിലേക്കുള്ള ഫീസ് നിശ്ചയിച്ചു. 6.41 ശതമാനത്തിന്റെ വര്‍ധനവാണ് മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഉണ്ടായിരിക്കുന്നത്. 6.16 ലക്ഷം മുതല്‍ 7.65 ലക്ഷം രൂപ വരെയാണ് ഫീസ്. ജസ്റ്റിസ് രാജേന്ദ്ര ബാബു കമ്മീഷനാണ് ഫീസ് പുതുക്കി നിശ്ചയിച്ചത്. വാര്‍ഷിക ഫീസ് പത്ത് ലക്ഷം രൂപയാക്കണം എന്ന മാനേജ്‌മെന്റുകളുടെ ആവശ്യം കമ്മീഷന്‍ തള്ളി.

🔳ബിലിവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ച് സ്ഥാപനങ്ങളില്‍ ആദായ നികുതി വകുപ്പ് നടത്തിയ പരിശോധനയില്‍ ഏഴര കോടി രൂപ കൂടി പിടിച്ചെടുത്തു. ഇതോടെ പതിനാലര കോടി രൂപ ആകെ കണ്ടെത്തി. സ്ഥാപനത്തിന്റെ അക്കൗണ്ടന്റിന്റെ വാഹനത്തില്‍ നിന്നാണ് ഏഴര കോടി രൂപ പിടിച്ചെടുത്തത്.  ഏറ്റവും ഒടുവിലായി സ്ഥാപനത്തിന്റെ പേരിലെത്തിയ നൂറ് കോടി രൂപയുടെ  ഇടപാടുകള്‍ സംബന്ധിച്ചാണ് പ്രധാനമായും ആദായ നികുതി വകുപ്പ് അന്വേഷിക്കുന്നത്.

🔳സംസ്ഥാനത്തെ ബസുകളുടെ വാഹനനികുതിയില്‍ അന്‍പത് ശതമാനം ഇളവ് അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. ബാക്കി വരുന്ന 50 ശതമാനം നികുതി അടക്കാനുള്ള സമയപരിധിയും നീട്ടി നല്‍കി. കൊവിഡ് കാലത്ത് യാത്രക്കാര്‍ കുറഞ്ഞതിനെത്തുടര്‍ന്ന് ബസുകളുടെ വരുമാന നഷ്ടം കണക്കിലെടുത്താണ് സര്‍ക്കാരിന്റെ തീരുമാനം. 

🔳കോവിഡ്-19 വ്യാപനത്തെത്തുടര്‍ന്ന് മാര്‍ച്ചുമുതല്‍ അടച്ചിട്ട രാജ്യത്തെ സര്‍വകലാശാലകളും കോളേജുകളും തുറക്കുന്നതിന് യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മിഷന്‍ (യു.ജി.സി.) മാര്‍ഗനിര്‍ദേശം പുറത്തിറക്കി. സംസ്ഥാന സര്‍ക്കാരിനു കീഴില്‍ വരുന്ന സര്‍വകലാശാലകളും കോളേജുകളും തുറക്കുന്ന കാര്യത്തില്‍ അതത് സര്‍ക്കാരുകള്‍ക്ക് തീരുമാനമെടുക്കാം.

🔳ഉകോഴിക്കോട് ഉണ്ണികുളം വള്ളിയോത്ത് താമസിക്കുന്ന നേപ്പാള്‍ സ്വദേശിനിയായ ഏഴ് വയസ്സുകാരിയെ ക്രൂരമായി ലൈംഗിക പീഡനത്തിന് ഇരയാക്കിയ സംഭവത്തില്‍ നാലുപേര്‍ കസ്റ്റഡിയില്‍. അയല്‍വാസികളായ ഇവരില്‍ ഒരാളാണ് പ്രധാന പ്രതിയെന്നാണ് പൊലീസ് നല്‍കുന്ന സൂചന.

🔳ബംഗാളില്‍ വികസനം കൊണ്ടുവരാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഒരു അവസരം നല്‍കാന്‍ വോട്ടര്‍മാരോട് അഭ്യര്‍ഥിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. 'കോണ്‍ഗ്രസിനും ഇടത് പാര്‍ട്ടികള്‍ക്കും തൃണമൂല്‍ കോണ്‍ഗ്രസിനും നിങ്ങള്‍ അവസരം നല്‍കി. ഇനി ഞങ്ങള്‍ക്ക് ഒരു അവസരം തരൂ. അഞ്ച് വര്‍ഷത്തിനകം സുവര്‍ണ ബംഗാള്‍ സൃഷ്ടിക്കുമെന്ന് അമിത് ഷാ.

