Headlines
Loading...
വാർത്തകൾ പ്രഭാതത്തിൽ NEWS CLICK 19-nov-2020

വാർത്തകൾ പ്രഭാതത്തിൽ NEWS CLICK 19-nov-2020


🔳മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കാന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നിര്‍ബന്ധിച്ചെന്ന് സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് പറയുന്നതെന്ന പേരില്‍ ശബ്ദരേഖ പുറത്തുവിട്ട് ഒരു ഓണ്‍ലൈന്‍ മലയാള മാധ്യമം. അങ്ങനെ മൊഴി നല്‍കിയാല്‍ മാപ്പ് സാക്ഷിയാക്കാമെന്ന് പറഞ്ഞുവെന്നും സ്വപ്ന സുരേഷിന്റേതെന്ന് അവകാശപ്പെടുന്ന ശബ്ദരേഖയില്‍ പറയുന്നു.

🔳പാലാരിവട്ടം പാലം അഴിമതിക്കേസില്‍ അറസ്റ്റിലായ മുന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. അദ്ദേഹം ചികിത്സിയില്‍ തുടരുന്ന കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെത്തിയാണ് ജഡ്ജി റിമാന്‍ഡ് ചെയ്തത്. റിമാന്‍ഡ് കാലാവധി മുഴുവന്‍ ഇബ്രാഹിംകുഞ്ഞ് ലേക് -ഷോര്‍ ആശുപത്രിയില്‍ത്തന്നെ തുടരും.
 
🔳സര്‍ക്കാരിന്റെ ഗുരുതര ക്രമക്കേടുകളില്‍ നിന്നും ജനശ്രദ്ധ തിരിക്കുന്നതിന്റെ ഭാഗമാണ് മുസ്ലിംലീഗ് എംഎല്‍എ ഇബ്രാംഹിം കുഞ്ഞിന്റെ അറസ്റ്റെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ഒരു അഴിമതിയേയും ന്യായീകരിക്കുന്ന പ്രസ്ഥാനമല്ല കോണ്‍ഗ്രസ്. കുറ്റം ചെയ്തവരെ കണ്ടെത്തുകയും ശിക്ഷിക്കുകയും വേണം. എന്നാല്‍ മുഖ്യമന്ത്രിയുടെ ഇംഗിതത്തിന് അനുസരിച്ച് മാത്രം പ്രവര്‍ത്തിക്കുന്ന ഒരു ഏജന്‍സിയായി വിജിലന്‍സ് അധ:പതിച്ചിരിക്കുന്നുവെന്നും മുല്ലപ്പള്ളി.

🔳ജയില്‍ വകുപ്പിനെതിരെ വ്യാജ പ്രചാരണങ്ങള്‍ നടത്തുന്നത് അവസാനിപ്പിക്കണമെന്ന് ഋഷിരാജ് സിംഗ് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനോട് ആവശ്യപ്പെട്ടു. സ്വര്‍ണ കടത്ത് കേസിലെ പ്രതിക്ക് ജയിലില്‍ അനധികൃതമായി സന്ദര്‍ശക സൗകര്യം നല്‍കിയിട്ടില്ല. വസ്തുതാവിരുദ്ധമായ പ്രസ്താവനകള്‍ പിന്‍വന്‍വലിച്ച് ഖേദം പ്രകടിപ്പിച്ചല്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നും ഋഷിരാജ് സിംഗ്.

🔳സിഎജി റിപ്പോര്‍ട്ട് ചോര്‍ത്തി എന്ന പ്രതിപക്ഷത്തിന്റെ  അവകാശ ലംഘന പരാതിയില്‍ ധനമന്ത്രി തോമസ് ഐസക്കിനോട് വിശദീകരണം തേടി സ്പീക്കര്‍. എത്രയും വേഗം വിശദീകരണം നല്‍കണമെന്നാണ് ആവശ്യപ്പെട്ടിട്ടുള്ളത്. സഭയിൽവെക്കും മുമ്പേ സിഎജി റിപ്പോര്‍ട്ട് പുറത്തുവന്നത് സഭാംഗങ്ങളുടെ അവകാശങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി വി.ഡി സതീശന്‍ എംഎല്‍എ ആണ് സ്പീക്കര്‍ക്ക് പരാതി നല്‍കിയത്.

