kasaragod
അഞ്ജുശ്രീയുടെ മരണം: ഹോട്ടലിന്റെ ലൈസന്‍സ് ആരോഗ്യവകുപ്പ് റദ്ദാക്കി; ഉടമ ഉൾപ്പെടെ മൂന്നുപേർ കസ്റ്റഡിയിൽ
കാസര്‍കോഡ്: കാസര്‍കോട് ഭക്ഷ്യവിഷബാധയേറ്റ പെണ്‍കുട്ടിയുടെ മരണം ആന്തരികാവയവങ്ങള്‍ക്കേറ്റ ഗുരുതര അണുബാധ മൂലമെന്ന് പ്രാഥമിക റിപ്പോര്‍ട്ട്. ഡിഎംഒയുടെ റിപ്പോര്‍ട്ട് ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്ക് കൈമാറി. ഫ്രീസര്‍ വൃത്തിഹീനമെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് അല്‍-റൊമാന്‍സിയ ഹോട്ടലിന്റെ ലൈസന്‍സ് ആരോഗ്യവകുപ്പ് റദ്ദാക്കി.സംഭവത്തില്‍ ഹോട്ടല്‍ ഉടമ ഉള്‍പ്പെടെ മൂന്ന് പേരെ കസ്റ്റഡിയിലെടുത്തിരുന്നു. തലക്ലായി സ്വദേശിനി അഞ്ജുശ്രീ പാര്‍വ്വതിയാണ്(19) ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് മരിച്ചത്. ഓണ്‍ലൈന്‍ വഴി വാങ്ങിയ കുഴിമന്തിയില്‍ നിന്നാണ് ഭക്ഷ്യ വിഷബാധയേറ്റതെന്നാണ് റിപ്പോര്‍ട്ട്.
അല്‍ റൊമന്‍സിയ ഹോട്ടലില്‍ നിന്നാണ് പെണ്‍കുട്ടി കുഴിമന്തി വാങ്ങിയത്. ഭക്ഷണം കഴിച്ചതിന് പിന്നാലെ പെണ്‍കുട്ടിക്ക് ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടാവുകയായിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അഞ്ജുശ്രീ മരിച്ചത്. കഴിഞ്ഞ ദിവസം അഞ്ജുശ്രീയുടെ നില ഗുരുതരമായിരുന്നു.ഭക്ഷണം കഴിച്ച വീട്ടിലെ മറ്റു അംഗങ്ങള്‍ക്കും ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. മംഗലാപുരത്തെ സ്വകാര്യ സ്ഥാപനത്തിലെ വിദ്യാര്‍ത്ഥിയാണ് അഞ്ജുശ്രീ. ക്രിസ്തുമസ് അവധിക്കും പുതുവത്സര അവധിക്കുമായി വീട്ടില്‍ വന്നതായിരുന്നു. ഡിസംബര്‍ 31നാണ് ഓണ്‍ലൈനായി കുഴിമന്തി വാങ്ങിയത്.