🔳ദില്ലിക്ക് പിന്നാലെ പടക്കം നിരോധിച്ച് കര്‍ണാടക സര്‍ക്കാര്‍. വായുമലിനീകരണം കൊവിഡ് രോഗികളില്‍ പ്രതിസന്ധി സൃഷ്ടിക്കുമെന്ന വിദഗ്ധരുടെ അഭിപ്രായത്തെ തുടര്‍ന്നാണ് പടക്കം നിരോധിച്ചതെന്ന് മുഖ്യമന്ത്രി ബിഎസ് യെദിയൂരപ്പ.

🔳ആത്മഹത്യാപ്രേരണ കേസില്‍ അര്‍ണബ് ഗോസ്വാമിയുടെ ജാമ്യാപേക്ഷയിലെ തീരുമാനം ഇന്ന്. മഹാരാഷ്ട്ര നിയമസഭ തുടങ്ങിയ അവകാശലംഘന നടപടിയില്‍ അര്‍ണബിനെ അറസ്റ്റു ചെയ്യുന്നത് സുപ്രീംകോടതി തടഞ്ഞു. അര്‍ണബിന് നല്കിയ പുതിയ കത്ത് നീതിനിര്‍വ്വഹണത്തെ വെല്ലുവിളിക്കുന്നതെന്ന് വിമര്‍ശിച്ച ചീഫ് ജസ്റ്റിസ്,  നിയസഭ സെക്രട്ടറിക്ക് കോടതിയലക്ഷ്യ നോട്ടീസയച്ചു.

🔳തമിഴ്‌നാട്ടില്‍ ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ചുള്ള വെട്രിവേല്‍ യാത്രയുടെ പേരില്‍ രാഷ്ട്രീയ പോര് കനക്കുന്നു. സര്‍ക്കാര്‍ അനുമതിയില്ലാതെ ബിജെപി നടത്തിയ വേല്‍യാത്ര പൊലീസ് തടഞ്ഞതിനെതിരെ ബിജെപി തമിഴ്‌നാട്ടിലെ വിവിധയിടങ്ങളില്‍ റോഡ് ഉപരോധിച്ച് പ്രതിഷേധിച്ചു. 

🔳രാജ്യത്ത് ഇന്നലെ 49,851 കോവിഡ് രോഗികള്‍. മരണം 576. ഇതോടെ ആകെ മരണം 1,25,605 ആയി, ഇതുവരെ 84.60 ലക്ഷം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് നിലവില്‍ 5.14 ലക്ഷം രോഗികള്‍ മാത്രമാണുള്ളത്. 78.18 ലക്ഷം പേര്‍ രോഗമുക്തി നേടി.

🔳ഡല്‍ഹിയില്‍ ഇന്നലെ 7,178 കോവിഡ് രോഗികള്‍. മഹാരാഷ്ട്രയില്‍ 6,870 പേര്‍ക്കും പശ്ചിമബംഗാളില്‍ 3,942 പേര്‍ക്കും കര്‍ണാടകയില്‍ 2,960 പേര്‍ക്കും ആന്ധ്രയില്‍ 2,410 പേര്‍ക്കും  തമിഴ്‌നാട്ടില്‍ 2,370 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു.

🔳ആഗോളതലത്തില്‍ കോവിഡ് രോഗികളുടെ എണ്ണം അഞ്ച് കോടിയിലേക്ക്. ഇന്നലെ മാത്രം  ആറ് ലക്ഷത്തിലധികം പുതിയ കോവിഡ് രോഗികള്‍. 6,02,359 പേര്‍ക്കാണ് ഇന്നലെ രോഗം ബാധിച്ചത്. അമേരിക്കയില്‍ 1,21,101 പേര്‍ക്കും ഫ്രാന്‍സില്‍ 60,486 പേര്‍ക്കും ഇറ്റലിയില്‍ 37,809 പേര്‍ക്കും ഇംഗ്ലണ്ടില്‍ 23,287 പേര്‍ക്കും സ്‌പെയിനില്‍ 22,516 പേര്‍ക്കും ജര്‍മനിയില്‍ 22,246 പേര്‍ക്കും പോളണ്ടില്‍ 27,086 പേര്‍ക്കും ഇന്നലെ രോഗം ബാധിച്ചു. 8958 പേരാണ് ഇന്നലെ മരിച്ചത്. അമേരിക്കയില്‍ 1,148 പേരും ഫ്രാന്‍സില്‍ 828 പേരും ബ്രസീലില്‍ 576 പേരും ഇറ്റലിയില്‍ 446 പേരും ഇന്നലെ മരിച്ചു.  ഇതോടെ ആകെ 4.96 കോടി കോവിഡ് രോഗികളും 12.47 ലക്ഷം മരണവും സ്ഥിരീകരിച്ചു.