🔳കേരളത്തില്‍ ഇന്നലെ 67,369 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 6419 പേര്‍ക്ക് കോവിഡ് -19 സ്ഥിരീകരിച്ചു. 28 മരണങ്ങളാണ് ഇന്നലെ  കോവിഡ് -19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 1943 ആയി.  രോഗം സ്ഥിരീകരിച്ചവരില്‍ 98 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5576 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 677 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 68 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഇന്നലെ രോഗം ബാധിച്ചു. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 7066 പേരുടെ പരിശോധനാഫലം ഇന്നലെ നെഗറ്റീവ് ആയി.

🔳കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള വിവരങ്ങള്‍ : എറണാകുളം 887, കോഴിക്കോട് 811, തൃശൂര്‍ 703, കൊല്ലം 693, ആലപ്പുഴ 637, മലപ്പുറം 507, തിരുവനന്തപുരം 468, പാലക്കാട് 377, കോട്ടയം 373, ഇടുക്കി 249, പത്തനംതിട്ട 234, കണ്ണൂര്‍ 213, വയനാട് 158, കാസര്‍ഗോഡ് 109.

🔳കോവിഡ് ബാധിച്ച് മരിച്ചവരുടെ വിവരങ്ങള്‍ : തിരുവനന്തപുരം പത്താംകല്ല് സ്വദേശി നാദിര്‍ഷ (44), പോത്തന്‍കോട് സ്വദേശി അബ്ദുള്‍ റഹ്മാന്‍ (87), മടത്തറ സ്വദേശി ഹംസകുഞ്ഞ് (72), കൊല്ലം ഏജന്റ് മുക്ക് സ്വദേശിനി രമണി (62), ഇരവിപുരം സ്വദേശിനി ചന്ദ്രിക അമ്മ (69), ആലപ്പുഴ കലവൂര്‍ സ്വദേശി വിനോദ് (48), കൈനകരി സ്വദേശിനി ത്രേസ്യാമ്മ ജോസഫ് (68), മാവേലിക്കര സ്വദേശിനി സാറാമ്മ ചെല്ലപ്പന്‍ (73), കോട്ടയം തിരുവല്ല സ്വദേശി തങ്കമണി (65), കോട്ടയം സ്വദേശിനി ജാനകി പരമേശ്വരന്‍ (93), മീനാച്ചില്‍ സ്വദേശിനി ശാന്താമ്മ എന്‍ പിള്ള (68), മീനാച്ചില്‍ സ്വദേശി മാധവന്‍ (77), എറണാകുളം ആലുവ സ്വദേശി പി.കെ. ജാസ്മിന്‍ (46), കുന്നത്തുനാട് സ്വദേശി കൊച്ചുകുഞ്ഞ് (54), പച്ചാളം സ്വദേശി ബാലകൃഷ്ണന്‍ (75), കാക്കനാട് സ്വദേശി ഗോപാലന്‍ നായര്‍ (76), തൃശൂര്‍ ചിട്ടിശേരി സ്വദേശിനി ഗീത (61), എടക്കഴിയൂര്‍ സ്വദേശി മണി (70), കൊടുങ്ങല്ലൂര്‍ സ്വദേശി ഗോപാലന്‍ കുട്ടി (87), കുന്നംകുളം സ്വദേശി വേണു (68), പൂത്തോള്‍ സ്വദേശി ജോസഫ് (90), കൊറ്റക്കാട് സ്വദേശിനി ഷീല (52), കരുവാനൂര്‍ സ്വദേശി കണ്ണന്‍ (42), മലപ്പുറം വള്ളിക്കുന്ന് സ്വദേശി വിജയന്‍ (66), തോട്ടേക്കാട് സ്വദേശിനി കുഞ്ഞാണ്ടിയ (89), മങ്കട സ്വദേശി മമ്മുണ്ണി (69), കോഴിക്കോട് കക്കയം സ്വദേശി ജോസഫ് (65), കോഴിക്കോട് സ്വദേശി നൗഷാദ് അലി (52).

🔳സംസ്ഥാനത്ത് ഇന്നലെ 6 പുതിയ ഹോട്ട് സ്‌പോട്ടുകള്‍ കൂടി നിലവിൽവന്നു. 18 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. ഇതോടെ ആകെ ഹോട്ട് സ്‌പോട്ടുകളുടെ എണ്ണം 587 ആയി.

