
kerala
300 മീറ്റർ ദൂരമല്ല രണ്ട് കിലോമീറ്ററിലേറെ ഗർഭിണിയെ തുണിമഞ്ചലിൽ ചുമന്നു; മന്ത്രിയുടെ വാദം തള്ളി കുടുംബം
അഗളി: അട്ടപ്പടിയിൽ ഗർഭിണിയായ ആദിവാസി യുവതിയെ തുണിമഞ്ചലിൽ ചുമന്ന സംഭവത്തിൽ സർക്കാർ വാദം തള്ളി കുടുംബം. പട്ടികവർഗ മന്ത്രി പറഞ്ഞതു പോലെ 300 മീറ്റർ ദൂരമല്ല രണ്ട് കിലോമീറ്ററിലേറെ ചുമന്നാണ് ഭാര്യയെ ആംബുലൻസിൽ എത്തിച്ചതെന്ന് യുവതിയുടെ ഭർത്താവ് മുരുകൻ പറയുന്നു.
300 മീറ്ററായിരുന്നെങ്കിൽ മഞ്ചൽ കെട്ടേണ്ട ആവശ്യമില്ലായിരുന്നു. കൈകളിൽ പൊക്കി എത്തിക്കാവുന്നതേ ഉണ്ടായിരുന്നുള്ളൂ. ദിവസങ്ങളായി പെയ്ത മഴയിൽ പുഴയുടെ അടുത്തേക്ക് വാഹനങ്ങൾക്ക് എത്താൻ കഴിയാത്ത സ്ഥിതിയാണുള്ളത്. എസ്.ടി പ്രമോട്ടറും ആശാവർക്കറും ഏറെ ശ്രമിച്ചിട്ടും വാഹനം ലഭിച്ചില്ല. പിന്നീട് ഏറെ വൈകിയാണ് 108 ആംബുലൻസ് റോഡിൽ എത്തിയത് -ഇദ്ദേഹം പറഞ്ഞു.
ആംബുലൻസിന് അടുത്തേക്ക് മഞ്ചലിൽ ചുമക്കാതെ മാർഗമുണ്ടായിരുന്നില്ല. പ്രദേശത്തേക്ക് റോഡ് സൗകര്യം ഇല്ലാത്തതിനാൽ പതിറ്റാണ്ടുകളായി തങ്ങൾ ഇത്തരത്തിൽ തന്നെയാണ് ഗുരുതരാവസ്ഥയിലായ രോഗികളെ ആശുപത്രിയിൽ എത്തിക്കുന്നത്. സർക്കാറിനെയോ ആരോഗ്യ വകുപ്പിനെയോ കുറ്റം പറയാനില്ലെന്നും റോഡ് സൗകര്യം ലഭ്യമാകണമെന്നാണ് ആഗ്രഹിക്കുന്നതെന്നും മുരുകൻ പറഞ്ഞു.