🔳അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വിജയം ഉറപ്പിച്ച് ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ജോ ബൈഡന്‍. വോട്ടെണ്ണല്‍ പുരോഗമിക്കുന്ന പെന്‍സില്‍വേനിയ, നെവാഡ, അരിസോണ, സംസ്ഥാനങ്ങളില്‍ ബൈഡന്‍ മികച്ച ലീഡ് നേടിക്കഴിഞ്ഞു. നിലവില്‍ നോര്‍ത്ത് കരോലിനയില്‍ മാത്രമാണ് ട്രംപ് ലീഡ് ചെയ്യുന്നത്. ഇതില്‍ ഏതെങ്കിലും ഒരു സംസ്ഥാനത്ത് വിജയം ഉറപ്പാക്കാനായാല്‍ പോലും ബൈഡന് 270 എന്ന മാന്ത്രികസംഖ്യ കടക്കാനാകും.

🔳ലോകം മറ്റൊരു മഹാമാരിയെ നേരിടാന്‍ തയ്യാറായിരിക്കണമെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. 73ാംമത് വേള്‍ഡ് ഹെല്‍ത്ത് അസംബ്‌ളിയുടെ വെര്‍ച്വല്‍ യോഗത്തിലാണ് ലോകാരോഗ്യ സംഘടന ഇത്തരത്തിലൊരു നിര്‍ദ്ദേശം മുന്നോട്ട് വച്ചിരിക്കുന്നത്.

🔳കെയ്ന്‍ വില്യംസണിന്റെ പോരാട്ട മികവിന് മുന്നില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ മുട്ടുമടക്കി. ഐപിഎല്‍ എലിമിനേറ്ററില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ ആറ് വിക്കറ്റിന് തോല്‍പ്പിച്ച സണ്‍റൈസേഴ്‌സ് രണ്ടാം ക്വാളിഫയറിന് യോഗ്യത നേടി. നാളെ നടക്കുന്ന രണ്ടാം ക്വാളിഫയറില്‍ ഹൈദരാബാദ് ഡല്‍ഹി ക്യാപിറ്റല്‍സിനെ നേരിടും. ഈ മത്സരത്തിലെ വിജയികള്‍ ചൊവ്വാഴ്ച നടക്കുന്ന കിരീടപ്പോരില്‍ മുംബൈ ഇന്ത്യന്‍സുമായി ഏറ്റുമുട്ടും.ആദ്യം ബാറ്റ് ചെയ്ത് ബാംഗ്ലൂര്‍ ഉയര്‍ത്തിയ 132 റണ്‍സിന്റെ വിജയലക്ഷ്യത്തിന് മുന്നില്‍ തുടക്കത്തില്‍ പതറിയെങ്കിലും കെയ്ന്‍ വില്യംസണിന്റെ അര്‍ധസെഞ്ചുറി ഹൈദരാബാദിനെ ലക്ഷ്യത്തിലെത്തിച്ചു. 44 പന്തില്‍ 50 റണ്‍സുമായി പുറത്താകാതെ നിന്ന വില്യംസണും 20 പന്തില്‍ 24 റണ്‍സെടുത്ത ജേസണ്‍ ഹോള്‍ഡറുമാണ് ഹൈദരാബാദിന്റെ വിജയശില്‍പികള്‍.

🔳ജെഫ് ബെസോസ് തന്റെ ആമസോണ്‍ ഓഹരികളിലെ 3 ബില്യണ്‍ ഡോളറിലധികം വിറ്റു. ഈ വര്‍ഷം കമ്പനിയുടെ മൂല്യത്തില്‍ 75% വര്‍ദ്ധനവ് രേഖപ്പെടുത്തിയിരുന്നു.  2019 ല്‍ ഏകദേശം 3 ബില്യണ്‍ ഡോളര്‍ വില മതിക്കുന്ന ഓഹരികള്‍ വിറ്റിരുന്നു. വലിയ അളവില്‍ ഓഹരി വിറ്റഴിക്കല്‍ നടത്തിയിട്ടും ബ്ലൂംബെര്‍ഗ് കോടീശ്വര പട്ടികയില്‍ ബെസോസ് തന്നെയാണ് ലോകത്തിലെ ഏറ്റവും ധനികനായ വ്യക്തി. അദ്ദേഹത്തിന്റെ ആസ്തി 191 ബില്യണ്‍ ഡോളറാണ്. ഈ വര്‍ഷം തുടക്കം മുതല്‍ ഇതുവരെ 76 ബില്യണ്‍ ഡോളറിന്റെ വര്‍ധനവാണ് ആസ്തിയില്‍ ഉണ്ടായിരിക്കുന്നത്.