🔳കോവിഡ് സ്ഥീരീകരിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും, മുന്‍ പ്രതിരോധമന്ത്രിയുമായ എ കെ ആന്റണിയെ ദില്ലി എംയിസ് ആശുപത്രിയിലേക്ക് മാറ്റി. എംയിസിലെ ട്രോമ കെയറിലെ വാര്‍ഡില്‍ നീരീക്ഷണത്തിലാണ് അദ്ദേഹം. നിലവില്‍ അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ഇന്നലെ നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്.

🔳കോവിഡ് രോഗികള്‍ക്ക് ആയുര്‍വേദ ചികിത്സ തേടാനുള്ള അനുമതിയായി. രോഗലക്ഷണം ഇല്ലാത്തവര്‍ക്കും, നേരിയ ലക്ഷണങ്ങള്‍ മാത്രമുള്ളവര്‍ക്കും ആയുര്‍വേദ ചികില്‍സയാകാം എന്നാണ് തീരുമാനം. ഇതു സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി. രോഗികളുടെ സമ്മതമുണ്ടെങ്കില്‍ മാത്രമേ ആയുര്‍വേദ ചികിത്സ നല്‍കാവൂ എന്നും ഉത്തരവിലുണ്ട്.

🔳വനിതകള്‍ ഉള്‍പ്പെടെയുള്ള സ്ഥാനാര്‍ഥികളെ സാമൂഹ്യ മാധ്യമങ്ങളില്‍ അധിക്ഷേപകരമായി ചിത്രീകരിക്കുന്നതിനെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പോലീസ്. ജില്ലാ പോലീസ് മേധാവികള്‍ക്ക്  സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്‌റ ഇതുസംബന്ധിച്ച നിര്‍ദ്ദേശം നല്‍കി.

🔳അരവണയും ആടിയശിഷ്ടം നെയ്യും ഉള്‍പ്പെടെ ശബരിമലയിലെ പ്രസാദങ്ങള്‍ ആവശ്യക്കാര്‍ക്ക് വീട്ടിലെത്തിച്ചു നല്‍കാന്‍ തപാല്‍ വകുപ്പ്. ദേവസ്വം ബോര്‍ഡും - തപാല്‍ വകുപ്പും തമ്മിലുള്ള കരാര്‍ പ്രകാരം രാജ്യത്ത് എവിടെയും ശബരിമല പ്രസാദങ്ങള്‍ അടങ്ങിയ കിറ്റ് പോസ്റ്റ് ഓഫീസ് വഴി എത്തിക്കും. കിറ്റിന് 450 രൂപയാണ് ചാര്‍ജ്.

🔳തലശേരി - മാഹി പാലത്തിന്റെ നിര്‍മാണ കമ്പനിക്ക് കേന്ദ്രസര്‍ക്കാരിന്റെ വിലക്ക്. പാലത്തിന്റെ ബീമുകള്‍ തകര്‍ന്നതിനെ തുടര്‍ന്നാണ് നടപടി. ദേശീയപാത അതോറിറ്റിയുടെ നിര്‍മാണങ്ങളില്‍ കമ്പനിയെ ഉള്‍പ്പെടുത്തില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

🔳തമിഴ്നാട്ടില്‍ നിയമസഭ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ വി കെ ശശികലയുടെ ജയില്‍ മോചനത്തിന് വഴിയൊരുങ്ങി. സുപ്രീം കോടതി വിധിച്ച 10 കോടി രൂപയുടെ പിഴ ബംഗ്ലൂരു പ്രത്യേക കോടതിയില്‍ ശശികല അടച്ചു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയായിവരുന്നുവെന്നും, ജനുവരിയില്‍ ജയില്‍ മോചനം ഉണ്ടാകുമെന്നും  ശശികലയുടെ അഭിഭാഷകന്‍ വ്യക്തമാക്കി.

🔳ദില്ലിയിലെ കോവിഡ് നിയന്ത്രണം ആഭ്യന്തര മന്ത്രാലയത്തിന്റെ മാത്രം കടമയാണോ എന്ന ചോദ്യവുമായി ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനെതിരെ ബിജെപി ഐ.ടി സെല്‍ മേധാവി അമിത് മാളവ്യ. പരസ്യം കൊടുക്കുക മാത്രമല്ലാതെ എന്താണ് കെജരിവാള്‍ ചെയ്യുന്നതെന്നും അമിത് മാളവ്യ ചോദിച്ചു.

