സീതാറാം യച്ചൂരി അന്തരിച്ചു passed away
സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി അന്തരിച്ചു. 72 വയസായിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടർന്ന് ഡല്‍ഹി എയിംസിലായിരുന്നു അന്ത്യം. വിടപറഞ്ഞത് ഇടതുരാഷ്ട്രീയക്കനല്‍ രാജ്യത്ത് ജ്വലിപ്പിച്ചു നിര്‍ത്തിയ കാവലാള്‍. പ്രതിസന്ധികളില്‍ പതറാതെ ഒന്‍പതുവര്‍ഷം ജനറല്‍ സെക്രട്ടറിയായി പാര്‍ട്ടി നയിച്ചു.
ചുണ്ടിലെരിഞ്ഞ ചാംസ്; പുകച്ചുരുളും രാഷ്ട്രീയമാക്കിയ യച്ചൂരി
ചുണ്ടിലല്‍പം കുസൃതി കലര്‍ന്ന ചിരിയുമായല്ലാതെ സീതാറാം യച്ചൂരിയെ കണ്ടുമുട്ടുക ഏറെക്കുറെ അസാധ്യമാണ്. പുഞ്ചിരി പോലെ ചുണ്ടോട് ചേര്‍ന്ന ചാംസുമായി ചുരുളന്‍മുടിക്കാരന്‍ യച്ചൂരി മറ്റാരും പറയാത്തൊരു രാഷ്ട്രീയം കൂടി പറഞ്ഞു. 2016ലായിരുന്നു സിഗരറ്റ് ദേശീയ രാഷ്ട്രീയത്തിലിടം പിടിച്ച ആ സംഭവമുണ്ടായത്. കശ്മീരിലെ സ്ഥിതിഗതികള്‍ മെച്ചപ്പെടുത്തുന്നതിനായി സര്‍വകക്ഷി യോഗം ചേരാന്‍ തീരുമാനിച്ചു. വിഘടനവാദി നേതാക്കളെ കൂടി കണ്ട് സംസാരിക്കണമെന്ന ആശയം യച്ചൂരി മുന്നോട്ടു വച്ചു. കോണ്‍ഗ്രസിനും ബിജെപിക്കും അതൊട്ടും സ്വീകാര്യമായിരുന്നില്ല. എന്നാല്‍ ഹുറിയത് നേതാക്കളെ കാണാന്‍ തനിക്ക് താല്‍പര്യമുണ്ടെന്നും അവര്‍ ഇന്ത്യയില്‍ ജീവിക്കുന്ന ഇന്ത്യക്കാരാണെന്നും അവരോട് തൊട്ടുകൂടായ്മയുടെ ആവശ്യമില്ലെന്നുമുള്ള നിലപാടാണ് യച്ചൂരി സ്വീകരിച്ചത്.
കൂടിക്കാഴ്ചയ്ക്ക് എസ്.എ.എസ് ഗീലാനി തയ്യാറായില്ലെങ്കിലും മറ്റൊരാള്‍ തയ്യാറായി. വിഘടനവാദി നേതാവായ യാസീന്‍ മാലിക്. മാലികിന്റെ 'സ്വന്തം' എന്ന് പറയാവുന്ന ജയിലിലേക്ക് സിപിഎം ജനറല്‍ സെക്രട്ടറിയായിരുന്ന യച്ചൂരി എത്തി. ആ കൂടിക്കാഴ്ചയ്ക്ക് വഴി വച്ചതാവട്ടെ ചാംസ് സിഗരറ്റും. തന്നെപ്പോലെ മറ്റൊരു ചാംസ് ആരാധകനാണ് മാലിക് എന്നത് യച്ചൂരിയുടെ കൂടിക്കാഴ്ച ഒരര്‍ഥത്തില്‍ അനായാസമാക്കി.