🔳റിലയന്‍സ് ഇന്‍ഡ്സ്ട്രീസില്‍ നിക്ഷേപത്തിനൊരുങ്ങി സൗദിയുടെ പബ്ലിക് ഇന്‍വെസ്റ്റ്മെന്റ് ഫണ്ട്. 9,555 കോടി അല്ലെങ്കില്‍ 1.3 ബില്യണ്‍ ഡോളറാണ് പബ്ലിക് ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് നിക്ഷേപിക്കുക. റിലയന്‍സിന്റെ റീട്ടെയില്‍ മേഖലയുടെ 2.04 ശതമാനം ഓഹരിയാണ് ഇതോടെ സ്വന്തമാകുക. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് തന്നെയാണ് ഇക്കാര്യം പ്രഖ്യാപിച്ചിട്ടുള്ളത്. ഈ നിക്ഷേപം റിലയന്‍സ് റീട്ടെയില്‍ വെന്‍ചേഴ്സ് ലിമിറ്റഡിനെ 4,587 ലക്ഷം കോടി രൂപയുടെ പ്രീ-മണി ഇക്വിറ്റി മൂല്യത്തില്‍ വിലമതിക്കുന്ന തലത്തിലേക്ക് എത്തിച്ചിട്ടുണ്ട്.

🔳2019 -ലെ കായിക, വിനോദ മേഖലകളില്‍ നിന്നുള്ള ഉയര്‍ന്ന താരമൂല്യവും വരുമാനവുമുളള 100 ഇന്ത്യന്‍ പ്രമുഖരുടെ പട്ടിക പുറത്തു വിട്ട് ഫോബ്സ് മാഗസിന്‍. ദക്ഷിണേന്ത്യയില്‍ ഏറ്റവുമധികം വരുമാനം നേടുന്ന നടന്മാരുടെ പട്ടികയില്‍ രജനികാന്തും മോഹന്‍ലാലുമാണ് ഒന്നും രണ്ടും സ്ഥാനത്ത്. നൂറ് കോടി രൂപയാണ് രജനികാന്തിന്റെ കഴിഞ്ഞ വര്‍ഷത്തെ വരുമാനം. മലയാളത്തില്‍നിന്ന് രണ്ടു പേരാണ് 100 പേരുടെ പട്ടികയില്‍ ഇടം പിടിച്ചിരിക്കുന്നത്. പട്ടികയില്‍ 27-ാം സ്ഥാനത്താണ്  മോഹന്‍ലാല്‍. മമ്മൂട്ടി പട്ടികയില്‍ 62-ാം സ്ഥാനത്താണ്. 64.5 കോടി രൂപയാണ് മോഹന്‍ലാലിന്റെ വരുമാനം. മമ്മൂട്ടിയുടേത് 33.5 കോടിയും.

🔳നവാഗതനായ ജിത്തു വയലില്‍ ധ്യാന്‍ ശ്രീനിവാസനെ നായകനാക്കി  സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'കടവുള്‍ സകായം നടന സഭ'. സത്യനേശന്‍ നാടാര്‍ എന്ന കേന്ദ്ര കഥാപാത്രത്തെ ധ്യാന്‍ ശ്രീനിവാസന്‍ അവതരിപ്പിക്കുന്ന ഈ ചിത്രത്തിലേക്ക് നായികയെ തേടിയിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. രാജശ്രീ ഫിലിംസിന്റെ ബാനറില്‍ കെ ജി രമേശ്, സീനു മാത്യൂസ് എന്നിവര്‍ നിര്‍മ്മിക്കുന്ന  ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ബിപിന്‍ ചന്ദ്രന്‍.