🔳ബിഹാര്‍ തെരഞ്ഞെടുപ്പിലെ തോല്‍വിയെ തുടര്‍ന്ന് നേതൃത്വത്തിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് കപില്‍ സിബലിന് പിന്നാലെ പി ചിദംബരവും രംഗത്ത്. സംഘടനാപരമായി അടിത്തട്ടില്‍ കോണ്‍ഗ്രസിന് സാന്നിധ്യമില്ലെന്നും ഗണ്യമായി ക്ഷീണിച്ചെന്നുമാണ് ബിഹാര്‍ തെരഞ്ഞെടുപ്പിന്റെയും, ഉപതെരഞ്ഞെടുപ്പുകളുടെയും ഫലം കാണിക്കുന്നതെന്ന് ചിദംബരം പറഞ്ഞു.

🔳ഉത്തര്‍പ്രദേശിലെ സോന്‍ബദ്ര ജില്ലയില്‍ മാധ്യമപ്രവര്‍ത്തകനെയും ഭാര്യയെയും അടിച്ചുകൊന്നു. സോന്‍ബദ്രയിലെ ഒരു ഗ്രാമത്തിലാണ് സംഭവം നടന്നത്. നാഷണല്‍ ഹെറാള്‍ഡില്‍ കറസ്പോണ്ടന്റായി ജോലി ചെയ്യുന്ന ഉദയ് പാസ്വാന്‍, ഭാര്യ ഷീത്ലയുമാണ് എന്നിവരാണ് കൊല്ലപ്പെട്ടത്. പാസ്വാന്‍ സംഭവസ്ഥലത്തുവച്ചുതന്നെ കൊല്ലപ്പെട്ടു, ഷീത്ല ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്.

🔳പുനര്‍ വിവാഹത്തിന് വിസ്സമ്മതിച്ച 30കാരി വിധവയുടെ മൂക്കും നാവും ബന്ധുക്കള്‍ മുറിച്ചെടുത്തതായി റിപ്പോര്‍ട്ട്. രാജസ്ഥാനില്‍ ചൊവ്വാഴ്ചയാണ് സംഭവം നടന്നത്. ഗുരുതരമായി പരിക്കേറ്റ യുവതിയെ ജോധ്പുരിലെ ആശുപത്രിയില്‍ പ്രവേശിച്ചു.

🔳ലഡാക്കിനെ ചൈനയുടെ ഭാഗമായി ചിത്രീകരിച്ച സംഭവത്തില്‍ ട്വിറ്റര്‍ രേഖാമൂലം മാപ്പ് അപേക്ഷ നല്‍കി. പാര്‍ലമെന്ററി സമിതിക്ക് മുന്നില്‍ ട്വിറ്റര്‍ മാപ്പ് അപേക്ഷ നല്‍കിയെന്ന് സമിതി ചെയര്‍പേഴ്സണ്‍ മീനാക്ഷി ലേഖി അറിയിച്ചു. പാര്‍ലമെന്ററി സമിതി ട്വിറ്ററിനോട് നേരത്തെ വിശദീകരണം തേടിയിരുന്നു.

🔳ഇന്ത്യയില്‍ ഇന്നലെ 45,369 കോവിഡ് രോഗികള്‍, മരണം 586. ഇതോടെ ആകെ മരണം 1,31,618 ആയി, ഇതുവരെ 89.58 ലക്ഷം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് നിലവില്‍ 4.42 ലക്ഷം രോഗികള്‍. 83.81 ലക്ഷം പേര്‍ രോഗമുക്തി നേടി.

🔳ഡല്‍ഹിയില്‍ ഇന്നലെ 7,486 കോവിഡ് രോഗികള്‍. മഹാരാഷ്ട്രയില്‍ 5,011 പേര്‍ക്കും പശ്ചിമബംഗാളില്‍ 3,668 പേര്‍ക്കും കര്‍ണാടകയില്‍ 1,791 പേര്‍ക്കും ആന്ധ്രയില്‍ 1,236 പേര്‍ക്കും തമിഴ്‌നാട്ടില്‍ 1,714 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു.

