
national
ഭാരത് ജോഡോയിൽ ചേർന്ന് മെഹബൂബ മുഫ്തി; യാത്രക്ക് സുരക്ഷ ആവശ്യപ്പെട്ട് കോൺഗ്രസ് അധ്യക്ഷൻ
കശ്മീർ: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിൽ പങ്കുചേർന്ന് പീപ്പിൾ ഡെമോക്രാറ്റിക് പാർട്ടി (പിഡിപി) നേതാവ് മെഹബൂബ മുഫ്തി. നിർത്തി വെച്ച ഭാരത് ജോഡോ യാത്ര ജമ്മു കശ്മീരിലെ പുൽവമയിൽ നിന്നാണ് പുനരാരംഭിച്ചത്. ശ്രീനഗറിലെ പാന്ത ചൗക്കിലേക്ക് പോകുന്നതിന് മുമ്പ് പാംപോറിലെ ബിർള ഓപ്പൺ മൈൻഡ്സ് ഇന്റർനാഷണൽ സ്കൂളിന് സമീപം യാത്ര നിർത്തും. പുൽവമയിൽ നടന്ന മാർച്ചിൽ കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി രാഹുലിനൊപ്പം ചേർന്നിരുന്നു.
അതേസമയം, ജമ്മു കശ്മീരിൽ നടക്കുന്ന ഭാരത് ജോഡോ യാത്രയ്ക്ക് മതിയായ സുരക്ഷ ആവശ്യപ്പെട്ട് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്തയച്ചു. ഭാരത് ജോഡോ യാത്ര സുരക്ഷാ വീഴ്ചയെത്തുടർന്ന് വെള്ളിയാഴ്ച താത്കാലികമായി നിർത്തിവച്ചതിന് ശേഷമാണ് അമിത് ഷായ്ക്ക് കത്തയച്ചത്.
'പുനരാരംഭിക്കുന്ന ജോഡോ യാത്രയും ജനുവരി 30-ന് ശ്രീനഗറിൽ നടക്കുന്ന ചടങ്ങുംഅവസാനിക്കുന്നത് വരെ മതിയായ സുരക്ഷ ആവശ്യമാണ്. സുരക്ഷ ഉറപ്പാക്കുന്നതിനായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ഏർപ്പെടുത്തണം. നിരവധി മുതിർന്ന കോൺഗ്രസ് നേതാക്കളും മറ്റ് പ്രധാന രാഷ്ട്രീയ പാർട്ടികളുടെ നേതാക്കളും സമാപന ചടങ്ങിൽ പങ്കെടുക്കും.' കോൺഗ്രസ് അധ്യക്ഷൻ ആഭ്യന്തരമന്ത്രിക്ക് അയച്ച കത്തിൽ പറഞ്ഞു