🔳നീണ്ടനാളുകളുടെ കാത്തിരിപ്പിനൊടുവില്‍ റോയല്‍ എന്‍ഫീല്‍ഡിന്റെ ഏറ്റവും പുതിയ മോഡലായ മീറ്റിയോര്‍ 350 ഇന്ത്യയില്‍ അവതരിപ്പിച്ചു. തണ്ടര്‍ബേഡ് എന്ന ജനപ്രിയ മോഡലിന് പകരക്കാരനായി എത്തുന്ന ഈ ബൈക്കിന് 1.75 ലക്ഷം മുതല്‍ 1.90 ലക്ഷം രൂപ വരെയാണ് എക്സ്ഷോറും വില. ഫയര്‍ബോള്‍, സ്റ്റെല്ലാര്‍, സൂപ്പര്‍നോവ എന്നീ മൂന്ന് വേരിയന്റുകളിലാണ് ഈ വാഹനമെത്തുന്നത്.

🔳വിധി ഏല്‍പിച്ച ആഘാതങ്ങളെ ചെറുത്തുതോല്‍പിക്കുന്ന കാര്‍ത്തുമ്പിയുടെ കഥ. മുതലാളിവര്‍ഗത്തിന്റെ ചവിട്ടടിയില്‍പ്പെട്ടുഴലുന്നെങ്കിലും അവിടെ നിന്ന് രക്ഷപ്പെട്ട് ജയിക്കാനായി ഇറങ്ങിത്തിരിച്ച പെണ്ണിന്റെ കരുത്ത് വെളിപ്പെടുത്തുന്ന നോവല്‍. 'സാലഭഞ്ജിക'. നീത സുഭാഷ്. ഗ്രീന്‍ ബുക്‌സ്. വില 125 രൂപ.

🔳കോവിഡിന് ശേഷം ശരീരത്തിന്റെയും മനസ്സിന്റെയും ആരോഗ്യം വീണ്ടെടുക്കേണ്ടത് സാധാരണ ജീവിതത്തിലേക്ക് മടങ്ങുന്നതിന്  അത്യാവശ്യമാണ്. കോവിഡ് ഏല്‍പ്പിക്കുന്ന ക്ഷീണവും ദീര്‍ഘകാലം അനങ്ങാതെയുള്ള ഇരിപ്പും കാരണം പേശീകള്‍ക്ക് ശക്തി നഷ്ടപ്പെടാം. ഇത് വീണ്ടെടുക്കാന്‍ ചെറിയ തോതിലെങ്കിലും ശാരീരിക വ്യായാമത്തില്‍ ഏര്‍പ്പെടണം. ശരീരത്തിന് അധികം ആയാസം നല്‍കാതിരിക്കാന്‍ ശ്രദ്ധിക്കണം. മിതമായ തോതില്‍ ദേഹം അനങ്ങുന്ന എന്തെങ്കിലും പ്രവര്‍ത്തികളില്‍ ഏര്‍പ്പെടണം. വ്യായാമമുറകള്‍ തിരഞ്ഞെടുക്കുമ്പോള്‍ കാലിലെയും തുടകളിലെയും പേശികള്‍ക്ക് ഊന്നല്‍ നല്‍കണം. രോഗകാലയളവില്‍ തീരെ ചലനം ലഭിക്കാതെയിരിക്കുന്നത് ഇവിടുത്തെ പേശികള്‍ക്കായിരിക്കും. പേശികളുടെ ശക്തി വീണ്ടെടുക്കാന്‍ പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണം കൂടുതല്‍ ആഹാരക്രമത്തില്‍  ഉള്‍പ്പെടുത്തണം. ശരീരത്തിന് ഊര്‍ജ്ജമേകാനും ആന്റിബോഡികളെ ഉത്പാദിപ്പിച്ച് പ്രതിരോധ സംവിധാനം മെച്ചപ്പെടുത്താനും പ്രോട്ടീന്‍ സഹായിക്കും. ശരീരത്തിന് മൊത്തത്തിലൊരു ഉണര്‍വ് നല്‍കാന്‍ പ്രോട്ടീന്‍ ഭക്ഷണം സഹായകമാകും. പ്രതിരോധ സംവിധാനത്തിനും പേശികളുടെ ശക്തിക്കും വൈറ്റമിനുകളും ധാതുക്കളും പരമപ്രധാനമാണ്. ഇവ ധാരാളം അടങ്ങിയ ഭക്ഷണം കഴിക്കുകയോ, അല്ലെങ്കില്‍ മരുന്നുകളായി തന്നെ നിത്യവും ശരീരത്തില്‍ എത്തിക്കുകയോ  ചെയ്യുക.