🔳ആഗോളതലത്തില്‍ ഇന്നലെ 5,87,306 കോവിഡ് രോഗികള്‍. അമേരിക്കയില്‍ ഇന്നലെ 1,56,132 പേര്‍ക്കും ഇറ്റലിയില്‍ 34,283 പേര്‍ക്കും ഫ്രാന്‍സില്‍ 28,383 പേര്‍ക്കും ജര്‍മനിയില്‍ 20,801 പേര്‍ക്കും  ഇംഗ്ലണ്ടില്‍ 19,609 പേര്‍ക്കും രോഗം ബാധിച്ചു. 10,683 പേരാണ് ഇന്നലെ കോവിഡ് ബാധിച്ചു മരിച്ചത്. അമേരിക്കയില്‍ 1,803 പേരും ബ്രസീലില്‍ 754 പേരും ഇംഗ്ലണ്ടില്‍ 529 പേരും ഇറ്റലിയില്‍ 753 പേരും  ഇന്നലെ മരിച്ചു. ഇതോടെ ആകെ 5.87 കോടി കോവിഡ് രോഗികളും, 13.53 ലക്ഷം മരണവും സ്ഥിരീകരിച്ചു.

🔳മരുന്ന് കമ്പനിയായ ഫൈസര്‍ വികസിപ്പിച്ച കൊവിഡ് വാക്‌സിന്‍ 95 ശതമാനം ഫലപ്രദമാണെന്നും, രോഗം ഗുരുതരമായവരിലും - പ്രായമായവരിലും വാക്‌സിന്‍ വിജയമാണെന്നുമാണ് കമ്പനിയുടെ അവകാശവാദം. കോവിഡ് വാക്‌സിന്‍ വികസപ്പിച്ചെന്ന് അറിയിച്ചതിന് ഒരാഴ്ചക്ക് ശേഷമാണ് വാക്‌സിന്റെ ഫലപ്രാപ്തിയെപ്പറ്റി കമ്പനി വിശദീകരിക്കുന്നത്. അന്തിമ പരീക്ഷണത്തിലും വാക്സിന്‍ വിജയമാണെന്ന് കമ്പനി അവകാശപ്പെട്ടു.

🔳ചൈനയിലെ കോടീശ്വരന്‍ ജാക്മാക്കെതിരെ ഷീ ജിന്‍പിങ്. രാജ്യത്തെ സാമ്പത്തിക നിയന്ത്രണങ്ങള്‍ സാങ്കേതിക മുന്നേറ്റത്തിന് തടസം സൃഷ്ടിക്കുന്നതായി  ജാക് മാ വിമര്‍ശിച്ചിതിന് പിന്നാലെ അലിബാബ ഗ്രൂപ്പിന്റെ കീഴിലുള്ള ആന്റ്‌റ് ഗ്രൂപ്പിന്റെ ഇനീഷ്യല്‍ പബ്ലിക് ഓഫറിങ് ചൈനീസ് പ്രീമിയര്‍ ഷീ ജിന്‍പിങ് തടഞ്ഞതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതോടെ ജാക് മായ്ക്കും സംഘത്തിനും തങ്ങളുടെ ബിസിനസ് മാതൃക തന്നെ പൊളിച്ചുപണിയേണ്ട സ്ഥിതിയാവുമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട ചെയ്യുന്നത്.

🔳ബ്രിട്ടീഷ് രാജ്ഞി എലിസബത്ത് II, ഫുട്ബോള്‍ കളിക്കാരനായ പെലെ തുടങ്ങി ജീവിച്ചിരിക്കുന്ന നൂറോളം പ്രശസ്തരുടെ മരണവാര്‍ത്ത തെറ്റായി പ്രസിദ്ധീകരിച്ച് വെട്ടിലായിരിക്കുകയാണ് റേഡിയോ ഫ്രാന്‍സ് ഇന്റര്‍നാഷണല്‍ എന്ന ഒരു ഫ്രഞ്ച് പബ്ലിക് റേഡിയോ. കാര്യങ്ങള്‍ കൈവിട്ട് പോകുമെന്നായപ്പോള്‍  സാങ്കേതിക കാര്യത്തിലെ പിശകുമൂലമാണെന്ന് മാപ്പ് പറഞ്ഞ് തടിതപ്പിയിരിക്കുകയാണ് റേഡിയോ ഫ്രാന്‍സ് ഇന്റര്‍നാഷണല്‍.

