അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങിനുള്ള ക്ഷണം നിരസിച്ച് കോണ്‍ഗ്രസ്. തിരഞ്ഞെടുപ് മുന്നിൽ കണ്ട് ബിജെപിയും ആര്‍എസ്എസ്സും ചടങ്ങിനെ രാഷ്ട്രീയവല്‍ക്കരിക്കുന്നതിനാൽ ആദരവോടെ ക്ഷണം തള്ളുന്നുവെന്ന് എഐസിസി പ്രസ്താവനയിലുടെ പ്രഖ്യാപിച്ചു. മറ്റൊരു ദിവസം അയോധ്യ സന്ദർശിക്കുമോ എന്ന ചോദ്യത്തിന് വിശ്വാസികളോടുള്ള കോൺഗ്രസിന്റെ ബഹുമാനം വ്യക്തമാക്കുന്നതാണ് പ്രസ്താവന എന്നായിരുന്നു കെ സി വേണുഗോപാലിന്റെ മറുപടി. പാർട്ടിക്കുള്ളിൽ നിന്നും ഇന്ത്യ മുന്നണിക്കുള്ളിൽ നിന്നും ഉയർന്ന വലിയ സമ്മർദ്ദങ്ങളെ മറികടന്നാണ് കോൺഗ്രസ് തീരുമാനം വ്യക്തമാക്കിയത്.
കോൺഗ്രസിൽ നിന്ന് ക്ഷണം ലഭിച്ച നേതാക്കളായ സോണിയ ഗാന്ധി, മല്ലികാർജുൻ ഖാർഗെ, അധിർ രഞ്ജൻ ചൗധരി എന്നിവർ അയോധ്യയിലേക്ക് പോവില്ല . ശ്രീരാമനെ ദശലക്ഷക്കണക്കിന് ആളുകൾ ആരാധിക്കുന്നുണ്ട്. മതം എന്നത് ഓരോരുത്തരുടെയും വ്യക്തിപരമായ കാര്യമാണ്. ബി ജെ പി യും ആർ എസ് എസും ചടങ്ങിനെ രാഷ്ട്രീയ വത്കരിക്കുകയാണ്. നിർമ്മാണം പൂർത്തിയാക്കാത്ത ക്ഷേത്രത്തിലെ ചടങ്ങ് തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണെന്നും എഎെസിസി പ്രസ്താവനയിൽ പറയുന്നു