15 വർഷം മുൻപ് കാണാതായ പോലീസ് ഓഫീസർ; യാചകനായി അലയുന്നു..... തിരിച്ചറിഞ്ഞ് സഹപ്രവർത്തകർ
ഗ്വാളിയോര്‍: 15 വര്‍ഷം മുമ്പ്കാണാതായ പോലീസ് ഓഫീസര്‍ തെരുവില്‍ യാചകനായി അലയുന്നു. താടിയും മുടിയും നീട്ടി വളര്‍ത്തി മാനസിക വിഭ്രാന്തിയുള്ള പോലെ തെരുവില്‍ കടലാസ് പെറുക്കിയും ഭക്ഷണാവശിഷ്ടങ്ങള്‍ കഴിച്ചും നടക്കുന്നു. ഒടുവില്‍ സമാനമായ അവസ്ഥയില്‍ യാദൃശ്ചികമായി പഴയ സഹപ്രവര്‍ത്തകരുടെ മുന്നില്‍ പെട്ടു. പിന്നീടാണ് ഈ യാചകന്‍ തങ്ങളുടെ പഴയ സഹപ്രവര്‍ത്തകനാണ് എന്ന് തിരിച്ചറിഞ്ഞത്. സര്‍വീസിലുള്ള കാലത്ത് ഷാര്‍പ്പ് ഷൂട്ടറായിരുന്നു ഇദ്ദേഹം. മധ്യപ്രദേശിലെ ഗ്വാളിയോറിലാണ് സംഭവം.
ചൊവ്വാഴ്ച രാത്രി ഡിഎസ്പിമാരായ രത്‌നേഷ് സിങ് തോമറും വിജയ് സിങ് ബഹാദൂറും ഒരു വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ പോകുകയായിരുന്നു. അപ്പോഴാണ് വഴിയരികില്‍ ഒരാള്‍ തണുപ്പ് സഹിക്കാന്‍ കഴിയാതെ ഇരുന്ന് വിറയ്ക്കുന്നത് കണ്ടത്.
ദാട്ടിയ ഇന്‍സ്‌പെക്ടറായി നിയമിതനായതിന് പിന്നാലെ 2005ലാണ് മനീഷ് മിശ്രയെ കാണാതായത്. അന്ന് കുറേ തിരഞ്ഞെങ്കിലും ഫലമില്ലാത്തതിനാല്‍ തിരച്ചില്‍ അവസാനിപ്പിച്ചു. ഗ്വാളിയോര്‍ ക്രൈം ബ്രാഞ്ചില്‍ ഡിഎസ്പിയാണ് തോമര്‍ ഇപ്പോള്‍. സര്‍വീസിലുണ്ടായിരുന്നെങ്കില്‍ മനീഷ് മിശ്രയും ഡിഎസ്പി റാങ്കിലെത്തുമായിരുന്നു. പോലീസ് ഓഫീസര്‍മാര്‍ മനീഷിനെ ഒരു അഗതി മന്ദിരത്തിലെത്തിച്ചു. ഇവിടെ ചികില്‍സയിലാണ് ഇപ്പോള്‍.
നല്ല ഓട്ടക്കാരനും ഷാര്‍പ്പ് ഷൂട്ടറുമായിരുന്ന മനീഷ് 1999ലാണ് പോലീസില്‍ ചേര്‍ന്നതെന്ന് ഡിഎസ്പിമാര്‍ ഓര്‍ത്തെടുത്തു. കുറച്ച് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മാനസിക വിഭ്രാന്തി പ്രകടിപ്പിക്കാന്‍ തുടങ്ങിയത്. കുടുംബം ചികില്‍സിച്ചിരുന്നു. അതിനിടെയാണ് കാണാതായത്. മനീഷിനെ വീണ്ടും ജീവതത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ സാധിക്കുമെന്നാണ് ഡിഎസ്പിമാരുടെ പ്രതീക്ഷ.