🔳കുറഞ്ഞ നിരക്കിന് വിമാനയാത്ര സാധ്യമാക്കിയിരുന്ന മറ്റൊരു വിമാനക്കമ്പനി കൂടി ഇന്ത്യയിലെ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. മലേഷ്യന്‍ കമ്പനി എയര്‍ ഏഷ്യ ഗ്രൂപ്പാണ് ഇന്ത്യയിലെ നിക്ഷേപം പിന്‍വലിക്കാനൊരുങ്ങുന്നത്.

🔳2022ലെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വനിതാ ക്രിക്കറ്റും മത്സരയിനമാക്കാന്‍ ഐസിസി തീരുമാനിച്ചു. ഗെയിംസ് ചരിത്രത്തിലാദ്യമായാണ് വനിതാ ക്രിക്കറ്റ് മത്സരയിനമാക്കുന്നത്. കോമണ്‍വെല്‍ത്ത് ഗെയിംസിലേക്ക് യോഗ്യത നേടുന്നതിനുള്ള യോഗ്യതാ മത്സരങ്ങള്‍ 2022 ജനുവരി 31നകം പൂര്‍ത്തിയാക്കും.

🔳അടുത്ത വര്‍ഷം ഇന്ത്യയില്‍ നടക്കേണ്ട അണ്ടര്‍ 17 വനിതാ ഫുട്ബോള്‍ ലോകകപ്പ് റദ്ദാക്കി. കോവിഡ്  വ്യാപനം കാരണമാണ് തീരുമാനം എന്ന് രാജ്യാന്തര ഫുട്ബോള്‍ സംഘടനയായ ഫിഫ അറിയിച്ചു. കോവിഡ് വൈറസ് രോഗ വ്യാപനം മൂലം ലോകകപ്പിന്റെ യോഗ്യതാ മത്സരങ്ങള്‍ പോലും പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിരുന്നില്ല.

🔳ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗിനെ മറികടന്ന് ടെസ്ലയുടെയും - സ്പെയ്സ് എക്സിന്റെയും മേധാവി ഇലോണ്‍ മസ്‌ക്. 100 ബില്യണ്‍ ഡോളര്‍ ആസ്തിയുമായാണ് ലോക കോടീശ്വര പട്ടികയില്‍ മസ്‌ക് മൂന്നാമതായത്. ടെസ് ലയുടെ ഓഹരി വില കുതിച്ചതോടെയാണ് അദ്ദേഹത്തിന്റെ ആസ്തിയില്‍ വര്‍ധനവുണ്ടായത്. 7.6 ബില്യണ്‍ ഡോളറിന്റെ അധികനേട്ടമാണ് കഴിഞ്ഞ രണ്ടുദിവസംകൊണ്ട് മസ്‌കിന് ലഭിച്ചതെന്ന് ബ്ലൂംബര്‍ഗ് ബില്യണയേഴ്സ് സൂചിക വ്യക്തമാക്കുന്നു. 2020ല്‍മാത്രം ഇലോണ്‍ മസ്‌കിന്റെ ആസ്തിയിലുണ്ടായ വര്‍ധന 82.1 ബില്യണ്‍ ഡോളറാണ്. ലോകത്തെ 500 കോടീശ്വരന്മാരുടെ ഇടയില്‍ ഏറ്റവും നേട്ടമുണ്ടാക്കിയ വ്യക്തിയും ഇദ്ദേഹം തന്നെ.

🔳ഓണ്‍ലൈന്‍ ഫാര്‍മസി തുറന്നിരിക്കുകയാണ് ഓണ്‍ലൈന്‍ വ്യാപാര രംഗത്തെ ആഗോള ഭീമനായ ആമസോണ്‍. ആമസോണ്‍ ഉപഭോക്താക്കള്‍ക്ക് ഇനി മരുന്നുകളും ഓണ്‍ലൈനില്‍ തന്നെ ലഭ്യമാകും. ആവശ്യമുളളവ ദിവസങ്ങള്‍ക്കുളളില്‍ തന്നെ നിങ്ങളുടെ വീട്ടുപടിക്കലെത്തും.  ഇതോടെ ഫാര്‍മസി വ്യവസായത്തിലേക്ക് കൂടി ആമസോണ്‍ ചുവടുവെപ്പ് നടത്തുകയാണ്. മരുന്ന് വാങ്ങാന്‍ ആഗ്രഹിക്കുന്നര്‍ ആമസോണ്‍ വെബ്സൈറ്റില്‍ സ്വന്തം പ്രൊഫൈല്‍ രൂപീകരിക്കണം, ശേഷം ഡോക്ടര്‍മാര്‍ കുറിച്ച് നല്‍കിയിരിക്കുന്ന പ്രിസ്‌ക്രിപ്ഷനുകള്‍ അയച്ച് കൊടുക്കുകയും വേണം. ഇന്‍ഷൂറന്‍സ് ഇല്ലാത്ത പ്രൈം അംഗങ്ങള്‍ക്കും ആമസോണില്‍ നിന്ന് ഡിസ്‌കൗണ്ടോടെ മരുന്നുകള്‍ വാങ്ങിക്കാം.

