COVID 19| വാക്സിന്റെ ഫലം ഉടൻ ഉണ്ടാകില്ല; അടുത്ത ഡിസംബറോടെ സാധാരണ ജീവിതത്തിലേക്ക് മടങ്ങാമെന്ന് നിർമാതാക്കൾ
വാക്സിന്റെ പ്രവർത്തനം വേനൽ കാലത്തോടെ ആരംഭിച്ച് ശൈത്യകാലത്തോടെ സാധരണ രീതിയിലേക്ക് മടങ്ങുമെന്ന് ഫൈസർ വാക്സിൻ നിർമാതാക്കളായ ബയോഎൻടെക് സഹസ്ഥാപകനായ ഉഗുർ സഹിൻ പറയുന്നു. ഫൈസർ വാക്സിനിലൂടെ കോവിഡ് 19 നെ 90 ശതമാന ഇല്ലാതാക്കുമെന്നാണ് കണ്ടെത്തൽ. ഫൈസർ വാക്സിൻ അടക്കം 11 വാക്സിൻ പരീക്ഷണം അന്തിമഘട്ടത്തിലാണ്.
ഈ വർഷം ശൈത്യകാലവും കോവിഡ് രൂക്ഷമാകുമെന്ന സൂചനയാണ് ഉഗുർ സഹിൻ നൽകുന്നത്. ബിബിസിക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഈ വർഷം അവസാനത്തോടെയോ അടുത്ത വർഷം തുടക്കത്തിലും വാക്സിൻ എത്തിക്കാൻ സാധിക്കുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവെച്ചു.
അടുത്ത വേനൽകാലത്തോടെ വാക്സിൻ ഉപയോഗത്തിലൂടെ കോവിഡ് നിയന്ത്രണ വിധേയമാകും. ശൈത്യകാലമാകുന്നതോടെ വാക്സിനേഷൻ തോത് വർധിപ്പിക്കേണ്ടതുണ്ട്. യുവാക്കളിലും വയോധികരിലും വാക്സിൻ ഒരുപോലെ ഫലവത്തായിരിക്കും.
കോവിഡിനെ എന്നെന്നേക്കുമായി ഇല്ലാതാക്കാനാകുമെന്ന പ്രതീക്ഷയിലാണ് ഉഗുർ സഹിൻ. ഉഗുർ സാഹിൻ-ഒസ്ലെം ടുറെസി ദമ്പതികളാണ് ഫൈസർ വാക്സിന് വേണ്ടി പ്രവർത്തിക്കുന്നത്. ഫൈസറിന്‍റെ വാക്സിൻ മനുഷ്യരിൽ നടത്തിവന്ന മൂന്നാംഘട്ട പരീക്ഷണത്തിൽ 90 ശതമാനത്തിലേറെ ഫലപ്രദമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ജർമ്മനിയിൽനിന്ന് ബയോടെക്കുമായി ചേർന്നാണ് ഫൈസർ വാക്സിൻ വികസിപ്പിച്ചത്.