Headlines
Loading...
ലോക്സഭയുടെ നടുത്തളത്തിലേക്ക് ചാടി രണ്ടുപേര്‍; കയ്യില്‍ ഗ്യാസ് കാനുകള്‍; വന്‍ സുരക്ഷാ വീഴ്ച

ലോക്സഭയുടെ നടുത്തളത്തിലേക്ക് ചാടി രണ്ടുപേര്‍; കയ്യില്‍ ഗ്യാസ് കാനുകള്‍; വന്‍ സുരക്ഷാ വീഴ്ച

പാര്‍ലമെന്‍റ് ആക്രമണത്തിന്‍റെ 22–ാം വാര്‍ഷികത്തിനിടെ ലോക്സഭയില്‍ വന്‍ സുരക്ഷാവീഴ്ച. ശൂന്യവേളയ്ക്കിടെ ഗാലറിയില്‍ നിന്നും രണ്ടുപേര്‍ നടുത്തളത്തിലേക്ക് ചാടുകയായിരുന്നു. കയ്യില്‍ ഗ്യാസ് കാനുകളുമായെത്തിയ ഇവര്‍ സര്‍ക്കാര്‍ വിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കി. ഉടനടി സഭാനടപടികള്‍ നിര്‍ത്തിവച്ചു. പാര്‍ലമെന്‍റ് മന്ദിരത്തിന് പുറത്ത് പടക്കം പൊട്ടിച്ച ഒരാളടക്കം മൂന്നുപേര്‍ പിടിയിലായി. ഏകാധിപത്യം നടപ്പിലാക്കരുതെന്ന് മുദ്രാവാക്യം വിളിച്ച അക്രമികള്‍ സോക്സിലാണ് ഗ്യാസ് കാനുകള്‍ ഒളിപ്പിച്ച് കടത്തിയത്. രാഹുല്‍ഗാന്ധി, റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് തുടങ്ങിയവരെ അടിയന്തരമായി പുറത്തെത്തിച്ചു. 

അക്രമികളുടെ കയ്യിലുണ്ടായിരുന്ന ഗ്യാസ് കാനുകളില്‍ നിന്നും പുക സഭയില്‍ നിറഞ്ഞു. ഇരിപ്പിടങ്ങള്‍ ചാടിക്കടന്ന അക്രമികള്‍ സ്പീക്കറുടെ ഇരിപ്പിടം ലക്ഷ്യമാക്കിയാണ് നീങ്ങിയതെന്നും ഗുരുതര സുരക്ഷാവീഴ്ചയെന്നും കോണ്‍ഗ്രസ് ആരോപിച്ചു. അക്രമികളെ കീഴ്പ്പെടുത്തിയത് എം.പിമാരെന്ന് ഡീന്‍ കുര്യാക്കോസും വെളിപ്പെടുത്തി. പാര്‍ലമെന്‍റിന്‍റെ സുരക്ഷ സര്‍ക്കാര്‍ ലാഘവത്തോടെയാണ് കണ്ടതെന്നായിരുന്നു രാജ്മോഹന്‍ ഉണ്ണിത്താന്‍റെ പ്രതികരണം.