Headlines
Loading...
ത്രിപുരയില്‍ കോണ്‍ഗ്രസ്-ഇടതുമുന്നണി സഖ്യത്തിൽ കല്ലുകടി; 17 സീറ്റുകളിലേക്ക് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് കോൺഗ്രസ്

ത്രിപുരയില്‍ കോണ്‍ഗ്രസ്-ഇടതുമുന്നണി സഖ്യത്തിൽ കല്ലുകടി; 17 സീറ്റുകളിലേക്ക് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് കോൺഗ്രസ്

അഗര്‍ത്തല: ഏറെ പ്രതീക്ഷയോടെ ഇടതുമുന്നണി നോക്കികണ്ട ത്രിപുരയിലെ കോൺഗ്രസ് സഖ്യത്തിൽ തുടക്കത്തിലെ കല്ലുകടി. നേരത്തെയുള്ള ധാരണ പ്രകാരം 13 സീറ്റാണ് കോൺഗ്രസിനു അനുവദിച്ചിരുന്നത്. എന്നാൽ 17 സീറ്റുകളിലെ സ്ഥാനാര്‍ത്ഥികളെയാണ് ​കോൺഗ്രസ് പ്രഖ്യാപിച്ചത്.

അടുത്ത മാസമാണിവിടെ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നത്. എഐസിസി പുറത്ത് വിട്ട പട്ടിക പ്രകാരം സുദീപ് റോയ് ബര്‍മ്മന്‍ അഗര്‍ത്തലയിലും ആശിഷ് കുമാര്‍ സാഹ ടൗണ്‍ ബര്‍ദോളിയിലും മത്സരിക്കും. മുഖ്യമന്ത്രി മണിക് സാഹക്കെതിരെയാണ് ആശിഷ് കുമാര്‍ സാഹയുടെ മത്സരം. ബിജെപിയില്‍ നിന്ന് കോണ്‍ഗ്രസിലെത്തിയ മുന്‍ എംഎല്‍എ ദീപ ചന്ദ്ര ഹ്രാങ്ക്‌വാള്‍ ബനമാലിപൂര്‍ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയായി. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രജിബ് ഭട്ടാചര്‍ജി മത്സരിക്കുന്ന ബനമലിപൂര്‍ മണ്ഡലത്തില്‍ മുന്‍ എംഎല്‍എ ഗോപാല്‍ റായ് ആണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. സി.പി.എം വിട്ട് ബിജെപിയിലെത്തിയ നിലവിലെ എംഎല്‍എ മൊബോഷര്‍ അലി മത്സരിക്കുന്ന കൈലാസാഹര്‍ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ബിരന്‍ജിത് സിന്‍ഹയെയാണ് മത്സരിക്കാനിറക്കിയിരിക്കുന്നത്.


റൂബി ഗോബിയാണ് കോണ്‍ഗ്രസ് പട്ടികയിലെ ഏക വനിത മുഖം. കമല്‍പൂര്‍ മണ്ഡലത്തില്‍ ഭക്ഷ്യ മന്ത്രീ മനോജ് കാന്തി ദേബിനെതിരെയാണ് റൂബി മത്സരിക്കുന്നത്. തെരഞ്ഞെടുപ്പ് താര പ്രചാരകരുടെ പട്ടികയും കോണ്‍ഗ്രസ് പുറത്തുവിട്ടു. മല്ലികാര്‍ജുന്‍ ഖാര്‍ഗെ, രാഹുല്‍ ഗാന്ധി, ആധിര്‍ രഞ്ജന്‍ ചൗധരി, പ്രിയങ്ക ഗാന്ധി, ഭൂപേഷ് ഭാഗെല്‍, അശോക് ഗെഹ്‌ലോട്ട്, സച്ചിന്‍ പൈലറ്റ് എന്നിവരാണ് താരപ്രചാരകരുടെ പട്ടികയിലുള്ളത്. ഫെബ്രുവരി 16നാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. മാര്‍ച്ച് രണ്ടിന് വോട്ടെണ്ണും. മുൻ ധാരണക്ക് വിരുദ്ധമായി സ്ഥാനാർഥികളെ പ്രഖ്യാപിക്കാൻ കോൺഗ്രസിന്റെ പ്രേരണ വ്യക്തമല്ല.