🔳സമീപകാല ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വലിയ ഒടിടി ഹിറ്റ് ആയി മാറുകയാണ് സൂര്യയെ നായകനാക്കി സുധ കൊങ്കര സംവിധാനം ചെയ്ത സൂരറൈ പോട്ര്. ചിത്രത്തിലെ ഒരു പ്രധാന ഗാനത്തിന്റെ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. 'കാറ്റു പയലേ' എന്ന ഗാനത്തില്‍ സൂര്യ അവതരിപ്പിക്കുന്ന 'നെടുമാരനും' അപര്‍ണ ബാലമുരളി അവതരിപ്പിക്കുന്ന 'ബൊമ്മി'ക്കും ഇടയിലുണ്ടാവുന്ന പ്രണയവും വിവാഹവുമാണ് കടന്നുവരുന്നത്. സ്നേഹന്റെ വരികള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് ജി വി പ്രകാശ് കുമാര്‍ ആണ്. ധീ പാടിയിരിക്കുന്നു. ആഭ്യന്തര വിമാന സര്‍വ്വീസ് ആയ എയര്‍ ഡെക്കാണിന്റെ സ്ഥാപകന്‍ ജി ആര്‍ ഗോപിനാഥിന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ളതാണ് സൂരറൈ പൊട്രു.

🔳തെന്നിന്ത്യന്‍ താരറാണി നയന്‍താരയുടെ ജന്മദിനത്തില്‍ ആശംസകളുമായി സിനിമാതാരങ്ങളും, ആരാധകരും രംഗത്തെത്തിയിട്ടുണ്ട്. 36-ാം പിറന്നാള്‍ ആഘോഷിക്കുന്ന താരത്തിന് പിറന്നാള്‍ സമ്മാനവുമായി 'നിഴല്‍' ചിത്രത്തിന്റെ ടീമും. ചിത്രത്തിലെ താരത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്ററാണ് റിലീസ് ചെയ്തിരിക്കുന്നത്. എഡിറ്റര്‍ അപ്പു എന്‍. ഭട്ടതിരി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. കുഞ്ചാക്കോ ബോബനും നയന്‍താരയും ആദ്യമായി ഒന്നിക്കുന്നു എന്ന പ്രത്യേകതയോടെയാണ് നിഴല്‍ ഒരുങ്ങുന്നത്.

🔳മിനി സ്‌ക്രീനെന്നോ, ബിഗ് സ്‌ക്രീന്‍ എന്നോ ഭേദമില്ലാതെ മലയാളികളെ കുടുകുടെ ചിരിപ്പിക്കുന്ന ജനപ്രിയ താരമാണ് രമേഷ് പിഷാരടി. നടനായും അവതരാകനായും സംവിധായകനുമായുമൊക്കെ തിളങ്ങിയ പിഷാരടിയുടെ യാത്രകള്‍ ഇനി ജര്‍മ്മന്‍ ആഡംബര വാഹനമായ ബി.എം ഡബ്ലിയു-വില്‍. ബി.എം.ഡബ്ല്യു 5 സീരീസ് ആണ് അദ്ദേഹം സ്വന്തമാക്കിയത്. 55.40 ലക്ഷം മുതലാണ് ഈ വാഹനത്തിന്റെ എക്‌സ്‌ഷോറും വില. പ്രീ ഓണ്‍ഡ് വാഹനമാണ് അദ്ദേഹം സ്വന്തമാക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഭാര്യയുടെ ഒപ്പം രമേഷ് പിഷാരടി വാഹനം ഏറ്റുവാങ്ങുന്നതിന്റെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്.
🔳➖🔳➖🔳➖🔳➖🔳➖🔳